Crime

‘ന്നാ താന്‍ ഇന്ന് അവിടിരി! കോടതിയോട് ഉത്തരവിടരുത്’; അഭിഭാഷകന് ഒരുദിവസത്തെ ‘ഇരിപ്പുശിക്ഷ’

ന്യൂഡല്‍ഹി: “ഒരു ദിവസം ഇവിടെ ഇരിക്കൂ. എനിക്ക് ഉറപ്പാണ്, നിങ്ങൾ ജീവനുംകൊണ്ട് ഓടന്‍ ശ്രമിക്കുമെന്ന്”. മഹാരാഷ്ട്രയിലെ ശിവസേന എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ കേസില്‍ ഉദ്ധവ് താക്കറെ പക്ഷം അഭിഭാഷകനു സുപ്രീം കോടതിയില്‍ ഒരുദിവസത്തെ ”ഇരിപ്പുശിക്ഷ”. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍, കേസില്‍ നേരത്തേ വാദം കേള്‍ക്കണമെന്നു നിര്‍ബന്ധിച്ച് അഭിഭാഷകന്‍ ഇടപെട്ടതാണു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ പ്രകോപിതനാക്കിയത്.

കോടതിയോട് ഉത്തരവിടരുതെന്നും ഒരുദിവസത്തേക്ക് അവിടെ ഇരിക്കാനും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ഏത് തീയതികളാണ് ആവശ്യമെന്നു കോര്‍ട്ട് മാസ്റ്ററോടു പറയുക. ഇത് കുറേ കൂടിപ്പോയി. കോടതിയുടെ ജോലിസമ്മര്‍ദം നിങ്ങള്‍ക്ക് അറിയാവുന്നതല്ലേയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ജസ്റ്റിസുമാരായ ജെ.ബി. പാര്‍ദിവാല, മനോജ് മിശ്ര എന്നിവരും ഉള്‍പ്പെട്ട ബെഞ്ചാണു ശിവസേനയിലെയും എന്‍.സി.പിയിലെയും പിളര്‍പ്പിനിടയാക്കിയ കേസില്‍ വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നത്.