Sports

ദക്ഷിണാഫ്രിക്കന്‍ ട്വന്റി-20 ലോകകപ്പ് ടീം: റയാന്‍ റിക്കെള്‍ട്ടണും സ്റ്റബ്‌സും പുറത്ത്, മാര്‍ക്രം നായകന്‍

ഡര്‍ബന്‍: വെടിക്കെട്ട് ബാറ്റര്‍മാരായ റയാന്‍ റിക്കെള്‍ട്ടണിനും ട്രിസ്റ്റന്‍ സ്റ്റബ്‌സും ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനു പുറത്ത്. ഇന്നലെ പ്രഖ്യാപിച്ച 15 അംഗ സ്‌ക്വാഡില്‍ യുവപേസര്‍ ക്വെന മാഫക്കയും മുന്‍നിര ബാറ്റര്‍ ജാസണ്‍ സ്മിത്തും.

ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന ഏഴോളം താരങ്ങളെയാണ് ദക്ഷിണാഫ്രിക്ക അവതരിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം. വാരിയെല്ലിനു പരുക്കേറ്റ് അടുത്തിടെ സമാപിച്ച ഇന്ത്യാ പര്യടനം നഷ്ടമായ പേസര്‍ കഗീസോ റബാഡയ്ക്കു പുറമേ 2024 ടി-20 ലോകകപ്പില്‍ ടീമിന്റെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍നിരക്കാരനായ ആന്റിക് നോക്കിയയും സ്‌ക്വാഡിലുണ്ട്. ഇവരടക്കം അഞ്ച് ഫാസ്റ്റ് ബൗളര്‍മാരാണ് എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന ടീമിലുള്ളത്.

ആഭ്യന്തര ക്രിക്കറ്റിലെ മിന്നും ഫോമാണ് സ്റ്റബ്‌സിനെ മറികടന്ന് ജാസണ്‍ സ്മിത്തിന് ടീമില്‍ ഇടംനല്‍കിയത്. 2024 ലോകകപ്പില്‍ ഇന്ത്യയോടു ഫൈനലില്‍ മുട്ടുമടക്കിയ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ സ്റ്റബ്‌സുമുണ്ടായിരുന്നു. മികച്ച സ്‌ട്രൈക്ക് റേറ്റും (128.30) സൗത്ത് ആഫ്രിക്ക 20 ലീഗില്‍ എം.ഐ. കേപ്ടൗണിനായി കാഴ്ചവയ്ക്കുന്ന തകര്‍പ്പന്‍ പ്രകടനവും 2024-ല്‍ കുട്ടിക്രിക്കറ്റില്‍ അരങ്ങേറിയ സ്മിത്തിന് തുണയായി. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ ആധിക്യമാണ് റയാന്‍ റിക്കെള്‍ട്ടണിനു വിനയായത്. സ്മിത്ത്, മാഫക്ക എന്നിവര്‍ക്കുപുറമേ കോര്‍ബിന്‍ ബോഷ്, ഡെവാള്‍ഡ് ബ്രെവിസ്, ടോണി ഡി സോര്‍സി, ഡൊണോവന്‍ ഫെരേര, ജോര്‍ജ് ലിന്‍ഡെ എന്നീ താരങ്ങളാണ് ഇതാദ്യമായി ലോകകപ്പില്‍ കളിക്കാനെത്തുന്ന ടീമംഗങ്ങള്‍. ഷുക്രി കോണ്‍റാഡ് മുഖ്യപരിശീലകനായ ടീമിന്റെ സ്‌പെഷലിസ്റ്റ് കണ്‍സള്‍ട്ടന്റായി മുന്‍ ഓള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കലിനെ നിയമിച്ചിട്ടുണ്ട്.
ഗ്രൂപ്പ് ഡിയില്‍ അഫ്ഗാനിസ്ഥാന്‍, കാനഡ, ന്യൂസിലന്‍ഡ്, യു.എ.ഇ. ടീമുകള്‍ക്കൊപ്പമാണ് ദക്ഷിണാഫ്രിക്ക. അഹമ്മദാബാദില്‍ ഫെബ്രുവരി ഒന്‍പതിന് കാനഡയ്‌ക്കെതിരേയാണ് അവരുടെ ആദ്യമത്സരം.

ദക്ഷിണാഫ്രിക്കന്‍ സ്‌ക്വാഡ്: എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, കോര്‍ബിന്‍ ബോഷ്, ഡെവാള്‍ഡ് ബ്രെവിസ്, ടോണി ഡി സോര്‍സി, ഡൊണോവന്‍ ഫെരേര, മാര്‍ക്കോ യാന്‍സണ്‍, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ്, ക്വെന മാഫക്ക, ഡേവിഡ് മില്ലര്‍, ലുന്‍ഗി എന്‍ഗിഡി, ആന്റിക് നോക്കിയ, കഗീസോ റബാഡ, ജാസണ്‍ സ്മിത്ത്.