Oddly News

മനുഷ്യനെ വെല്ലുന്ന താള ബോധം; ബീറ്റിനനുസരിച്ച് തല ചലിപ്പിക്കൽ, ഞെട്ടിച്ച് സീ ലയൺ

സാന്താക്രൂസിലെ കലിഫോര്‍ണിയ സര്‍വകലാശാലയിലെ ലോംഗ്മറൈന്‍ ലബോറട്ടറിയിലെ ഒരു സീ ലയണ്‍ ആണ് അദ്ഭുതമായി മാറിയിരിയ്ക്കുന്നത്. റോണന്‍ എന്ന 16 വയസ്സുള്ള സീ ലയണ്‍ തന്റെ താളബോധം കൊണ്ടാണ് ഏവരേയും അദ്ഭുതപ്പെടുത്തിയിരിയ്ക്കുന്നത്. താളം നിലനിര്‍ത്താന്‍ പരിശീലിപ്പിക്കാവുന്ന ആദ്യത്തെ മനുഷ്യേതര സസ്തനിയാണ് റോണനെന്ന് ശാസ്ത്രജ്ഞര്‍ 2013 ല്‍ തന്നെ തെളിയിച്ചിരുന്നു. വ്യത്യസ്ത വേഗതയിലുള്ള സംഗീതത്തിനൊപ്പം കൃത്യമായി താളം പിടിക്കാന്‍ റോണനിന് കഴിയും.

2013-ല്‍ സംഗീതത്തിനൊപ്പം താളം പിടിക്കുന്നതിലെ റോണനിന്റെ കൃത്യത മനസ്സിലായെങ്കിലും അത് മനുഷ്യന്റെ താളാത്മക കഴിവുകളുമായി താരതമ്യം ചെയ്യാന്‍ കഴിയുമോ എന്നതിനെക്കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ വെല്ലുവിളിയും ഇപ്പോള്‍ റോണന്‍ മറികടന്നിരിയ്ക്കുകയാണ്. പുതിയ ഗവേഷണത്തിനായി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഗവേഷകര്‍ റോണനിനെ പരിശീലിപ്പിച്ചു തുടങ്ങി. മുമ്പ് പരിശീലിപ്പിച്ചിരുന്ന ടെമ്പോകള്‍ ഉപയോഗിച്ച് കൃത്യത വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു പരിശീലനം. വ്യത്യസ്ത ടെംപോകള്‍ റോണനിനെ കേള്‍പ്പിച്ച് അതിന് അനുസൃതമായി തല ചലിപ്പിക്കാന്‍ സാധിക്കുന്നുണ്ടോ എന്ന് പരീക്ഷിച്ചു.

ഒരു മിനിറ്റില്‍ 112, 120, 128 എന്നിങ്ങനെ വ്യത്യസ്ത ബീറ്റുകള്‍ നല്‍കിയായിരുന്നു പരീക്ഷണം. മനുഷ്യന്റെ താളബോധവുമായി എത്രത്തോളം സീ ലയണ്‍ ചേര്‍ന്നുനില്‍ക്കുന്നു എന്ന് താരതമ്യപ്പെടുത്താനായി 18നും 23നും ഇടയില്‍ പ്രായമുള്ള 10 വ്യക്തികളെയും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതേ ബീറ്റുകള്‍ക്ക് അനുസൃതമായി മനുഷ്യര്‍ക്ക് കൈകള്‍ ചലിപ്പിക്കാനുള്ള കഴിവാണ് വിലയിരുത്തിയത്. സീ ലയണുകളുടെ തലയുടെ വലിപ്പവും മനുഷ്യന്റെ കൈയുടെ വലിപ്പവും ഏതാണ്ട് സമാനമായ രീതിയിലായതിനാലാണ് ഇത്തരത്തില്‍ പരീക്ഷണം നടത്തിയത്. ഓരോ വ്യത്യസ്ത ബീറ്റിലും ഏറ്റവും കൃത്യതയോടെ വേഗതയില്‍ തല ചലിപ്പിച്ച് റോണന്‍ തന്റെ മനുഷ്യ എതിരാളികളെ തോല്‍പ്പിച്ചു. ബീറ്റുകള്‍ മാറുന്നതിനൊപ്പം വേഗത്തില്‍ തല ചലിപ്പിക്കാന്‍ സാധിച്ചതും റോണനിനാണ്.