Lifestyle

ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ 4.8 കോടിയുടെ വിവാഹനിശ്ചയ മോതിരം, ആന്ധ്രാപ്രദേശുമായും ബന്ധം

പോപ് താരമായ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ വിവാഹനിശ്ചയത്തിന്റെ വാര്‍ത്തകള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അമേരിക്കന്‍ ഫുട്‌ബോള്‍ താരമായ ട്രാവിസ് കെല്‍സിനെയാണ് സ്വിഫ്റ്റ് വിവാഹം ചെയ്യുന്നത്. ഇതിന് പിന്നാലെ താരത്തിന്റെ വിവാഹനിശ്ചയ മോതിരവും ചര്‍ച്ചയാകുകയാണ്. ഏകദേശം 4.8 കോടി രൂപ വില വരുന്ന ഈ മോതിരം ആഡംബര കടയില്‍ നിന്ന് വാങ്ങിയതല്ല. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ആര്‍ട്ടിഫെക്‌സ് ഫൈന്‍ ജ്വല്ലറിയിലെ കിന്‍ഡ്രഡ് ലൂബെക്കുമായി ചേര്‍ന്ന് ട്രാവിസ് കെല്‍സി തന്നെ ഡിസൈന്‍ ചെയ്‌തെടുത്തതാണിത്.

കൈ കൊണ്ട് കൊ്ത്തിയെടുത്ത മനോഹരമായ 18 കാറ്റ് യെല്ലോ ഗോള്‍ഡില്‍ പതിപ്പിച്ചിരിക്കുന്ന 10 കാരറ്റ് ഭാരമുള്ള വജ്രമാണ് ഈ മോതിരത്തിന്റെ പ്രത്യേകത. വിന്റേജ് ശൈലിയിലുള്ള ഈ മോതിരത്തിന് ഒരു ഇന്ത്യന്‍ ബന്ധവുമുണ്ട്. 19 നൂറ്റാണ്ടുകളോളം പഴക്കമുള്ള ‘ഓള്‍ഡ് മൈ ബ്രില്ല്യന്റ്’ ശൈലിയിലുള്ള ഈ വജ്രത്തിന്റെ കട്ട് തന്നെയാണ്. ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും പ്രശസ്തമാകുന്നതിന് മുമ്പ് ഇന്ത്യയില്‍ നിന്നാണ് ഈ വജ്രം ഖനനം നടത്തിയിരുന്നത്.

ഇന്നത്തെ ആന്ധ്രാ പ്രദേശിലെ പ്രശ്‌സതമായ ഗോല്‍ക്കൊണ്ട മേഖലയില്‍ നിന്നുള്ള വജ്രങ്ങളായിരുന്നു ഇവ. കൊല്ലൂര്‍ പോലെയുള്ള ഖനന പ്രദേശങ്ങള്‍ക്ക് സമീപം കൃഷ്ണ, ഗോദാവരി നദീതടങ്ങളിലെ പുഴകളില്‍ നിന്നും ഗുഹകളില്‍ നിന്നുമാണ് ഈ കല്ലുകള്‍ കണ്ടെത്തിയിരുന്നത്. രാസപരമായി ഏറ്റവും ശുദ്ധമായ വിഭാഗത്തില്‍പ്പെട്ട ഈ മേഖലയിലെ വജ്രങ്ങള്‍, അവയുടെ അതുല്യമായ സുതാര്യതയ്ക്കും തിളക്കത്തിനും പേരുകേട്ടതാണ്.

കോഹിനൂര്‍, ഹോപ്പ് ഡയമണ്ട് എന്നിവയുള്‍പ്പെടെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ചില വജ്രങ്ങള്‍ ഇന്ത്യയില്‍ നിന്നാണ് ഖനനം ചെയ്തത്. പിന്നീട് കൊളോണിയല്‍ ഭരണകാലത്ത് അവ കടത്തിക്കൊണ്ടുപോയി. ബ്രിട്ടീഷുകാര്‍ ഈ നിധികളില്‍ പലതും കൊള്ളയടിക്കുകയോ കൈവശപ്പെടുത്തുകയോ ചെയ്തു. അങ്ങനെ ഇന്ത്യയുടെ വജ്രങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് നിലനില്‍ക്കുന്നതിന് പകരം യൂറോപ്യന്‍ കിരീടങ്ങളിലും മ്യൂസിയങ്ങളിലും എത്തിച്ചേര്‍ന്നു.

എന്നാല്‍ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ഈ മോതിരം ഗോല്‍ക്കൊണ്ടയില്‍ നിന്നുള്ളതാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ഔദ്യോഗിക രേഖകളൊന്നുമില്ല. ഈ ഇന്ത്യന്‍ ബന്ധം കൗതുകകരമായ ഒരു സാധ്യത മാത്രമായാണ് നിലനില്‍ക്കുന്നത്.