ആധുനിക കാലത്ത്, എളുപ്പത്തില്‍ റഡാറില്‍ കണ്ടെത്താന്‍ കഴിയുന്ന ഒരു ബോയിംഗ് 777 വിമാനം അപ്രത്യക്ഷമാകുന്നത് അവിശ്വസനീയമാണ്. എന്നാല്‍ 12 വര്‍ഷമായി എന്തു സംഭവിച്ചെന്ന് ഒരു വിവരവുമില്ലാത്ത ഒരു വിമാനദുരന്തമുണ്ട്. 2014 മാര്‍ച്ച് 8-ന് മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം 370 പ്രാദേശിക സമയം പുലര്‍ച്ചെ 12:41-ന് 227 യാത്രക്കാരെയും 12 ജീവനക്കാരെയും വഹിച്ച് ക്വാലാലംപൂരില്‍ നിന്ന് ബെയ്ജിംഗിലേക്ക് പുറപ്പെട്ട എംഎച്ച് 370 വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായ ശേഷം ഒരു വിവനവും ഇതുവരെ കിട്ടിയിട്ടില്ല.
വിമാനം കാണാതായ 2014 മാര്‍ച്ച് 8 ന് പുലര്‍ച്ചെ 1:19-ന് വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് അവസാനത്തെ ശബ്ദ സന്ദേശം ലഭിച്ചു. കൃത്യം രണ്ട് മിനിറ്റിന് ശേഷം യാത്രാവിമാനത്തിലെ ട്രാന്‍സ്പോണ്ടര്‍ ഓഫ് ആക്കപ്പെട്ടു. താമസിയാതെ, വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. വിമാനം കണ്ടെത്താന്‍ വേണ്ടി 26 വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 60 കപ്പലുകളും 50 വിമാനങ്ങളും ഉള്‍പ്പെടെ ഒരു വലിയ തിരച്ചില്‍ ആരംഭിച്ചെങ്കിലും 2014 മാര്‍ച്ച് മുതല്‍ 2017 ജനുവരി വരെ നീണ്ടുനിന്ന ഇത് വ്യോമയാന ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തിരച്ചില്‍ ദൗത്യമായി മാറുക മാത്രമായിരുന്നു അതുകൊണ്ടുണ്ടായ ഗുണം.
2014 മാര്‍ച്ച് 8-ന് ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടപ്പോള്‍, അതില്‍ യാത്രക്കാരും ജീവനക്കാരുമടക്കം 239 പേരുണ്ടായിരുന്നു. ഭൂരിഭാഗവും ചൈനീസ് പൗരന്മാരായിരുന്നു (153). ജീവനക്കാര്‍ മലേഷ്യക്കാരും. അമേരിക്ക (3), ഓസ്ട്രേലിയ (6), കാനഡ (2), ഫ്രാന്‍സ് (4), ഹോങ്കോങ് (1), ഇന്ത്യ (5), ഇന്തോനേഷ്യ (7), ഇറാന്‍ (2), നെതര്‍ലാന്‍ഡ്സ് (1), റഷ്യ (1), തായ്വാന്‍ (1), യുക്രെയ്ന്‍ (2) എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ശേഷിച്ച യാത്രക്കാര്‍.
വിമാനം പറത്തിയിരുന്നത് 53 വയസ്സുള്ള ക്യാപ്റ്റന്‍ സഹാരി അഹ്മദ് ഷായും 27 വയസ്സുള്ള സഹ-പൈലറ്റ് ഫാരിക് അബ്ദുള്‍ ഹമീദുമായിരുന്നു. 18,000 മണിക്കൂറില്‍ കൂടുതല്‍ പരിചയസമ്പന്നനായ പൈലറ്റായിരുന്നു ഷാ. ഹമീദിന് 2,763 മണിക്കൂര്‍ പരിചയമുണ്ടായിരുന്നു.
