Featured Oddly News

‘ഉറങ്ങുന്ന രാജകുമാരൻ’ 20 വർഷത്തിനുശേഷവും കോമയിലാണ്, വൈറൽ വേക്ക്-അപ്പ് അവകാശവാദം തെറ്റ്

“ഉറങ്ങുന്ന രാജകുമാരൻ” (Sleeping Prince) എന്നറിയപ്പെടുന്ന സൗദി അറേബ്യയിലെ രാജകുമാരൻ അൽ-വലീദ് ബിൻ ഖാലിദ് ബിൻ തലാലിന് 2025 ഏപ്രിലിൽ 36 വയസ്സ് തികഞ്ഞു. തലച്ചോറിനേറ്റ പരിക്കിനെ തുടർന്ന് ഏകദേശം 20 വർഷമായി കോമയിലാണ് അദ്ദേഹം. അടുത്തിടെ, രാജകുമാരൻ അത്ഭുതകരമായി കോമയില്‍നിന്ന് ഉണർന്നെന്നും കുടുംബവുമായി സംസാരിച്ചുവെന്നും അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

എന്നാല്‍ വീഡിയോയുടെ അവകാശവാദം തെറ്റാണ്, രാജകുമാരൻ ഇപ്പോഴും അബോധാവസ്ഥയിലാണ്. വീഡിയോയില്‍ ഉള്ളത് ഉറങ്ങുന്ന രാജകുമാരനല്ല, മറിച്ച് സൗദി കോടീശ്വരനും മോട്ടോർ റാലി താരവുമായ യാസീദ് മുഹമ്മദ് അൽ-രാജ്ഹിയാണ്. ബാജ ജോർദാൻ റേസിന്റെ അവസാന ഘട്ടത്തിനിടെ അടുത്തിടെ ഒരു കാർ അപകടത്തിൽ പരിക്കേറ്റിരുന്നു.

മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം അൽ-രാജ്ഹിക്ക് രണ്ട് കശേരുക്കളിൽ ഒടിവുകൾ സംഭവിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ സുഖം പ്രാപിക്കുന്നതിന്റെ ഭാഗമായി, ആശുപത്രി കിടക്കയിൽ നിന്ന് പ്രിയപ്പെട്ടവരുമായി ഇടപഴകുന്നത് കാണിക്കുന്ന നിരവധി വീഡിയോകൾ പങ്കിട്ടിട്ടുണ്ട്. “സ്ലീപ്പിംഗ് പ്രിൻസ്” എന്ന പേരില്‍ തെറ്റായി പ്രചരിപ്പിച്ചിരിക്കുന്ന ക്ലിപ്പുകളിൽ ഒന്ന് ഇതാണ്.

അത്ഭുതകരമായ രോഗമുക്തി നേടിയെന്ന സോഷ്യൽ മീഡിയ വീഡിയോയ്ക്കുശേഷം ധാരാളം ആളുകള്‍ അദ്ദേഹത്തിന്റെ പിതാവിനെ പ്രശംസിച്ചു. ഒരു പോസ്റ്റ് ഇങ്ങനെയായിരുന്നു, “20 വർഷം മുമ്പ് ഗുരുതരമായ അപകടത്തിൽപ്പെട്ട സൗദിയിലെ ഉറങ്ങുന്ന രാജകുമാരൻ ഒടുവിൽ ജീവൻ തിരിച്ചുപിടിച്ചു, അവനെ ഉപേക്ഷിക്കാൻ വിസമ്മതിച്ച പിതാവിന് നന്ദി.” പോസ്റ്റിൽ കുടുംബാംഗങ്ങളാല്‍ ചുറ്റപ്പെട്ട യഥാർത്ഥ രാജകുമാരന്റെ ഫോട്ടോയും ആശുപത്രി മുറിയിലെ വീഡിയോയും ഉണ്ടായിരുന്നു. എന്നാൽ ചിത്രം അൽ-വലീദ് രാജകുമാരന്റേതാണെങ്കിലും, വീഡിയോ അദ്ദേഹത്തിന്റേതല്ല.

കോടീശ്വരനായ ഖാലിദ് ബിൻ തലാലിന്റെ മകനായ രാജകുമാരൻ 2005 ൽ ഒരു വാഹനാപകടത്തെ തുടർന്ന് കോമയിലേക്ക് വീണു. ആ സമയത്ത് അദ്ദേഹം യുകെയിലെ ഒരു സൈനിക കോളേജിൽ പഠിക്കുകയായിരുന്നു. റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ അദ്ദേഹത്തിന് ലൈഫ് സപ്പോർട്ട് ഉപകരണങ്ങളുടെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഒരു ട്യൂബ് വഴിയാണ് ഭക്ഷണം നൽകുന്നത്.

2015-ൽ, ജീവൻ രക്ഷാ ഉപകരണം വിച്ഛേദിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്തു, പക്ഷേ ഒരു അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിൽ പിതാവ് ഖാലിദ് ബിൻ അത് നിരസിച്ചു. “ദൈവം അപകടത്തിൽ മരിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിൽ, അവൻ ഇപ്പോൾ അവന്റെ ശവകുടീരത്തില്‍ ആയിരിക്കുമായിരുന്നു,” അദ്ദേഹം പറഞ്ഞു.

2019-ൽ, ഒരു വിരൽ ഉയർത്തുകയോ തല തിരിക്കുകയോ പോലുള്ള ചെറിയ പ്രതികരണമാണ് അദ്ദേഹം നടത്തിയത്, എന്നാൽ അതിനുശേഷം, ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ വർഷത്തെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ആളുകൾ പ്രിൻസ് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.