തിരുവനന്തപുരം: റാപ്പർ വേടനെതിരെ എഴുതിയ ഫെയിസ്ബുക്ക് കുറിപ്പിൽ, പാട്ടിൽ ഇല്ലാത്ത വാക്ക് കൂട്ടിച്ചേർത്ത് മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ. പ്രധാനമന്ത്രിക്കെതിരെ പാട്ടെഴുതിയതിനാണ് സർക്കാർ വേടന് അവാർഡ് നൽകിയതെന്നാണ് കുറിപ്പിൽ സൂചിപ്പിക്കുന്നത്. വേടന്റെ ‘വോയ്‌സ് ഓഫ് വോയ്‌സ്’ എന്ന പാട്ടിലെ വരികളിലാണ് മോദിയെന്ന വാക്ക് ശ്രീലേഖ കൂട്ടിച്ചേർത്തത്. എന്നാൽ യഥാർത്ഥ പാട്ടിന്റെ വരികളിൽ ഇങ്ങനെയൊരു വരിയില്ല.
2020-ല്‍ യൂടയൂബില്‍ അപ് ലോഡ് ചെയ്തിട്ടുള്ള വേടന്റെ ‘വോയ്‌സ് ഓഫ് വോയ്‌സ്’ എന്ന വീഡിയോയില്‍ ‘നീർനിലങ്ങളിൻ അടിമയാരുടമയാര്
നിലങ്ങളായിരം വേലിയിൽ തിരിച്ചതാര്’ എന്നു തുടങ്ങുന്ന പാട്ടിലെ വരികളാണ് കുറിപ്പില്‍ ശ്രീലേഖ പരാമര്‍ശിക്കുന്നത്. വീഡിയോയ്ക്ക് ഒപ്പം പാട്ടിന്റെ മുഴുവന്‍ വരികളുമുണ്ട്.
‘മോദി കപട ദേശവാദി, നാട്ടിൽ മത ജാതി വ്യാധി ഈ തലവനില്ല ആധി നാട് ചുറ്റാൻ നിന്റെ നികുതി വാളെടുത്തവന്റെ കയ്യിൽ നാട് പാതി വാക്കെടുത്തവൻ ദേശദ്രോഹി, തീവ്രവാദി!”, എന്ന് വേടന്റെ പാട്ടിൽ ഉണ്ടെന്നാണ് ശ്രീലേഖയുടെ പോസ്റ്റിൽ പറയുന്നത്. എന്നാൽ വേടന്റെ പാട്ടിൽ മോദിയെന്ന വാക്കില്ല.
‘കപടദേശവാദി നാട്ടിൽ മതജാതി വാദി തലവനില്ല ആദിനാട് ചുറ്റിടാൻ നിന്റെ നികുതി വാളെടുത്തവൻറെ കയ്യിലാണ് നാടു പകുതി വാക്കെടുത്തവൻ ദേശദ്രോഹി തീവ്രവാദി എന്നാണ് വേടന്റെ പാട്ടിലുള്ളത്. ഇവിടെയാണ് മോദി എന്ന വാക്ക് ശ്രീലേഖ ഉൾപ്പെടുത്തിയത്. പോസ്റ്റിനു താഴെ ശ്രീലേഖയെ വിമർശിച്ചുകൊണ്ട് നിരവധി പേർ എത്തിയിട്ടുണ്ട്.
ആർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്‌റ്റ് ഇങ്ങനെ
ഇപ്പോൾ മനസ്സിലായി!
വേടന് കമ്മ്യൂണിസ്റ്റ് സർക്കാർ അവാർഡ് നൽകിയത് ഒരു പ്രത്യുപകാരമായിട്ടായിരുന്നു…
“Voice of the voiceless” എന്ന പാട്ടിലെ ചില വരികൾ ഇവരെ പുളകം കൊള്ളിച്ചത് കൊണ്ട്!
“മോദി കപട ദേശവാദി,
നാട്ടിൽ മത ജാതി വ്യാധി
ഈ തലവനില്ല ആധി
നാട് ചുറ്റാൻ നിന്റെ നികുതി
വാളെടുത്തവന്റെ കയ്യിൽ നാട് പാതി
വാക്കെടുത്തവൻ ദേശദ്രോഹി, തീവ്രവാദി!”
3 സ്ത്രീകൾ അവനെതിരെ പീഡനത്തിന് കൊടുത്ത കേസുകളും ഫോറെസ്റ്റ് act പ്രകാരം എടുത്ത പുലിനഖ കേസും, കഞ്ചാവ് കേസും ഒക്കെ freezer ൽ ആയതും ഇത് കാരണം തന്നെയാവണം.
എന്തായാലും അയാളുടെ പാട്ടുകളുടെ ഗുണം കൊണ്ടൊന്നുമല്ല എന്ന് എല്ലാവർക്കും അറിയാം. അതിന് എന്തെങ്കിലും മേന്മ വേണ്ടേ വരികൾക്ക്?




