Featured Myth and Reality

നേപ്പാളിന്റെ പുതിയ ‘ജീവിക്കുന്ന ദേവത’; രണ്ടര വയസ്സുകാരി ആര്യതാരയെ ‘ശാക്യ’യായി പ്രഖ്യാപിച്ചു, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം

ധൈര്യപരീക്ഷണം ഉള്‍പ്പെടെയുള്ള അനേകം തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെ കടന്നുപോയ ‘ആര്യതാര’ എന്ന രണ്ടര വയസ്സുകാരിയെ നേപ്പാളില്‍ പുതിയ ‘ശാക്യ’ യായി തെരഞ്ഞെടുത്തു. നേപ്പാളിന്റെ പാരമ്പര്യ വിശ്വാസം അനുസരിച്ച് നേപ്പാളിന്റെ പുതിയ ‘ജീവിക്കുന്ന ദേവത’യാണ് ഈ പെണ്‍കുട്ടി . കാഠ്മണ്ഡുവില്‍ ഞായറാഴ്ച നടന്ന സിംഹാസനാരോഹണ ചടങ്ങില്‍ പാരമ്പര്യമനുസരിച്ച് രാജകുമാരി കട്ടിയുള്ള കറുത്ത ഐലൈനറും ചുവന്ന വസ്ത്രവും ധരിച്ച് പ്രത്യക്ഷപ്പെട്ടു.

എട്ടു വയസ്സുള്ള തൃഷ്ണ ശാക്യയില്‍ നിന്നുമാണ് ആര്യതാര ‘ദേവതാ കുമാരി’ സ്ഥാനത്തേയ്ക്ക് ഉയര്‍ന്നത്. ചൊവ്വാഴ്ച ചരിത്രപ്രസിദ്ധമായ ഘര്‍ കുമാരി ഹൗസില്‍ ശാക്യയെ ഔദ്യോഗികമായി രാജകീയ കുമാരിയായി വാഴിക്കും. ഈ പെണ്‍കുട്ടികളെ ഹിന്ദു ദേവതയായ തലേജുവിന്റെ ജീവിക്കുന്ന രൂപമായി കണക്കാക്കുന്നു. പുരാതന താന്ത്രിക മാനദണ്ഡങ്ങളും ജ്യോതിഷ വിലയിരുത്തലുകളെയും അടിസ്ഥാനമാക്കിയുള്ള കര്‍ശനമായ ഒരു​ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇത്.

പുറം ലോകത്തിന് തീരെ അജ്ഞാതമായ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നേപ്പാളിന്റെ ബാലദേവതയായ ‘കുമാരി ദേവി’യെക്കുറിച്ചുള്ള വിശ്വാസം അവളെ കാണുന്നവര്‍ക്ക് ഭാഗ്യം കൊണ്ടുവരുമെന്നാണ്. ഹിന്ദുക്കളും ബുദ്ധമതക്കാരും ആരാധിക്കുന്ന ജീവിച്ചിരിക്കുന്ന ഒരേയൊരു ദേവതയാണ് കുമാരി. ആര്‍ത്തവം തുടങ്ങാത്ത പെണ്‍കുട്ടിയെയാണ് വാഴിക്കുന്നത്.

ഒരു കുമാരി ദേവിയെ തിരഞ്ഞെടുക്കുന്നത് ധീരതാപരീക്ഷണം അടക്കം അനേകം പ്രക്രിയ വഴിയാണ്. അഞ്ച് മുതിര്‍ന്ന ബുദ്ധമത ബജ്രാചാര്യ, മുഖ്യ രാജകീയ പുരോഹിതന്‍, തലേജു, ഒരു രാജകീയ ജ്യോതിഷി എന്നിവര്‍ കുമാരിയുടെ തിരഞ്ഞെടുപ്പ് ചടങ്ങിന് മേല്‍നോട്ടം വഹിക്കുന്നു. നല്ല ആരോഗ്യം, പാടുകളും അടയാളങ്ങളും ഇല്ലാത്ത ശരീരം, മുറിക്കലും തുന്നലുകളും ഇല്ലാത്ത ഇളം ചര്‍മ്മം, ആര്‍ത്തവത്തിന് മുമ്പുള്ളതും പല്ലുകള്‍ നഷ്ടപ്പെടാത്തതും തുടങ്ങി അനേകം സവിശേഷതകള്‍ ഒത്തുചേരണം.

