പത്തനംതിട്ട: സഹപാഠികൾ തമ്മിൽ ഇക്കിളിയിട്ട് കളിച്ചത് കാര്യമായപ്പോൾ കൂട്ടുകാരന്റെ മൂക്ക് ഇടിച്ച് ഒടിച്ചു. കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ കൊമേഴ്സ് ക്ലാസ്സിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
ആദ്യ ഇന്റർവെൽ കഴിഞ്ഞ് കുട്ടികൾ ക്ലാസ്സിലെത്തിയപ്പോഴാണ് ഒരുവിദ്യാർഥി സഹപാഠിയുടെ ശരീരത്ത് ഇക്കിളിയിട്ട് കളിച്ചത്. ഈ കളി കാര്യമായപ്പോൾ ആദ്യം ഇരുവരും തമ്മിൽ ഉന്തും തള്ളുമായി. ഇതിനൊപ്പം മറ്റ് രണ്ട് കൂട്ടുകാരും കൂടി ചേർന്ന് ഇക്കിളിയിട്ട കുട്ടിയെ വളരെ ക്രൂരമായി തലയിലും മൂക്കിലും ഇടിക്കുകയും മർദിക്കുകയുമായിരുന്നു.
സംഭവത്തിൽ മൂക്കിന്റെ പാലം രണ്ട് ഭാഗത്തായി ഒടിയുകയും ചെയ്തു. തലയിലും മർദനമേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ ആദ്യം കലഞ്ഞൂരിലുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് പത്തനാപുരത്തും അവിടെനിന്ന് അടൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. മൂക്കിന്റെ ഭാഗത്ത് നീരുള്ളതിനാൽ മൂന്നുദിവസം കഴിഞ്ഞ് മാത്രമേ ശസ്ത്രക്രിയ നടത്തുവാൻ സാധിക്കുകയുള്ളൂവെന്ന് ആശുപത്രി അധിക്യതർ പറഞ്ഞു. മൂക്കിലൂടെ രക്തം നിലയ്ക്കാതെ ഒഴുകുന്നുമുണ്ട്. രക്ഷിതാക്കൾ കൂടൽ പോലീസിൽ പരാതി നൽകി. പോലീസ് കുട്ടിയുടെ മൊഴിയെടുത്തു.




