Crime

പൊട്ടിക്കരഞ്ഞ് മാര്‍ട്ടിന്‍ ആന്‍റണി, അമ്മ മാത്രമേ ഉള്ളുവെന്ന് പൾസർ സുനി; കോടതിയില്‍ നാടകീയ രംഗങ്ങള്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ അരങ്ങേറിയത് നാടകീയമായ രംഗങ്ങള്‍. കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രതികളില്‍ പലരും കോടതിയില്‍ വ്യക്തമാക്കിയത്. പള്‍സര്‍ സുനി നിര്‍വ്വികാരതയോടെ നില്‍ക്കുമ്പോള്‍ മൂന്നാംപ്രതി മാര്‍ട്ടിന്‍ ആന്റണി പൊട്ടിക്കരഞ്ഞു. അതേസമയം പരമാവധിശിക്ഷ നല്‍കണമെന്നായിരുന്നു കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചത്. ദിലീപിനെ നേരത്തെ വെറുതേ വിട്ടതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനത്തില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

കുടുംബപശ്ചാത്തലം ദയനീയമാണെന്നും കുടുംബത്തിന് താങ്ങ് തങ്ങള്‍ മാത്രമേയുള്ളൂ എന്നായിരുന്നു പ്രതികളില്‍ ഭൂരിഭാഗം പേരും പറഞ്ഞത്. വീട്ടില്‍ അമ്മ മാത്രമേയുള്ളെന്നായിരുന്നു കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി കോടതിയോട് പറഞ്ഞത്. യാതൊരു ഭാവഭേദവുമില്ലാതെയാണ് പള്‍സര്‍ സുനി കോടതിയില്‍ എത്തിയത്. എന്നാല്‍ മറ്റു പ്രതികളെല്ലാം വൈകാരികമായിട്ടാണ് കോടതിയുടെ മുന്നില്‍ പെരുമാറിയത്. രണ്ടാംപ്രതി മാര്‍ട്ടിന്‍ആന്റണി പൊട്ടിക്കരഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അഞ്ചര വര്‍ഷം ജയിലില്‍ കിടന്നു. പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയം താനാണെന്നും ഇതിന് മുമ്പ് തനിക്കെതിരേ ഒരു പെറ്റിക്കേസ് പോലും ഉണ്ടായിട്ടില്ലെന്നും മാര്‍ട്ടിന്‍ ആന്റണി കോടതിയുടെ മുമ്പാകെ പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് മാര്‍ട്ടിന്‍ ആന്റണി പ്രതികരിച്ചത്.

ഗൂഡാലോചനയില്‍ പങ്കാളിയായിട്ടില്ലെന്നും ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അവര്‍ക്ക് താനാണ് ആശ്രയമെന്നുമായിരുന്നു മൂന്നാംപ്രതി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. നടി ആക്രമിക്കപ്പെടുമ്പോള്‍ വാഹനം ഓടിച്ചത് മണികണ്ഠനാണെന്നായിരുന്നു കണ്ടെത്തല്‍. മനസ്സറിഞ്ഞ് ഒന്നും ചെയ്തിട്ടില്ലെന്നും മണികണ്ഠന്‍ പറഞ്ഞു. കണ്ണൂര്‍ ജയിലിലേക്ക് തന്നെ അയയ്ക്കണമെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും വിജേഷ് പറഞ്ഞു. വടിവാള്‍ സലീമും തനിക്ക് ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞുമുണ്ടെന്ന് കോടതിയോട് പറഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞു.

കോടതി നടപടികളെ ബാധിക്കുന്ന കാര്യം അനുവദിക്കില്ലെന്ന്് കോടതി മുന്നറിയിപ്പ് നല്‍കി. ശക്തമായ നടപടിയുണ്ടാകുമെന്നും സുപ്രീംകോടതി ചട്ടലംഘനം മാധ്യമങ്ങള്‍ നടത്തിയെന്നും കോടതി പറഞ്ഞു. കോടതി നടപടികളെ അപഹേളിക്കരുതെന്നും കോടതി താക്കീത് നല്‍കി. ഹണി എന്ന വ്യക്തിയുടെ ഭൂതകാലം തെരയാം പക്ഷേ ജഡ്ജിയെയും കോടതിയെയും അവഹേളിക്കരുതെന്നും കോടതി താക്കീത് നല്‍കി.

നേരത്തേ ദിലീപിനെ കേസില്‍ വെറുതേ വിട്ടത് വലിയ വിമര്‍ശനത്തിന് കാരണമായി മാറിയിരുന്നു. നിയമവുമായി ബന്ധപ്പെട്ട് അടുത്തു നില്‍ക്കുന്നവര്‍ പോലും പ്രതികരിച്ച സാഹചര്യത്തിലാണ് കോടതിക്ക് കര്‍ശനമായ മുന്നറിയിപ്പ് നല്‍കേണ്ടി വന്നത്. കോടതി നടപടികള്‍ അവഹേളിക്കരുതെന്നും കര്‍ശനമായ നടപടിയെടുക്കുമെന്നും കോടതി പറഞ്ഞു.