Crime

‘അമ്മയെ കൊന്ന അച്ഛന്റെ മൃതദേഹം കാണണ്ട!’ ഭാര്യയെ കൊന്ന് ജീവനൊടുക്കിയ സുബിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ മക്കളെത്തിയില്ല

ഉപ്പുതറ: വീട്ടമ്മയുടെ കൊലപാതകത്തിനുശേഷം ജീവനൊടുക്കിയ ഭര്‍ത്താവ്‌ സുബിന്റെ (രതീഷ്‌ – 40 ) മൃതദേഹം ഏറ്റുവാങ്ങാന്‍ മക്കളെത്തിയില്ല. അമ്മയെ കൊലപ്പെടുത്തിയ അച്ചന്റെ മൃതദേഹം കാണാന്‍ താല്‍പ്പര്യമില്ലെന്ന്‌ മക്കള്‍ പോലീസിനോട്‌ പറഞ്ഞിരുന്നു.

ഞായറാഴ്‌ച ഉച്ചയോടെ ഇടുക്കി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടത്തിനുശേഷം സഹോദരന്‍ സുഭാഷും അമ്മാവന്റെ രണ്ടു മക്കളും ചേര്‍ന്ന്‌ സുബിന്റെ മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന്‌ കട്ടപ്പന നഗര സഭയുടെ ഇരുപതേക്കിലെ ശാന്തിതീരം വൈദ്യൂതി ശ്‌മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. കഴിഞ്ഞ ചൊവ്വാഴ്‌ച മത്തായിപ്പാറ എംസി കവലയ്‌ക്ക് സമീപം കൊലചെയ്യപ്പെട്ട മലേക്കാവില്‍ രജനിയുടെ ഭര്‍ത്താവാണ്‌ സുബിന്‍ (രതീഷ്‌ 40). തെളിവുകളുടെ അടിസ്‌ഥാനത്തില്‍ സുബിനാണ്‌ രജനിയെ കൊലപ്പെടുത്തിയതെന്ന്‌ പോലീസ്‌ സ്‌ഥിരീകരിച്ചിരുന്നു.

സംഭവത്തിനുശേഷം ഒളിവില്‍ പോയ സുബിനായി പ്രത്യേക സംഘം രൂപവല്‍ക്കരിച്ച്‌ പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
തമിഴ്‌നാട്ടിലേയ്‌ക്ക് കടന്നിരുന്ന സുബിന്‍ വ്യാഴാഴ്‌ച തിരിച്ചെത്തിയതായി പോലീസിന്‌ വിവരം കിട്ടി. തുടര്‍ന്ന്‌ നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിലാണ്‌ ശനിയാഴ്‌ച മരത്തില്‍ തൂങ്ങിയ നിലയില്‍ സുബിന്റെ മൃതദേഹം പോലീസ്‌ കണ്ടെത്തിത്‌.

പോലീസ്‌ പിടികൂടുമെന്ന്‌ ഉറപ്പായതോടെ സുബിന്‍ ജീവനൊടു ക്കുകയായിരുന്നു. വിവാഹം കഴിഞ്ഞതുമുതല്‍ സുബിനും രജനിയും തമ്മില്‍ കലഹം പതിവായിരുന്നു. ഇവര്‍ക്ക്‌ മൂന്ന്‌ മക്കളുണ്ട്‌. മൂത്ത മകള്‍ ചങ്ങനാനാശേരിയില്‍ ബിരുദ വിദ്യാര്‍ഥിയാണ്‌. രണ്ടാമത്തെ മകന്‍ ഉപ്പുതറയില്‍ പ്ലസ്‌ ടുവിനും ഇളയമകന്‍ വളകോട്ടില്‍ പത്താം ക്ലാസിലും പഠിക്കുകയാണ്‌.

രജനി കൊല്ലപ്പെട്ടശേഷം കുട്ടികള്‍ ചീന്തലാര്‍ ഇഞ്ചിമലയിലെ രജനിയുടെ വീട്ടില്‍ മുത്തശ്ശിയുടെ സംരക്ഷണയിലാണ്‌ കഴിയുന്നത്‌. സുബിന്‍ ജീവനൊടുക്കിയ വിവരം കുട്ടികളെ ശനിയാഴ്‌ച തന്നെ അറിയിച്ചിരുന്നു. എന്നാല്‍ കാണാനും മൃതദേഹം ഏറ്റുവാങ്ങാനും താല്‌പര്യമില്ലെന്ന്‌ കുട്ടികള്‍ പറഞ്ഞു. തുടര്‍ന്നാണ്‌ കട്ടപ്പന നഗരസഭയുടെ ശ്‌മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചത്‌.