Crime

പഞ്ചാബിലെ വീട്ടില്‍ അമ്മയോട് ക്രൂരത; ഓസ്‌ട്രേലിയയില്‍ ഇരുന്ന് മകള്‍ കണ്ടു; മകനും ഭാര്യയ്ക്കും എതിരേ കേസ്- വീഡിയോ

പഞ്ചാബിലെ വീട്ടില്‍ മാതാവിനെ ഉപദ്രവിക്കുന്നത് ഓസ്‌ട്രേലിയയില്‍ ഇരുന്നു കണ്ട യുവതി നല്‍കിയ വിവരം അനുസരിച്ച് വൃദ്ധയുടെ മകനും ഭാര്യയ്ക്കുമെതിരേ പോലീസ് കേസെടുത്തു. ലുധിയാനയില്‍ 85 കാരി അമ്മയെ ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ വൃദ്ധയായ സ്ത്രീ ഗുര്‍നാം കൗറിന്റെ മകന്‍ ജസ്വീര്‍ സിങ്ങിനും മരുമകള്‍ ഗുര്‍പ്രീത് കൗറിനുമെതി രേയാണ് കേസ്. റായ്കോട്ട് പട്ടണത്തിലെ മൊഹല്ല ബാങ്ക് കോളനിയിലാണ് സംഭവം

ആക്രമണം സിസിടിവിയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ സഹോദരി വിവരം നാട്ടിലുള്ള ഒരു എന്‍ജിഒയെ അറിയിക്കുകയും അവര്‍ വീട്ടിലെത്തി വൃദ്ധയെ ആശുപത്രിയിലാക്കുകയും തുടര്‍ന്ന് ആശുപത്രിയുടെ പരാതിയില്‍ കേസെടുക്കുകയും ആയിരുന്നു. ഗുര്‍നാം കൗര്‍ മകന്‍ ജസ്വീര്‍ സിങ്ങിനും മരുമകള്‍ ഗുര്‍പ്രീത് കൗറിനുമൊപ്പമാണ് താമസിച്ചിരുന്നത്. ഏപ്രില്‍ 1 ന്, ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ഗുര്‍നാമിന്റെ മകള്‍ ഹര്‍പ്രീത് കൗര്‍ തന്റെ സഹോദരന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണുകയായിരുന്നു.

മാര്‍ച്ച് 28-ന് പുറത്തിറങ്ങിയ സിസിടിവി ദൃശ്യങ്ങളില്‍, കട്ടിലില്‍ ഇരിക്കുന്ന സ്ത്രീയെ മകന്‍ പലതവണ തല്ലുന്നത് കാണാം. അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. അമ്മ ബോധം നഷ്ടപ്പെടാന്‍ തുടങ്ങിയപ്പോള്‍, അയാള്‍ അവളെ തറയിലേക്ക് വലിച്ചിഴയ്ക്കുന്നത് കാണാം. ഈ കാഴ്ച കണ്ട് അസ്വസ്ഥയായ ഹര്‍പ്രീത്, മനുഖ്ത ദി സേവ എന്ന എന്‍ജിഒയുടെ ചെയര്‍മാന്‍ ഗുര്‍പ്രീത് സിംഗ് എന്ന മിന്റുവിന് വീഡിയോ അയച്ചു കൊടുക്കുകയായിരുന്നു. ഗുര്‍പ്രീത് സിങ്ങും സംഘവും ഗുര്‍നാമിന്റെ വീട്ടിലെത്തി അവരെ രക്ഷപ്പെടുത്തി ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൃദ്ധയായ സ്ത്രീയുടെ പരിക്കുകളെക്കുറിച്ച് ആശുപത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ച ശേഷം പോലീസ് അവരുടെ മൊഴി രേഖപ്പെടുത്തി. തന്റെ മകന്റെയും മരുമകളു ടെയും കൈകളില്‍ നിന്ന് വളരെക്കാലമായി പീഡനം അനുഭവിച്ചു വരികയാണെന്ന് ഇര പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍, പോലീസ് ജസ്വീറിനെയും ഗുര്‍പ്രീതിനെയും അറസ്റ്റ് ചെയ്യുകയും ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.