Lifestyle

ചെറുപ്പത്തില്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവരെ കാത്തിരിയ്ക്കുന്നത് ഈ രോഗങ്ങള്‍

ജോലി സമയം മിക്കവരുടേയും ആരോഗ്യത്തെ പലപ്പോഴും ബാധിയ്ക്കാറുണ്ട്. പ്രത്യേകിച്ച് രാത്രി ജോലി ചെയ്യുന്നവരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത്. ഇപ്പോള്‍ എന്‍വൈയു സില്‍വര്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ചെറുപ്പത്തില്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യേണ്ടി വരുന്നതും ജോലി സമയങ്ങള്‍ തുടര്‍ച്ചയായി മാറുന്നതും മധ്യവയസ്സില്‍ നിങ്ങളെ വിഷാദരോഗിയാക്കി മാറ്റാമെന്നാണ് പഠനത്തില്‍ പറയുന്നത്.

മുപ്പത് വര്‍ഷം കൊണ്ട് ഏഴായിരം അമേരിക്കക്കാരെ ഉള്‍പ്പെടുത്തിയാണ് എന്‍വൈയു സില്‍വര്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ ഗവേഷകര്‍ പഠനം നടത്തിയത്. ജോലി മൂലം ശാരീരികവും മാനസികവുമായി അവശരാവുന്നവരെ പിന്തുണയ്ക്കാനുള്ള വിഭവങ്ങള്‍ ലഭ്യമാക്കി ഈ സാഹചര്യത്തെ മറികടക്കാന്‍ കഴിയണമെന്ന് പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

അമേരിക്കയിലെ വെളുത്ത വംശജരെ അപേക്ഷിച്ച് കറുത്ത വംശജരാണ് ഉറക്കമില്ലായ്മ മൂലമുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ നേരിടുന്നതെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ ജോലി നമ്മെ അനാരോഗ്യവാന്മാരാക്കുന്ന സാഹചര്യം തടയേണ്ടതാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ എന്‍വൈയു സില്‍വര്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ പ്രഫസര്‍ വെന്‍ ജുയി ഹാന്‍ പറയുന്നു.

രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്നതും ജോലി സമയം തുടര്‍ച്ചയായി മാറുന്നതും ഉറക്കത്തെ ബാധിക്കുമെന്നും ഇത് 50 വയസ്സാകുമ്പോഴേക്കും വിഷാദം ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും പഠനം പറയുന്നു. പഠനത്തില്‍ പങ്കെടുത്തവരില്‍ നാലിലൊന്ന് പേര്‍ക്ക് മാത്രമായിരുന്നു പകല്‍ സമയം ജോലിയുണ്ടായിരുന്നത്. ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത അവസ്ഥ പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പല പ്രശ്നങ്ങളിലേക്കും നയിക്കുമെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.