Sports

അൽ-നാസറിനായി റൊണാൾഡോ 100-ാം ഗോൾ നേടി, പക്ഷേ ടീം സൗദി സൂപ്പർ കപ്പ് ഫൈനലിൽ തോറ്റു !

ഹോങ്കോങ് : ശനിയാഴ്ച ഹോങ്കോങ് സ്റ്റേഡിയത്തില്‍ നടന്ന സൗദി സൂപ്പര്‍ കപ്പ് ഫൈനലില്‍ അല്‍-അഹ്ലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3 ന് പരാജയപ്പെട്ടതോടെ അല്‍-നസറിനായി വിജയഗോള്‍ നേടാന്‍ കഴിയാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിരാശനായി.
2-2 എന്ന സ്‌കോറില്‍ ആവേശകരമായ സമനിലയിലാണ് മത്സരം അവസാനിച്ചത്. 40-കാരനായ പോര്‍ച്ചുഗീസ് താരം അല്‍-നസറിനായി തന്റെ 100-ാം ഗോള്‍ നേടിയത് ഒരു ചരിത്ര നേട്ടമായി. ഇതോടെ നാല് വ്യത്യസ്ത രാജ്യങ്ങളില്‍ 100 ഗോളുകള്‍ നേടുന്ന ആദ്യ കളിക്കാരനായി റൊണാള്‍ഡോ മാറി. പക്ഷേ, ആഘോഷത്തിന്റെ രാത്രിയായി മാറേണ്ടിയിരുന്നത് ഹൃദയഭേദകമായ നിമിഷങ്ങളിലേക്കാണ് വഴിമാറിയത്.

മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാന്‍ അഞ്ച് മിനിറ്റ് ശേഷിക്കെ, അലി മജ്‌റാ ഷിയുടെ കൈയ്യില്‍ പന്ത് തട്ടിയതിന് ലഭിച്ച പെനാല്‍റ്റി യിലൂടെ റൊണാള്‍ഡോ അല്‍-നസറിനായി ആദ്യ ഗോള്‍ നേടി. റയല്‍ മാഡ്രിഡിനായി 450 ഗോളുകള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 145 ഗോളുകള്‍, യുവന്റസിനായി 101 ഗോളുകള്‍, പോര്‍ച്ചുഗലിനായി 138 ഗോളുകള്‍ എന്നിങ്ങനെ അദ്ദേഹത്തിന്റെ കരിയറിലെ റെക്കോര്‍ഡുകളിലേക്ക് ഒരു അധ്യായം കൂടി ചേര്‍ത്തു. എന്നാല്‍ അല്‍-നസറിന്റെ ലീഡിന് അധികം ആയുസ്സുണ്ടാ യില്ല. ആദ്യ പകുതിയുടെ അധികസമയത്ത് ഫ്രാങ്ക് കെസ്സിയുടെ ഗോളിലൂടെ അല്‍-അഹ്ലി തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും വിജയത്തിനായി കഠിനമായി പരിശ്രമിച്ചു.

റൊണാള്‍ഡോ ദൂരത്തുനിന്ന് തൊടുത്ത ഷോട്ട് ഗോള്‍കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡി തട്ടിയകറ്റി. ഫിറാസ് അല്‍-ബുറൈക്കന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോവു കയും ചെയ്തു. 82-ാം മിനിറ്റില്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മാര്‍സെ ലോ ബ്രോസോ വിച്ച് അല്‍-നസറിന് വീണ്ടും ലീഡ് നല്‍കി. എന്നാല്‍, ജെദ്ദ ആസ്ഥാനമായുള്ള അല്‍-അഹ്ലി വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. മത്സരത്തിന്റെ മുഴുവന്‍ സമയം അവസാനി ക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ റിയാദ് മഹ്റെസിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് റോജര്‍ ഇബാനസ് ഹെഡ്ഡറിലൂടെ ഗോള്‍ നേടി. 90 മിനിറ്റിനുശേഷം സ്‌കോര്‍ 2-2 ആയതോടെ മത്സരം നേരിട്ട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നു.

അല്‍-അഹ്ലി എല്ലാ പെനാല്‍റ്റികളും ഗോളാക്കി, അഞ്ച് ഗോളുകള്‍ നേടി. റൊണാള്‍ ഡോ തന്റെ പെനാല്‍റ്റി അനായാസം വലയിലെത്തിച്ചെങ്കിലും, ഒരു അല്‍-നസര്‍ താര ത്തിന്റെ പിഴവ് നിര്‍ണായകമായി. ഇതോടെ അല്‍-അഹ്ലി തങ്ങളുടെ രണ്ടാം സൗദി സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കി.

മിഡില്‍ ഈസ്റ്റിന് പുറത്ത് ആദ്യമായി നടന്ന ഈ ഫൈനല്‍ മത്സരം കാണാന്‍ ആയിരക്കണക്കിന് ആരാധകര്‍ ഹോങ്കോങ്ങിലെത്തി. റൊണാള്‍ഡോയുടെ പ്രകടനം കാണാനാണ് മിക്കവരും എത്തിയത്. സ്റ്റേഡിയം ആവേശം നിറഞ്ഞതായിരുന്നു. സെമിഫൈനലില്‍ അല്‍-ഇത്തിഹാദിനെതിരെ വിജയിക്കാന്‍ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടും, ഈ ഫൈനലിലെ തോല്‍വി റൊണാള്‍ഡോയ്ക്ക് ഹൃദയഭേദകമായി. മത്സരം അവസാനിച്ചതിന് ശേഷം റൊണാള്‍ഡോയുടെ മുഖത്ത് നിരാശ വ്യക്തമായിരുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ രണ്ടാമത്തെ വരവിന് ശേഷം 2023-ല്‍ അല്‍-നസറില്‍ ചേര്‍ന്ന റൊണാള്‍ഡോ പ്രായത്തെയും അതിജീവിച്ച് മുന്നോട്ട് പോകുന്നു. എന്നാല്‍ ഈ തിരിച്ചടി ഫുട്‌ബോളില്‍ ഇതിഹാസങ്ങള്‍ പോലും ഹൃദയഭേദകമായ നിമിഷങ്ങളില്‍ നിന്ന് മുക്തരല്ല എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ്. അല്‍-നസറി നൊപ്പം കിരീടങ്ങള്‍ നേടാനുള്ള റൊണാള്‍ഡോയുടെ പോരാട്ടം തുടരുകയാണ്.

ഹോങ്കോങ്ങിലെ അദ്ദേഹത്തിന്റെ വൈകാരികമായ പ്രതികരണം അദ്ദേഹത്തിന്റെ കളിയോടുള്ള അഭിനിവേശത്തിന്റെ തെളിവാണ് – രണ്ട് പതിറ്റാണ്ടിലേറെയായി കളിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും വിജയിക്കാനുള്ള ആ തീവ്രമായ ആഗ്രഹം ഇപ്പോഴും കുറഞ്ഞിട്ടില്ല.