Crime

മദ്ധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ടുചെയ്തു ; 30 കാരി മുസ്‌ളീം യുവതിക്ക് ഭര്‍ത്തൃസഹോദരന്റെ ക്രൂരമര്‍ദ്ദനം

മദ്ധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ടു ചെയ്തതിന്റെ പേരില്‍ മുസ്‌ളീം യുവതിയെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. മദ്ധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലെ ബെര്‍ഖേഡ ഹസന്‍ ഗ്രാമത്തില്‍ നവംബര്‍17 ന് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ടു ചെയ്ത സമീനഎന്ന യുവതിയാണ് മര്‍ദ്ദനത്തിനിരയായത്. വോട്ടെടുപ്പില്‍ ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു സംഭവം. മര്‍ദ്ദനത്തിന് പിന്നാലെ ഇവര്‍ അഹമ്മദ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഭര്‍ത്തൃസഹോദരനെതിരേയാണ് പരാതി. ഡിസംബര്‍ 4 ന് താനും കുടുംബവും ബിജെപിയുടെ വിജയത്തില്‍ സന്തോഷിച്ചു. ഈ ആഘോഷം താന്‍ കോണ്‍ഗ്രസിനല്ല ബിജെപിയ്ക്കാണ് വോട്ടു ചെയ്തതെന്ന് വ്യക്തമാകാന്‍ കാരണമായി. ഇത് തന്റെ ഭര്‍ത്തൃ സഹോദരന്‍ ജാവേദിനെ പ്രകോപിതനാക്കിയെന്നും ഇവര്‍ പറയുന്നു. കോണ്‍ഗ്രസിന്റെ വലിയ പ്രവര്‍ത്തകനായ ജാവേദ് എപ്പോഴും ബിജെപിയുമായുള്ള തങ്ങളുടെ ബാന്ധവും അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുമായിരുന്നെന്നും 30 കാരി പറയുന്നു.

ആദ്യം വെറും അധിക്ഷേപം മാത്രമായിരുന്നു. എന്നാല്‍ അത് പിന്നീട് കയ്യേറ്റമായി മാറി. പിന്നീട് തന്റെ ഭര്‍ത്താവുമായി അടിയില്‍ വരെ കലാശിച്ചെന്നും സമീന പറയുന്നു. സംഭവത്തില്‍ ഭര്‍ത്തൃസഹോദരനെശതിരേ അഹമ്മദ്പൂര്‍ പോലസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇരയ്‌ക്കൊപ്പം പിതാവും ദേശീയ പസ്മാന്ദാ മുസ്‌ളീം ഫെഡറേഷന്‍ പ്രസിഡന്റുമായ നൗഷാദ് ഖാനും കളക്‌ട്രേറ്റിലേക്ക് പോയി. കളക്ടര്‍ പ്രവീണ്‍ സിംഗിനും പരാതി നല്‍കിയിട്ടുണ്ട്.