പുലര്‍ച്ചെ 12:41-ന് വിമാനം സാധാരണ നിലയില്‍ പറന്നുയര്‍ന്നു. പുലര്‍ച്ചെ ഏകദേശം 1:19-ന് ഷാ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് അവസാന സന്ദേശം നല്‍കി: ”ഗുഡ് നൈറ്റ്, മലേഷ്യന്‍ ത്രീ സെവന്‍ സീറോ.” രണ്ട് മിനിറ്റിന് ശേഷം, വിമാനത്തിന്റെ ട്രാന്‍സ്പോണ്ടര്‍ ഓഫ് ചെയ്യപ്പെട്ടു. ഇതോടെ സാധാരണ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് വിമാനം കണ്ടെത്തുന്നത് ബുദ്ധിമുട്ടായി. ബെയ്ജിംഗിലേക്കുള്ള വടക്കുകിഴക്കന്‍ പാതയില്‍ യാത്ര തുടരുന്നതിന് പകരം വിമാനം ഇടത്തോട്ട് തിരിഞ്ഞ് മലയ് പെനിന്‍സുലക്ക് കുറുകെ തെക്ക്-പടിഞ്ഞാറ് ദിശയില്‍ പറക്കാന്‍ തുടങ്ങി.
മലേഷ്യന്‍ സൈനിക റഡാര്‍ ഈ വിമാനം രാജ്യത്തിന് മുകളിലൂടെ തിരികെ പറന്നു ആന്‍ഡമാന്‍ കടലിലേക്ക് പോകുന്നതായി കണ്ടെത്തി. എന്നാല്‍, ഈ വ്യതിയാനം സംഭവിച്ചപ്പോള്‍ സാധാരണ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പുലര്‍ച്ചെ 2:22-ന്, പീനാംഗ് ദ്വീപിന്റെ 200 നോട്ടിക്കല്‍ മൈല്‍ വടക്ക്-പടിഞ്ഞാറായി, എംഎച്ച്370 സൈനിക റഡാറിന്റെ പരിധിയില്‍ നിന്ന് പുറത്തായി. ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലുള്ള ഇന്‍മാര്‍സാറ്റ് ഉപഗ്രഹമാണ് വിമാനത്തില്‍ നിന്നുള്ള അവസാന സിഗ്‌നല്‍ പിടിച്ചെടുത്തത്. ഇത് അവസാനമായി വിമാനത്തെ കണ്ടെത്തിയത് രാവിലെ 8:11-നാണ്. അതിനുശേഷം വിമാനത്തിന്റെ സ്ഥാനം അജ്ഞാതമായി.
മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം 370 ബെയ്ജിംഗില്‍ എത്തിയില്ല എന്നത് ഉറപ്പാണ്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും കാര്യത്തില്‍, അവര്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിമാനം തകര്‍ന്ന് മരിച്ചുവെന്ന് ഏറെക്കുറെ ഉറപ്പാണ്. പക്ഷേ, എങ്ങനെ, എന്ത് കാരണം കൊണ്ടാണെന്ന് ഇന്നും ഒരു രഹസ്യമായി തുടരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷവും, വിമാനം കാണാതായ ഏറ്റവും വലിയ ദുരന്തമാണിത്. ഇതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട തിരച്ചില്‍ നടത്തിയെങ്കിലും കാര്യമായ ഫലങ്ങളുണ്ടായില്ല.
വിമാനം കാണാതായതുമായി ബന്ധപ്പെട്ട ആദ്യഘട്ടത്തിലെ ആശയക്കുഴപ്പം പരസ്പരവിരുദ്ധമായ വിവരങ്ങളും പ്രതികരണങ്ങളിലെ കാലതാമസവും കാരണം കൂടുതല്‍ വര്‍ധിച്ചു. വിമാനം കാണാതായതായി ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ അധികാരികള്‍ക്ക് മണിക്കൂറുകളെടുത്തു. ഇതിന്റെ ദുരൂഹതയുടെ യഥാര്‍ത്ഥ വ്യാപ്തി മനസ്സിലാക്കാന്‍ കൂടുതല്‍ സമയമെടുത്തു.