ഒരു ആല്‍മരം പോലത്തെ ശരീരം. പശുവിന്റെ കണ്‍പീലികള്‍, ശംഖ് കൊണ്ടുള്ള കഴുത്ത്, സിംഹത്തിന്റെ നെഞ്ച്, താറാവിന്റെ പോലെ മൃദുവും വ്യക്തവുമായ ശബ്ദം, രാജാവിന്റെ അതേ ജാതകം, ശാന്തതയുടെയും നിര്‍ഭയത്വത്തിന്റെയും ലക്ഷണങ്ങള്‍, കറുത്ത മുടിയും ഇരുണ്ട കണ്ണുകളും, മൃദുവായ കൈകളും കാലുകളും, മാനിന്റെതുപോലുള്ള തുടകള്‍, ചെറുതും ജലാംശമുള്ളതുമായ നാവ് എന്നിവയുള്‍പ്പെടെ 32 കര്‍ശനമായ ശരീര പൂര്‍ണ്ണതകള്‍ക്കായി അവളെ കൂടുതല്‍ പരിശോധിക്കുന്നു.

കുട്ടി ധൈര്യ പരിശോധനകള്‍ക്ക് വിധേയയാകും. അവിടെ നിരവധി ബലിയര്‍പ്പിക്കപ്പെട്ട എരുമകളേയും​ രക്തത്തില്‍ നൃത്തം ചെയ്യുന്ന മുഖംമൂടി ധരിച്ച പുരുഷന്മാരേയും അവളെ കാണിക്കുന്നു. ഭയത്തിന്റെ ഏതെങ്കിലും ലക്ഷണം അവള്‍ കാണിച്ചാല്‍, തലേജു ദേവിയുടെ അവതാരമാകാന്‍ അവള്‍ യോഗ്യയായി കണക്കാക്കില്ല. കുമാരിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം, മറ്റൊരു ജീവനുള്ള ദേവത അവളുടെ സ്ഥാനത്ത് വരുന്നതുവരെ അവള്‍ മാതാപിതാക്കളുടെ വീട്ടില്‍ നിന്ന് പുറത്താകും.

അവളെ പഴയ കൊട്ടാര കെട്ടിടമായ കുമാരി ഘറിലേക്ക് മാറ്റുന്നു. വര്‍ഷത്തില്‍ 13 തവണ പ്രത്യേക പരിപാടികളിലേക്കും സ്ഥലങ്ങളിലേക്കും പോകുമ്പോള്‍ മാത്രമേ കുമാരിയെ കാണൂ. അടുത്ത കാലം വരെ കുമാരിമാര്‍ക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല, കുമാരി ഘറിനുള്ളിലെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാനും അവര്‍ക്ക് അനുവാദമില്ലായിരുന്നു. മെഴുകുതിരികളും വിളക്കുകളും ഇല്ലാത്ത നാല് ചുമരുകളുള്ള ഒരു മുറിയിലാണ് അവര്‍ ദിവസങ്ങള്‍ ചെലവഴിക്കുന്നത്.

കുമാരി സമ്പ്രദായത്തെക്കുറിച്ച് നേപ്പാളിലെ മനുഷ്യാവകാശ, കുട്ടികളുടെ അവകാശ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദവും കാരണം, കാഠ്മണ്ഡുവിലെ കുമാരിമാരുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിയമങ്ങളും കര്‍ശനമായ ഭരണവും ഒരു പരിധിവരെ മാറിയിരിക്കുന്നു.

