Featured Oddly News

തീരത്തടിഞ്ഞ ജീവി കൗതുക കാഴ്ചയായി; സമൂഹമാധ്യമത്തില്‍ വൈറല്‍, ഒടുവില്‍ എന്തെന്ന് കണ്ടെത്തി !

കൗതുകമുണര്‍ത്തുന്ന എത്ര എത്ര കാഴ്ചകളാണല്ലേ നമ്മളുടെ ചുറ്റിലുമുള്ളത്. അങ്ങനെ അധികം ആരും കണ്ടിട്ടില്ലാത്ത ഒരു വിചിത്ര ജീവിയാണ് ഓസ്ട്രേലിയയിലെ തീരത്തുവന്നടിഞ്ഞിരിക്കുന്നത്. അന്യഗ്രഹജീവിയെന്ന് തോന്നിപ്പിക്കുന്ന ഈ കടല്‍ജീവി വന്ന് അടിഞ്ഞിരിക്കുന്നത് ഓസ്ട്രേലിയയിലെ പോര്‍ട്ട് ഏലിയറ്റിലുള്ള ഹോഴ്സ്ഷൂ ബേയിലാണ്. ഇതിന്റെ ചിത്രങ്ങളാവട്ടെ വൈറലാവുകയും ചെയ്തു.

സുതാര്യമായ കുഴലുകള്‍ പോലുള്ള നീണ്ട ഭാഗവും അതിന് അറ്റത്തായി കക്ക പോലെയുള്ള ഭാഗവുമുള്ള ആയിരക്കണക്കിന് നാരുകള്‍ ഒന്നായി ചേര്‍ന്നിരിക്കുന്ന രൂപമായിരുന്നു ഈ ജീവിക്കുള്ളത്. ഈ ജീവിയെ ആദ്യം കണ്ടത് വിക്കി ഇവാനെന്ന വനിതയാണ്. ഏതാണ്ട് മൂന്ന് മീറ്ററോള്ളം നീളത്തിലാണ് ഇത് കിടന്നിരുന്നത്. വിക്കി അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി. പിന്നീട് അത് സമൂഹ മാധ്യമത്തില്‍ എത്തിയതിന് പിന്നാലെ പല ആളുകള്‍ക്കും ഇത് എ ഐ സൃഷ്ടിയാണോയെന്ന് സംശയം.

എന്നാല്‍ ഈ സമുദ്ര ജീവിയെ ഗവേഷകര്‍ക്ക് വേഗത്തില്‍ പിടികിട്ടി. കവച ജന്തുക്കളില്‍ ഒന്നായ ഗൂസ് ബര്‍ണക്കിളിന്റെ വലിയൊരു കോളനിയാണ് അത്. ഇക്കാര്യം സ്ഥിരീകരിച്ചതാവട്ടെ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്ട്രേലിയലെ മറൈന്‍ ഇക്കോളജിസ്റ്റായ ഡോ സോയി ഡബിള്‍ഡേയാണ്. വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന വസ്തുക്കളില്‍ കൂട്ടമായിയാണ് ഇത് കഴിയുന്നത്. ഇത്രയും വലിയ കോളനിയെ കാണുന്നതാവട്ടെ അത്യപൂര്‍വ്വമാണെന്നും ഇവര്‍ പറയുന്നു.

കാഴ്ചയില്‍ കക്ക പോലെ തോന്നിപ്പിക്കുമെങ്കിലും ഇതിന് അധികം ബന്ധം ഞണ്ടുകളും ലോബസ്റ്ററുകളുമായാണ്. ഗുസ് ബെര്‍ണക്കിള്ളിന്റെ ചെറുതും കൂടിചേര്‍ന്നതുമായ കാലുകളും ഇവ ഒളിപ്പിച്ചുവെക്കാറുണ്ട്.

ലെപ്പസ് അനാറ്റിഫെറ എന്നാ ഗൂസ് ബര്‍ണക്കിള്‍സിന്റെ ശാസ്ത്രീയ നാമം. ഇത് പല രാജ്യങ്ങളിലും ഭക്ഷണ വിഭവം കൂടിയാണ്. പല ഭക്ഷണ ശാലകളിലും ഇതിന് ഒരു പൗണ്ടിന് 125 ഡോളര്‍ വില വരുന്നു.