Oddly News

മുന്‍ഭാഗത്തെ ചുമർ മാത്രം ബാക്കി; മണാലിയിലെ റെസ്റ്റോറന്റ് പൂര്‍ണ്ണമായും ഒഴുകിപ്പോയി- ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മണാലി: കഴിഞ്ഞദിവസം ഉണ്ടായ മേഘസ്‌ഫോടനത്തിലും വെള്ളപ്പൊക്കത്തിലും മുന്‍ഭാഗത്തെ ഭിത്തി മാത്രം അവശേഷിപ്പിച്ച് മണാലിയിലെ പ്രശസ്തമായ ഷെര്‍-ഇ-പഞ്ചാബ് റെസ്റ്റോറന്റ് പൂര്‍ണ്ണമായും ഒഴുകിപ്പോയി. ബിയാസ് നദി കരകവിഞ്ഞൊഴുകിയപ്പോള്‍ ഉണ്ടായ ശക്തമായ ഒഴുക്കില്‍ റെസ്റ്റോറന്റിന്റെ ഭൂരിഭാഗം കെട്ടിടങ്ങളും ഒലിച്ചുപോയി, ഇത് വെള്ളപ്പൊക്കത്തിന്റെ ഭീകരതയുടെ പ്രതീകമായി മാറി.

ഷെര്‍-ഇ-പഞ്ചാബ് റെസ്റ്റോറന്റ് പൂര്‍ണ്ണമായി നശിച്ചെങ്കിലും അതിന്റെ മുന്‍ഭാഗം മാത്രം തകര്‍ന്നുപോകാതെ നില്‍ക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ച, വെള്ളപ്പൊക്കം കൂടുതല്‍ ശക്തമായതോടെ നാല് കടകളും ഒരു ലോറിയും ഒലിച്ചുപോയി. കനത്ത മഴയെത്തുടര്‍ന്ന് ബിയാസ് നദി കരകവിഞ്ഞൊഴുകിയതാണ് മണാലിയിലെ കടകളും വീടുകളും ഒരു ബഹുനില ഹോട്ടലും ഉള്‍പ്പെടെ ഒലിച്ചുപോകാന്‍ കാരണം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

യാത്രയ്ക്കും വ്യാപാരത്തിനും നിര്‍ണായകമായ മണാലി-ലേഹ് ഹൈവേ പലയിടത്തും തടസ്സപ്പെട്ടു. കുളുവിനും മണാലിക്കും ഇടയിലുള്ള പ്രധാന ഭാഗങ്ങള്‍ ഒലിച്ചുപോയതിനാല്‍ വാഹന ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. സ്ഥിതി മെച്ചപ്പെടുന്നതുവരെ ഹൈവേ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളപ്പൊക്കം ആളു ഗ്രൗണ്ട് പ്രദേശത്തും വ്യാപിച്ചതിനാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. വൈദ്യുതിയും ആശയവിനിമയ ബന്ധങ്ങളും ഇല്ലാത്തതിനാല്‍ നൂറുകണക്കിന് ആളുകളാണ് കുടുങ്ങിക്കിടക്കുന്നത്.

അടിയന്തര സേവനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പാടുപെടുകയാണ്. ജനപ്രിയമായ ഒരു സ്ഥാപനമായിരുന്ന ഷെര്‍-ഇ-പഞ്ചാബ് റെസ്റ്റോറന്റിന്റെ നാശം, വെള്ളപ്പൊക്കം ഈ പ്രദേശത്തുണ്ടാക്കിയ കനത്ത നാശനഷ്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. പ്രദേശത്ത് കനത്ത മഴയും ജലനിരപ്പ് ഉയരുന്നതും തുടരുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.