Featured Good News

98 രൂപ ദിവസക്കൂലിക്ക് ജോലിചെയ്ത ഈ നടന്റെ മാസവരുമാനം 24 ലക്ഷം, മുംബൈയില്‍ നാല് വീടുകൾ

അമിതാഭ് ബച്ചനോ, ഗോവിന്ദയോ, ഷാരൂഖ് ഖാനോ ആകാന്‍ കൊതിച്ച് മുംബൈയുടെ ആകര്‍ഷകമായ ലോകത്തേക്ക് വന്നെത്തുന്ന അഭിനേതാക്കള്‍ നിരവധിയാണ്. എന്നാല്‍ ഓരോ ദിവസവും മുംബൈയില്‍ വന്നിറങ്ങുന്ന ആയിരക്കണക്കിന് അഭിനേതാക്കളില്‍ വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ വിജയം നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. ഉത്തര്‍പ്രദേശില്‍ നിന്ന് ഒരു നടനാകാന്‍ മുംബൈയിലേക്ക് വന്ന യോഗേഷ് ത്രിപാഠിയും അവരില്‍ ഒരാളായിരുന്നു. ജീവിക്കാന്‍ വേണ്ടി ദിവസം 98 രൂപയ്ക്കായി പേന വിറ്റുജീവിച്ച അയാളുടെ ഇപ്പോഴത്തെ ശമ്പളം പ്രതിമാസം 24 ലക്ഷം രൂപ. 20 വര്‍ഷത്തിനുശേഷം ഇപ്പോള്‍ നടന് മുംബൈയില്‍ നാലു വീടുകളാണ് ഉള്ളത്.

ഭാഭിജി ഘര്‍ പര്‍ ഹേന്‍’ എന്ന ഷോയിലെ അഭിനയത്തിലൂടെയാണ് യോഗേഷ് പ്രശസ്തനായത്. ഈ കഥാപാത്രത്തിലൂടെ പിന്നീട് ‘ഹപ്പു കി ഉല്‍ട്ടന്‍ പല്‍ട്ടന്‍’ എന്ന സ്വന്തം ഷോയും ലഭിച്ചു. സിദ്ധാര്‍ത്ഥ് കണ്ണന്റെ യൂട്യൂബ് ചാനലില്‍ അടുത്തിടെ അതിഥിയായി എത്തിയ യോഗേഷ്, ഒരു നടനാകാന്‍ മുംബൈയിലെത്തിയപ്പോള്‍ താന്‍ ആദ്യം ചെയ്തത് നാടകങ്ങളില്‍ അഭിനയിക്കുകയായിരുന്നെന്ന് വെളിപ്പെടുത്തി.

എന്നാല്‍ മുംബൈയുമായി തന്റെ ആദ്യ ബന്ധം തുടങ്ങുന്നത് റെയില്‍വേയിലെ ജോലിക്കായുള്ള ഒരു പരീക്ഷയോട് കൂടിയാണ്. രണ്ട് സുഹൃത്തുക്കളോടൊപ്പമാണ് പരീക്ഷയ്ക്കെത്തിയത്. പരീക്ഷക്കു ശേഷം, ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ വാഷ്ബേസിനടുത്ത് 18 മണിക്കൂര്‍ നിന്നുകൊണ്ടാണ് അവര്‍ മുംബൈയില്‍ നിന്ന് ഝാന്‍സിയിലേക്ക് തിരിച്ചുപോയത്. പിന്നീട്, 2004-ല്‍ അദ്ദേഹം മുംബൈയിലേക്ക് താമസം മാറി.

യോഗേഷിന് ആദ്യത്തെ അവസരം ലഭിക്കുന്നത് 2007-ലാണ്. ഈ മൂന്ന് വര്‍ഷക്കാലം മുംബൈയില്‍ പിടിച്ചുനില്‍ക്കാന്‍ യോഗേഷ് ചെറിയ ജോലികള്‍ ചെയ്തു. പേനകള്‍ വിറ്റു, ഒരു എക്സ്ട്രാ നടനായി ജോലി ചെയ്തു. 1മുംബൈയില്‍ തനിക്ക് ആദ്യം ലഭിച്ച ജോലിക്ക് 95 രൂപയും, നാടകങ്ങള്‍ക്ക് 75 രൂപയുമാണ് ലഭിച്ചിരുന്നത് എന്നും അദ്ദേഹം ഓര്‍ത്തെടുത്തു. 2007-ല്‍ ആദ്യ പരസ്യം ശ്രദ്ധ നേടിയതോടെ, യോഗേഷിന് ‘എഫ്ഐആര്‍’ എന്ന ടിവി ഷോയില്‍ ഒരു വേഷം ലഭിച്ചു. അവിടെ അദ്ദേഹത്തിന് ഏകദേശം 2800 രൂപ ലഭിച്ചു. അതിനുശേഷം അദ്ദേഹത്തിന് ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടായിരുന്നു.

2015-ല്‍ ‘ഭാഭിജി ഘര്‍ പര്‍ ഹേന്‍’ എന്ന ഷോയിലെ ‘ഹപ്പു സിംഗ്’ എന്ന കഥാപാത്രത്തിലൂടെയാണ് താന്‍ അഭിനയ ജീവിതം ആരംഭിച്ചതെന്ന് യോഗേഷ് വെളിപ്പെടുത്തി. ദിവസേന 8,000 രൂപയാണ് അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചിരുന്നത്. തുടക്കത്തില്‍ ഈ ഷോയില്‍ 2-3 ദിവസത്തെ ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതുകൊണ്ട് പ്രതിമാസം 24,000 രൂപ മാത്രമാണ് ലഭിച്ചിരുന്നത്. പിന്നീട് അദ്ദേഹത്തിന്റെ കഥാപാത്രം വളരെ ജനപ്രിയമായപ്പോള്‍, 2019-ല്‍ ചാനല്‍ ഈ കഥാപാത്രത്തെ അടിസ്ഥാനമാക്കി ഒരു സ്പിന്‍-ഓഫ് ഷോ നല്‍കി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിവസവും 8,000 രൂപ മാത്രം വരുമാനമുണ്ടായിരുന്ന യോഗേഷ് ഇന്ന് പ്രതിദിനം 60,000 രൂപയാണ് നേടുന്നത്. മാത്രമല്ല, ‘ഭാഭിജി ഘര്‍ പര്‍ ഹേന്‍’, ‘ഹപ്പു കി ഉല്‍ട്ടന്‍ പല്‍ട്ടന്‍’ എന്നീ രണ്ട് പരിപാടികളിലും പ്രവര്‍ത്തിക്കുന്നതിനാല്‍ അദ്ദേഹത്തിന് പ്രതിമാസം 40 ദിവസത്തെ ശമ്പളം ലഭിക്കുന്നുണ്ട്. അതായത്, ഏകദേശം 24 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം.

മുംബൈയില്‍ എത്തി ആദ്യ ദിവസങ്ങളില്‍ റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങിയ കാലം യോഗേഷ് ഓര്‍ത്തെടുത്തു. അന്ന് അദ്ദേഹം നാല് അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങുമെന്ന് പ്രതിജ്ഞയെടുത്തു. ഇന്ന് മുംബൈയില്‍ നാല് അപ്പാര്‍ട്ട്മെന്റുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇതിനായി ഇതുവരെ ഒരു വായ്പയും എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 20 വര്‍ഷമായി ടെലിവിഷന്‍ രംഗത്ത് സജീവമാണ് യോഗേഷ്.