കുമാരിമാര്‍ക്ക് സമൂഹത്തെക്കുറിച്ചും പുറംലോകത്തെക്കുറിച്ചും ശരിയായ വിദ്യാഭ്യാസവും അറിവും നല്‍കിയിരുന്നില്ല. ഇത് ദേവത സിംഹാസനത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു ബാലികയില്‍നിന്ന് കൗമാരക്കാരിയായ പെണ്‍കുട്ടിയിലേക്കുള്ള പരിവര്‍ത്തനത്തെ കൂടുതല്‍ ബുദ്ധിമുട്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍, റോയല്‍ കുമാരിക്ക് ഒരു വ്യക്തിഗത ട്യൂട്ടറും വിദ്യാഭ്യാസവും നല്‍കുന്നു. ഇന്റര്‍നെറ്റ് സേവനവും പുസ്തകങ്ങളും മാസികകളും പോലും ഉണ്ട്.

കുമാരി ഇപ്പോള്‍ കൊട്ടാരത്തിനുള്ളില്‍ ദേശീയ പരീക്ഷകളില്‍ പങ്കെടുക്കുന്നു. എന്നാല്‍ ആചാരപരമായ ആവശ്യങ്ങള്‍ക്കായി മാത്രമേ കുമാരിക്ക് കൊട്ടാരം വിടാന്‍ കഴിയൂ.

കുടുംബത്തിന് അപൂര്‍വ്വമായി മാത്രമേ സന്ദര്‍ശിക്കാന്‍ കഴിയൂ, അവള്‍ എപ്പോഴും ചുവന്ന വസ്ത്രം ധരിക്കണം, മുടിയില്‍ ഒരു കെട്ട് കെട്ടിയിരിക്കണം, നെറ്റിയില്‍ അഗ്നി കണ്ണ് വരച്ചിരിക്കണം. കുമാരിയായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ദര്‍ബാര്‍ സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ തലേജു ദേവി ശരീരത്തില്‍ നിന്ന് വേര്‍പിരിയുന്നതുവരെ അവളുടെ പാദങ്ങള്‍ നിലത്ത് തൊടാനാകില്ല. കൊട്ടാരത്തിന് പുറത്ത് സന്ദര്‍ശിക്കുമ്പോള്‍ അവളെ സ്വര്‍ണ്ണ പല്ലക്കില്‍ കൊണ്ടുപോകുന്നു.

ഒരു കുമാരിയുടെ നോട്ടം പോലും ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ജീവിച്ചിരിക്കുന്ന ദേവിയെ കാണാന്‍ പലരും കുമാരിയുടെ ജനാലയ്ക്ക് മുന്നിലുള്ള മുറ്റം സന്ദര്‍ശിക്കുന്നു. കൂടുതല്‍ ഭാഗ്യമുള്ള ആളുകള്‍ കുമാരിയെ അവളുടെ കിടപ്പുമുറിയില്‍ സന്ദര്‍ശിക്കുന്നു. അവിടെ അവള്‍ സ്വര്‍ണ്ണം പൂശിയ സിംഹാസനത്തില്‍ ഇരിക്കുന്നു.

കുമാരിക്ക് രോഗശാന്തിയുടെ കാര്യത്തില്‍ പ്രത്യേക ശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഉദ്യോഗസ്ഥന്മാരും ഉയര്‍ന്ന റാങ്കിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുമാരി ദേവിയെ സന്ദര്‍ശിക്കും. സന്ദര്‍ശന വേളയില്‍, ജീവിക്കുന്ന ദേവിയുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു, കാരണം അവളുടെ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശകന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു പ്രവചനമായി വ്യാഖ്യാനിക്കപ്പെടുന്നു.

കുമാരി ദേവിയുടെ ചില പ്രവൃത്തികള്‍ വരെ അര്‍ത്ഥമുള്ളതാണ് കരുതപ്പെടുന്നു. .കരച്ചില്‍ അല്ലെങ്കില്‍ ഉച്ചത്തിലുള്ള ചിരി ഗുരുതരമായ രോഗം അല്ലെങ്കില്‍ മരണത്തെ സൂചിപ്പിക്കുക്കുന്നു. കണ്ണുകള്‍ തിരുമ്മുന്നത് ആസന്നമായ മരണത്തെയും വിറയല്‍ – തടവ്, ഭക്ഷണം കഴിക്കല്‍ – സാമ്പത്തിക നഷ്ടം എന്നിവ സൂചിപ്പിക്കും.