Sports

‘തല’ മാറി, പക്ഷേ തലവര മാറില്ലല്ലോ? ധോണിയുടെ ടീം അടിച്ചത് 10.1 ഓവറിൽ തീർത്ത് കെ.കെ.ആർ, എട്ട് വിക്കറ്റ് ജയം

ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ ഏറ്റവും മികച്ച ടീമുകളുടെ പട്ടികയിലുള്ള ചെന്നൈ സൂപ്പര്‍കിംഗ്‌സിന് പക്ഷേ ഇതുവരെ കണ്ടിട്ടില്ലാത്തത്ര മോശമായ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ചെന്നൈ സൂപ്പർ കിങ്സ് 120 പന്തുകൾ നേരിട്ട് നേടിയത് ഒരേയൊരു സിക്സ്. ആദ്യ ഏഴു പന്തുകൾക്കിടെ തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അടിച്ചെടുത്തത് രണ്ടു സിക്സ്; ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) ചെന്നൈ – കൊൽക്കത്ത പോരാട്ടത്തിന്റെ രത്നച്ചുരുക്കം ഈ ചെറിയ കണക്കുകളിൽത്തന്നെയുണ്ട്.

https://twitter.com/IPL/status/1910714200596291765

ചെന്നൈ സൂപ്പർ കിങ്സിനെ അവരുടെ തട്ടകത്തിൽ എട്ടു വിക്കറ്റിന് തകർത്ത് നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സാക്ഷാൽ എം.എസ്. ധോണി ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരത്തിലാണ് ചെന്നൈ സീസണിലെ ഏറ്റവും നാണംകെട്ട തോൽവി വഴങ്ങിയത്. ആറു മത്സരങ്ങളിൽനിന്ന് അഞ്ചാം തോൽവി വഴങ്ങിയ ചെന്നൈ രണ്ടു പോയിന്റുമായി ഒൻപതാം സ്ഥാനത്തു തുടരുന്നു. ചെന്നൈയ്ക്ക് പിന്നിലുള്ളത് സൺറൈസേഴ്സ് ഹൈദരാബാദ് മാത്രം.

നേരത്തേ നായകന്‍ റുതുരാജ് ഗെയ്ക്ക്‌വാദ് പരിക്കേറ്റു പുറത്തായിരുന്നു. എന്നാല്‍ ഗെയ്ക്ക്‌വാദ് പുറത്തായത് നന്നായെന്നും നായകസ്ഥാനത്തേക്ക് ഇതിഹാസ നായകന്‍ ധോണിയെത്താന്‍ ഇത് കാരണമാകുമെന്നുമാണ് ആരാധകരുടെ വിശ്വാസം. ഗെയ്ക്വാദിന്റെ വലതു കൈത്തണ്ടയ്ക്ക് ഒടിവുണ്ടായെന്നും ബാക്കിയുള്ള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നില്ലെന്നും സിഎസ്‌കെ മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ് വെളിപ്പെടുത്തിയതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റനായി എംഎസ് ധോണി തിരിച്ചെത്തുകയും ചെയ്തു.

ടൂര്‍ണമെന്റിന്റെ ഈ സീസണില്‍ തുടര്‍ച്ചയായി 5 മത്സരങ്ങള്‍ തോറ്റ് മുങ്ങുന്ന കപ്പലായി മാറിയിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ധോണിയുടെ നായകമികവ് തുണച്ചില്ല. ഇതുവരെയുള്ള കളികള്‍ വെച്ച് ഏറ്റവും മോശമെന്ന് ആരാധകര്‍ കരുതുന്ന ബാറ്റിംഗ് യൂണിറ്റിന് ധോണിയുടെ വരവ് ഏതു രീതിയിലുള്ള മാറ്റം കൊണ്ടുവരുമെന്നാണ് അറിയേണ്ടിയിരുന്നത്. അതും വെറഒതെയായി.

ഒരു സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് തുടർച്ചയായി അഞ്ച് കളികൾ തോൽക്കുന്നത് ഐപിഎൽ ചരിത്രത്തിൽത്തന്നെ ആദ്യമാണ്. ചെപ്പോക്കിൽ ഒരു സീസണിൽ ചെന്നൈ മൂന്നു മത്സരങ്ങൾ തുടർച്ചയായി തോൽക്കുന്നതും ഇതാദ്യം. മാത്രമല്ല, ഐപിഎൽ ചരിത്രത്തിൽ ബാക്കിയുള്ള പന്തുകൾ കണക്കാക്കിയാൽ ചെന്നൈയുടെ ഏറ്റവും കനമുള്ള തോൽവിയും ഇതുതന്നെ

നിരവധി മത്സരങ്ങളില്‍ രവീന്ദ്ര ജഡേജയെ മോശമായി ഉപയോഗിച്ചതിന് റുതുരാജ് വിമര്‍ശിക്കപ്പെട്ടിരുന്നു. രാജസ്ഥാന്‍, ഡല്‍ഹി, പഞ്ചാബ് എന്നിവയ്ക്കെതിരായ സിഎസ്‌കെയുടെ അവസാന മൂന്ന് മത്സരങ്ങളില്‍, ഓരോ കളിയിലും നന്നായി ബൗള്‍ ചെയ്തിട്ടും ജഡേജ തന്റെ ഓവറുകളുടെ മുഴുവന്‍ ക്വാട്ട പൂര്‍ത്തിയാക്കിയില്ല. സ്പിന്നര്‍ 5 മത്സരങ്ങളില്‍ നിന്ന് 13 ഓവര്‍ മാത്രമേ എറിഞ്ഞിട്ടുള്ളൂ, 8 എന്ന എക്കോണമിയില്‍. ടൂര്‍ണമെന്റില്‍ ജഡേജ ഇതുവരെ 2 വിക്കറ്റ് വീഴ്ത്തി.