Crime

തന്നെയും പിതാവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി ; 7വര്‍ഷത്തിന് ശേഷം മകന്‍ മാതാവിനെ കൊന്നു പ്രതികാരം ചെയ്തു

ഇറ്റാവ: പിതാവിനെ ഉപേക്ഷിച്ച് അതേ ഗ്രാമത്തിലെ മറ്റൊരാളെ വിവാഹം കഴിച്ച് തങ്ങളെ ഉപേക്ഷിച്ചുപോയ മാതാവിനെ ഏഴ് വര്‍ഷത്തിന് ശേഷം കൊലപ്പെടുത്തി മകന്റെ പ്രതികാരം. ആഗ്രയിലെ ഖുരിയപുര ഗ്രാമത്തില്‍ താമസിക്കുന്ന 29 കാരനായ കൗശല്‍ ശര്‍മ്മയാണ് അമ്മ യശോദയെ കൊലപ്പെടുത്തിയത്. അമ്മ തന്നെയും പിതാവിനെയും ഉപേക്ഷിച്ച് അതേ ഗ്രാമത്തില്‍ നിന്നുള്ള രാംനിവാസ് ശര്‍മ്മയ്‌ക്കൊപ്പം പോയതിനെ തുടര്‍ന്ന് കൗശല്‍ശര്‍മ്മ പിതാവ് സഞ്ജയ് ശര്‍മ്മയ്ക്കൊപ്പം താമസിച്ചുവരികയായിരുന്നു.

അമ്മയോട് അന്നുമുതല്‍, കൗശലിന് കടുത്ത നീരസം ഉണ്ടായിരുന്നതായും പ്രതികാരം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അമ്മയുടെ പ്രവൃത്തികള്‍ സമൂഹ ത്തില്‍ തനിക്ക് അപമാനം വരുത്തിവെച്ചെന്നും തന്റെ പല വിവാഹാലോ ചനകള്‍ പോലും ഇക്കാരണത്താല്‍ മുടങ്ങുന്ന സ്ഥിതിയുണ്ടായെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. നിരന്തരം അപമാനിതയായതോടെ മാതാവിനെ കൊല്ലാന്‍ തന്നെ പദ്ധതിയി ട്ടെന്നും കൗശല്‍ തന്റെ കുറ്റസമ്മത മൊഴിയില്‍ പറഞ്ഞു. സുഹൃത്തുക്കളായ ബോബി യുടേയും രജതിന്റേയും സഹായത്തോടെ് യശോദയെ മരുന്ന് വാങ്ങാന്‍ കൊണ്ടുപോ കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോയി എന്നും, ഒരു സ്‌കോര്‍പി യോയില്‍ ഇരുത്തി, കുറച്ചു ദൂരം ഓടിച്ച ശേഷം വാഹനത്തില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട ശേഷം വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പറഞ്ഞു.

ജൂലൈ 29 ന്, ബല്‍റായ് പ്രദേശത്തെ ഖണ്ടിയ പാലത്തിന് സമീപം ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍, ആഗ്രയിലെ ജയ്ത്പൂര്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള ഖുരിയപുര ഗ്രാമത്തില്‍ താമസിക്കുന്ന യശോദയാണെന്ന് തിരിച്ചറിഞ്ഞു. അവരുടെ ഇപ്പോഴത്തെ ഭര്‍ത്താവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് യശോദയെ അവസാനം കണ്ടത് മകന്‍ കൗശലിനൊപ്പമായിരുന്നു എന്ന് കണ്ടെത്തിയതാണ് വഴിത്തിരിവായത്. കൗശല്‍ ശര്‍മ്മയെയും കൂട്ടാളികളായ ബോബി, രജത് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ കൗശല്‍ കുറ്റം സമ്മതിച്ചു.