Uncategorized

‘ഗ്ലാമര്‍ റോളുകള്‍ നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ കാണാം, എന്തുചെയ്യണമെന്ന് എന്നോട് പറയണ്ട’; നയന്‍സ് അഭിമുഖങ്ങള്‍ ഒഴിവാക്കാന്‍ കാരണം

സൂപ്പര്‍താരം നയന്‍താരയ്ക്ക് വലിയൊരു ആരാധകവൃന്ദമുണ്ട്. അവരുടെ കുടുംബം ഉള്‍പ്പെടെ എല്ലാം മാധ്യമ ശ്രദ്ധ ആകര്‍ഷിക്കുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ അവരുടെ ഓരോ നീക്കവും ആള്‍ക്കാര്‍ സശ്രദ്ധം വീക്ഷിക്കുന്നു. എന്നാല്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന നിലയില്‍ നടിയുടെ ഓരോ വിശേഷവും അറിയാനായി മാധ്യമങ്ങള്‍ മത്സരിക്കുമ്പോള്‍ നോ ഇന്റര്‍വ്യൂ നിലപാട് തുടരുകയാണ് നടി.

2000 മുതലാണ് നടി ഈ നിലപാട് എടുത്തത്. നോ- പ്രമോഷണല്‍ പരിപാടികള്‍, നോ -അഭിമുഖം നിലപാടാണ് നടി എടുത്തിരിക്കുന്നത്. തന്നെക്കുറിച്ച് എഴുതിയ അരോചകമായ റിപ്പോര്‍ട്ടുകള്‍ കാരണമാണ് താന്‍ മാധ്യമങ്ങളുമായുള്ള ആശയവിനിമയം പരിമിതപ്പെടുത്തിയെന്ന് നയന്‍താര ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. നേരത്തെ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍, തന്നെയും കുടുംബത്തെയും ബാധിച്ച ഗോസിപ്പിലൂടെ മാധ്യമങ്ങള്‍ തന്നെ ലക്ഷ്യമിട്ടതിനെ കുറിച്ച് നയന്‍താര പറഞ്ഞിരുന്നു. തമിഴ് സിനിമകളിലെ ഗ്ലാമര്‍ വേഷങ്ങളുടെ പേരില്‍ ഒരു വിഭാഗം മലയാളം പ്രേക്ഷകര്‍ തന്നെ വിമര്‍ശിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

തന്റെ കുടുംബത്തെ ഉപദ്രവിക്കുന്നത് എന്തിനാണെന്ന് നടി അന്നു ചോദിച്ചിരുന്നത്. ഞാന്‍ ചെയ്യുന്നത് എന്റെ ജോലിയാണ്. എന്റെ സംവിധായകര്‍ പറയുന്നത് ഞാന്‍ ചെയ്യുന്നു. അതില്‍ ആര്‍ക്കും ഒന്നും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. എന്തുകൊണ്ടാണ് നിങ്ങള്‍ ഗ്ലാമറസ് റോളുകള്‍ ചെയ്യുന്നത്, കൂടാതെ ഹോംലി റോളുകള്‍ ചെയ്യാത്തത്. ഇതൊക്കെ ചോദിക്കാന്‍ ആര്‍ക്കും അവകാശമില്ല.

നിങ്ങള്‍ക്കിത് ഇഷ്ടമാണെങ്കില്‍, നിങ്ങള്‍ക്ക് കാണാം, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്നെ കാണരുത്. അത് കാണാന്‍ ഇഷ്ടപ്പെടുന്നവരും എന്നെ ഇഷ്ടപ്പെടുന്നവരും ഒരുപാട് പേരുണ്ട്. നിങ്ങള്‍ക്ക് വിമര്‍ശിക്കാം, പക്ഷേ കാര്യങ്ങളില്‍ നിങ്ങള്‍ ശരിയായിരിക്കണം, നയന്‍താര പറഞ്ഞു.

തന്റെ പ്രകടനവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് താന്‍ എപ്പോഴും തുറന്ന സമീപനം സ്വീകരിക്കാറുണ്ടെന്നും എന്നാല്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്നും ഇങ്ങിനെ ചെയ്തതെന്നും പറയുന്നതിനോട് യോജിപ്പില്ല. അത്തരം അനാവശ്യ വിമര്‍ശനങ്ങളും സ്ഥിരീകരിക്കാത്ത ഗോസിപ്പുകളും മാധ്യമ ഇടപെടലുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തന്നെ പ്രേരിപ്പിച്ചതായും അവര്‍ പറഞ്ഞു.