Featured

ബിസിനസ് വിസയുടെ കാലാവധി കഴിഞ്ഞു ; റഷ്യന്‍സ്ത്രീയും 2 മക്കളും താമസിച്ചത് കര്‍ണാടകത്തില്‍ ഗുഹയില്‍

കര്‍ണാടകയിലെ ഗോകര്‍ണയിലെ രാമതീര്‍ത്ഥ കുന്നിനു മുകളിലുള്ള വിദൂരവും അപകടകരവുമായ ഒരു ഗുഹയില്‍ താമസിച്ചിരുന്ന 40 കാരി റഷ്യന്‍ സ്ത്രീയെയും അവരുടെ രണ്ട് പെണ്‍മക്കളെയും രക്ഷപ്പെടുത്തി. കാട്ടിലെ ഒരു താല്‍ക്കാലിക വീട്ടില്‍ താമസിക്കുന്ന മൂന്ന് പേരെയും പ്രാദേശിക പോലീസ് കണ്ടെത്തുകയായിരുന്നു. രണ്ടാഴ്ചയോളം ഒറ്റപ്പെട്ടു കഴിയുകയായിരുന്ന അവരെ പതിവ് പട്രോളിംഗിനിടെ, ജൂലൈ 9 ന് വൈകുന്നേരം 5 മണിയോടെ പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തി.

മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഗുഹയിലായിരുന്നു നീന കുട്ടിന എന്ന റഷ്യന്‍ സ്ത്രീ. ആറ് വയസ്സുള്ള മകള്‍ പ്രേമയ്ക്കും നാല് വയസ്സുള്ള അമയ്ക്കുമൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ആത്മീയ ഏകാന്തത തേടി ഗോവയില്‍ നിന്ന് കുട്ടിന ഗോകര്‍ണത്ത് എത്തി. ധ്യാനത്തിലും പ്രാര്‍ത്ഥനയിലും ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നതിനാലാണ് കാട്ടില്‍ താമസിക്കാന്‍ തീരുമാനിച്ചതെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. നഗരത്തിലെ തിരക്കുകളില്‍ നിന്ന് അല്‍പ്പം വിശ്രമം തേടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗുഹ സ്ഥിതി ചെയ്യുന്ന രാമതീര്‍ത്ഥ കുന്നില്‍ 2024 ജൂലൈയില്‍ വലിയ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലമാണ്. ഇൗ അപകടത്തിന് പുറമേ വിഷപ്പാമ്പുകള്‍ ഉള്‍പ്പെടെയുള്ള അപകടകാരികളായ വന്യജീവികളുടെ ആവാസകേന്ദ്രം കൂടിയാണ് ഇവിടം. സ്ത്രീയെ കൗണ്‍സിലിംഗ് നല്‍കുകയും അപകടസാധ്യതകളെക്കുറിച്ച് അറിയിക്കുകയും ചെയ്ത ശേഷം, പോലീസ് കുടുംബത്തെ വിജയകരമായി രക്ഷപ്പെടുത്തി താഴേകയ്ക്ക്് കൊണ്ടുവന്നു. അവരുടെ അഭ്യര്‍ത്ഥനപ്രകാരം, 80 വയസ്സുള്ള വനിതാ സന്യാസി സ്വാമി യോഗരത്‌ന സരസ്വതി നടത്തുന്ന കുംത താലൂക്കിലെ ബങ്കികോഡ്ല ഗ്രാമത്തിലെ ഒരു ആശ്രമത്തിലേക്ക് സ്ത്രീയെ മാറ്റി.

പോലീസും, വെല്‍ഫെയര്‍ ഓഫീസര്‍മാരും, ആശ്രമ മേധാവിയും പതിവായി നടത്തിയ ചോദ്യം ചെയ്യലുകളില്‍ ഇവരുടെ വിസ, പാസ്പോര്‍ട്ട് തുടങ്ങിയ രേഖകള്‍ കാട്ടിലെ ഗുഹയില്‍ നഷ്ടപ്പെട്ടിരിക്കാമെന്ന് പറഞ്ഞു. ഗോകര്‍ണ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധനയില്‍ അവരുടെ പാസ്പോര്‍ട്ടും വിസയും കണ്ടെടുത്തു. പരിശോധനയില്‍, നീന 2017 ഏപ്രില്‍ 17 വരെ സാധുതയുള്ള ബിസിനസ് വിസയിലാണ് ഇന്ത്യയില്‍ പ്രവേശിച്ചതെന്ന് കണ്ടെത്തി.

2018 ഏപ്രില്‍ 19 ന് ഗോവയിലെ പനാജിയില്‍ എക്‌സിറ്റ് പെര്‍മിറ്റ് നല്‍കി. തുടര്‍ന്ന് അവര്‍ നേപ്പാളിലേക്ക് യാത്ര ചെയ്യുകയും 2018 സെപ്റ്റംബര്‍ 8 ന് ഇന്ത്യയില്‍ വീണ്ടും പ്രവേശിക്കുകയും കാലാവധി കഴിഞ്ഞിട്ടും അവിടെ തങ്ങിവരികയായിരുന്നു.