Movie News

വിജയ് യും അജിത്തും വിക്രമും തള്ളിയ സിനിമ സൂര്യയെ സൂപ്പര്‍താരമാക്കി ; ക്‌ളൈമാക്‌സ് ഇല്ലാതെ ചെയ്ത സിനിമ സൂപ്പര്‍ഹിറ്റായി

നടന്‍ സൂര്യയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ ആയി കണക്കാക്കപ്പെടുന്ന സിനിമയാണ് 2003ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ കാക്ക കാക്ക. ഈ സിനിമ നടന്റെ ആദ്യത്തെ വാണിജ്യ ഹിറ്റായി മാറുക മാത്രമല്ല, സിനിമാ വ്യവസായത്തിലെ താരപദവിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്ക് വഴിയൊരുക്കുകയും ചെയ്തു.

എന്നാല്‍ ഗൗതം വാസുദേവ് മേനോന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ പോലീസ് ഡ്രാമ സൂപ്പര്‍താരങ്ങളായ പലരും തഴഞ്ഞശേഷമായിരുന്നു സൂര്യയെ തേടി വന്നത്്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഗൗതം വാസുദേവന്‍ കാക്ക കാക്കയുടെ തിരക്കഥ ആദ്യം പറഞ്ഞത് ദളപതി വിജയിയോടായിരുന്നു. ”ഞാന്‍ വിക്രമിനും അജിത്തിനും മറ്റു പലര്‍ക്കും കഥ പറഞ്ഞിട്ടുണ്ട്. ഞാന്‍ നടന്‍ വിജയിനോട് കഥ പറഞ്ഞെങ്കിലും കാര്യങ്ങള്‍ എങ്ങനെയോ ശരിയായില്ല.” ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു. അപൂര്‍ണ്ണമായ തിരക്കഥ കാരണം ദളപതി വിജയ് സിനിമ ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചതായി ഗൗതം വാസുദേവ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. ആഖ്യാനത്തിനിടെ 80-85 ശതമാനം സ്‌ക്രിപ്റ്റ് തന്റെ പക്കലുണ്ടെന്നും അത് നടന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞു.

പിന്നീട് അജിത്തും വിക്രമും വേഷത്തോട് നോ പറഞ്ഞു. പിന്നീട് 80-85 ശതമാനം സ്‌ക്രിപ്റ്റുമായി ക്‌ളൈമാക്‌സ് ഇല്ലാതെയാണ് സൂര്യയെ കാണാന്‍ പോയത്. ”ആഖ്യാനത്തിനിടയിലെ ക്ലൈമാക്‌സ് അറിയാന്‍ അയാള്‍ ആഗ്രഹിച്ചു. ഷൂട്ട് തുടങ്ങിക്കഴിഞ്ഞാല്‍ ക്ലൈമാക്‌സ് പൂര്‍ത്തിയാക്കാമെന്ന് ഞാന്‍ പറഞ്ഞെങ്കിലും ഷൂട്ടിന് പോകുന്നതിന് മുമ്പ് പൂര്‍ണ്ണമായ സ്‌ക്രിപ്റ്റ് അറിയാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു,” ഗൗതം പറഞ്ഞു. നടി ജ്യോതികയാണ് കാക്ക കാക്ക എന്ന പ്രോജക്റ്റ് ആരംഭിച്ചതെന്നും തമിഴ് സിനിമാ മേഖലയിലെ മുന്‍നിര അഭിനേതാക്കളോട് കഥകള്‍ വിവരിക്കാന്‍ പ്രേരിപ്പിച്ചതെന്നും സിനിമാ വികടനുമായുള്ള അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു.

സൂര്യ, ജ്യോതിക, ജീവന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംവിധാനം, അഭിനയം, സംഗീതം, ഛായാഗ്രഹണം എന്നിവയ്ക്ക് നിരവധി അവാര്‍ഡുകള്‍ ഈ ചിത്രം നേടി. മികച്ച എഡിറ്റര്‍, മികച്ച സംഗീത സംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ഇത് നേടി. 2011ല്‍ ഫോഴ്സ് എന്ന പേരില്‍ ചിത്രം ഹിന്ദിയിലേക്ക് ഔദ്യോഗികമായി റീമേക്ക് ചെയ്തു. ജോണ്‍ എബ്രഹാമും ജെനീലിയ ഡിസൂസയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോള്‍ വിദ്യുത് ജംവാള്‍ നെഗറ്റീവ് റോളില്‍ എത്തി.