Crime

‘ഭർത്താവില്ലാത്തപ്പോൾ അർധരാത്രി വിളിച്ചുവരുത്തും’: മകളുടെ ഭർതൃപിതാവിനൊപ്പം ഒളിച്ചോടി 43കാരി

മകളുടെ ഭർതൃപിതാവിനോടൊപ്പം ഒളിച്ചോടി നാലു മക്കളു​ടെ അമ്മയായ 43 വയസ്സുകാരി. ഉത്തർപ്രദേശിലെ ബഡാനില്‍നിന്നുള്ള മമ്ത എന്ന സ്ത്രീയാണ് മകളുടെ ഭര്‍തൃപിതാവായ ഷൈലേന്ദ്ര (46) എന്ന ബില്ലുവിനൊപ്പം ഒളിച്ചോടിയത്. വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവും എല്ലാമെടുത്താണ് ഷൈലേന്ദ്രയ്ക്കൊപ്പം മമ്ത ഒളിച്ചോടിയതെന്ന് മമ്തയുടെ ഭർത്താവ് സുനിൽ കുമാർ പോലീസിനോട് ​ പറഞ്ഞു.

ലോറി ഡ്രൈവറായ സുനിൽ ദൂരയാത്രകൾക്കായി പോകാറുണ്ടെന്നും അച്ഛന്‍ വീട്ടില്‍നിന്നു പോയി കൃത്യം മൂന്നാം ദിവസം അമ്മ ഷൈലേന്ദ്രയെ വീട്ടിലേക്ക് വിളിച്ചുവരുത്തുമെന്നും മകൻ പൊലീസിൽ മൊഴി നൽകി. അയാള്‍ വരുമ്പോഴൊക്കെ അമ്മ തങ്ങളോട് മറ്റൊരു മുറിയില്‍ പോയിരിക്കാന്‍ പറയുമെന്നും മകൻ പറഞ്ഞു. സുനില്‍ കുമാറിനും മമ്തക്കും നാലു മക്കളുണ്ട്. ഇതില്‍ ഒരു മകളെ 2022ല്‍ വിവാഹം കഴിപ്പിച്ചു. ഈ മകളുടെ ഭർത്താവിന്റെ പിതാവാണ് ഷൈലേന്ദ്ര.

മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് താൻ വീട്ടിലേക്ക് വന്നിരുന്നതെന്ന് മമ്തയുടെ ഭർ‌ത്താവായ സുനിൽ കുമാർ പറഞ്ഞു. ലോറിയില്‍ പോകുമ്പോള്‍ വീട്ടില്‍ കൃത്യമായി എത്താന്‍ കഴിഞ്ഞില്ലെങ്കിലും പണം അയച്ചു നല്‍കുമായിരുന്നു. പക്ഷേ താന്‍ വീട്ടിലില്ലാത്ത സമയം ഭാര്യ ഷൈലേന്ദ്രയെ സ്ഥിരം വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നെന്നും സുനിൽ കുമാർ പറഞ്ഞു.

ഷൈലേന്ദ്ര രാത്രി കാലങ്ങളിലാണ് പതിവായി എത്തിയിരുന്നത്. നേരം പുലരുമ്പോള്‍ തന്നെ ഇയാള്‍ തിരിച്ചുപോകുന്നതും കാണാമായിരുന്നെന്ന് അയല്‍വാസിയായ അവദേശ് കുമാര്‍ പറഞ്ഞു. ബന്ധുക്കൾ ആയതിനാൽ സംശയിച്ചിരുന്നില്ലെന്നും അവദേശ് പറഞ്ഞു. ഇരുവരും ഒളിച്ചോടിയതാണെന്ന് വ്യക്തമായതോടെ ഭർത്താവ് സുനിൽ കുമാർ പൊലീസിൽ പരാതി നൽകി. കാണാതായവർക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.