Featured Good News

ശതകോടീശ്വരന്റെ മകള്‍, ജനശ്രദ്ധയിൽപ്പെടാതെ ജീവിച്ചത് വര്‍ഷങ്ങള്‍; 22-ാം വയസ്സിൽ സംരംഭകയായ ഫേബെ

മൈക്രോസോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബില്‍ഗേറ്റ്‌സിന്റെ മകളാണ് ഫെബെ അഡെല്‍ ഗേറ്റ്‌സ് എന്ന യുവസംരംഭക. മുതിരുംവരെ ഇവര്‍ പൊതുജനശ്രദ്ധ നേടാതെ മാറി നിന്നിരുന്നു. ഉറ്റ സുഹൃത്തായ സോഫിയ കിയാനിയുമായി ചേര്‍ന്ന് ഫിയ എ ഐ പവര്‍ഷോപിങ് ആപ് ആണ് ആരംഭിച്ചിരിക്കുന്നത്.

സെക്കന്റ് ഹാന്‍ഡ് ഷോപ്പിങ് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംരംഭത്തിന് തുടക്കം കുറിച്ചത്. മാലിന്യവും കാര്‍ബണ്‍ ഫൂട്പ്രിന്റ്‌സും കുറയ്ക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. പുതിയ സംരംഭത്തിനെ കുറിച്ച് ഫെബെ മാധ്യമങ്ങളോട് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

40000ത്തിലധികം വെബ്‌സൈറ്റുകളില്‍ നിന്ന് വസ്ത്രങ്ങളുടെ വിലവിവരങ്ങള്‍ സമാഹരിച്ച് താരതമ്യം ചെയ്യാനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ഷോപിങ് അനുഭവം വ്യക്തിഗതമാക്കാനായി അവരെ സഹായിക്കുകയും ചെയ്യുന്നു. നിര്‍മിത ബുദ്ധിയുടെ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാഷന്‍ പ്ലാറ്റ്‌ഫോം എന്ന പ്രത്യേകതയും ഉണ്ട്.

ബില്‍ഗേറ്റിന്റെയും മെലിന്‍ഡയുടെ മകളാണ് ഫെബെ. റോറി, ജെന്നിഫര്‍ എന്നിവരാണ് സഹോദരങ്ങള്‍. വര്‍ഷങ്ങളോളം പൊതുജനത്തിന്റെ ശ്രദ്ധയില്‍പ്പെടാതെയാണ് മക്കളെ വളര്‍ത്തിയത്.

ന്യൂയോർക്ക് ആസ്ഥാനമായ പ്രൊഫഷണൽ ചിൽഡ്രൻസ് സ്കൂളിലായിരുന്നു ഫേബെയുടെ പ്രാഥമിക വിദ്യാഭ്യാസം. ശേഷം കലകളും ബാലെയും സംഗീതവും എഴുത്തുമൊക്കെ പരിശീലിക്കുന്നതിനായി ജൂലിയാര്‍ഡ് സ്‌കൂളില്‍ ചേര്‍ന്നു. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹ്യൂമന്‍ ബയോളജിയില്‍ സയന്‍സ് ബിരുദം പൂര്‍ത്തീകരിച്ച ഫെബെ സങ്കേതിക വിദ്യയിലും പിതാവിന്റെ ഇഷ്ടം പിന്തുടരാനായി ആഗ്രഹിച്ചിരുന്നു.

“ഹാര്‍ഡ്വാര്‍ യൂണിവേഴ്‌സിറ്റിലെ ബിരുദം പൂര്‍ത്തീകരിക്കാതെയാണ് അദ്ദേഹം പാഷന്റെ പിന്നാലെ പോയത്. പക്ഷെ ഞാന്‍ ബിരുദം പൂര്‍ത്തികരിക്കണമെന്ന് അദ്ദേഹം കര്‍ശനമായി പറഞ്ഞിരുന്നു”എന്നാണ് ഒരു പോഡ്കാസ്റ്റില്‍ ഫെബെ പിതാവ് ബില്‍ഗേറ്റ്‌സിനെ പറ്റി പറഞ്ഞത്.