മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യു.പി.എല്‍) ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗുജറാത്ത് ജയന്റ്‌സിനെതിരേ ജയവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു (ആര്‍.സി.ബി). ഇന്നലെ നടന്ന പോരാട്ടത്തില്‍ 32 റണ്ണിനാണ് ആര്‍.സി.ബി. വിജയതീരമണഞ്ഞത്. തോൽവിയറിയാതെ തുടർച്ചയായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മൂന്നാം ജയമാണിത്.
ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി. 20 ഓവറില്‍ ഏഴുവിക്കറ്റിന് 182 റണ്ണടിച്ചു. തുടക്കത്തില്‍ നാലുവിക്കറ്റിന് 43 റണ്ണെന്ന നിലയില്‍ പതറിയശേഷമാണ് അവര്‍ കൂറ്റന്‍ സ്‌കോറിലെത്തിയത്. മധ്യനിരയില്‍ രാധാ യാദവ് (47 പന്തില്‍ 66), റിച്ചാ ഘോഷ് (28 പന്തില്‍ 44), നാദിന്‍ ഡി ക്ലര്‍ക്ക് (12 പന്തില്‍ 26) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു. ഗ്രെയ്‌സ് ഹാരിസ് (17), സ്മൃതി മന്ഥാന (അഞ്ച്), ദയാലന്‍ ഹേമലത (നാല്), ഗൗതമി നായിക് (ഒന്‍പത്) എന്നിവരും ആര്‍.സി.ബി. നിരയില്‍ പുറത്തായി. മൂന്നു വിക്കറ്റുമായി സോഫി ഡിവൈനും രണ്ടു വിക്കറ്റുമായി കാഷ്‌വീ ഗൗതമും ഗുജറാത്ത് ബൗളര്‍മാരില്‍ തിളങ്ങി.
കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ജയന്റ്‌സ് 18.5 ഓവറില്‍ 150 റണ്ണിന് എല്ലാവരും പുറത്തായി. 20 പന്തില്‍ 39 റണ്ണടിച്ച ഭാരതി ഫുള്‍മാലി, ബെത് മൂണി (27), തനുജ കന്‍വര്‍ (21) എന്നിവര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ പൊരുതിയത്. 3.5 ഓവറില്‍ 23 റണ്ണിന് അഞ്ചുവിക്കറ്റ് വീഴ്ത്തിയ ശ്രേയങ്ക പാട്ടീല്‍ ആര്‍.സി.ബിക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. ലോറന്‍ ബെല്‍ മൂന്നും നാദിന്‍ ഡി ക്ലര്‍ക്ക്, അരുന്ധതി റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.




