Crime

‘കുഞ്ഞിന്റെ വായില്‍ കല്ല് തിരുകിയത് അവിഹിതബന്ധത്തില്‍ പിറന്നതുകൊണ്ട്’; അമ്മയുടെ മൊഴി

ജനിച്ചയുടന്‍തന്നെ കുഞ്ഞിന്റെ വായില്‍ കല്ലുതിരുകി, ചുണ്ടില്‍ പശവച്ച് ഒട്ടിച്ച് ഉപേക്ഷിച്ചതിനുകാരണം അവിഹിതബന്ധത്തില്‍ പിറന്നതിനാലാണെന്ന് അമ്മയുടെ മൊഴി. രാജസ്ഥാനിലെ ഭില്‍വാരയിലെ കുറ്റിക്കാട്ടില്‍ രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്ത അമ്മയേയും മുത്തശ്ശനേയും പൊലീസ് ചോദ്യം ചെയ്തു.

19 ദിവസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനേയാണ് കുറ്റിക്കാട്ടില്‍ അതിദാരുണമായ നിലയില്‍ കണ്ടെത്തിയിരുന്നത്. കു‍ഞ്ഞിന്റെ കരച്ചില്‍ പുറത്തുകേള്‍ക്കാതിരിക്കാനായിരുന്നു ഈ ദുഷ്പ്രവൃത്തി നടത്തിയതെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായി. അവിഹിതബന്ധത്തിലൂടെയാണ് യുവതി ഗര്‍ഭിണിയായിരുന്നതെന്നും കാര്യങ്ങള്‍ മറ്റാരും അറിയാതിരിക്കാനായി പിതാവിനൊപ്പം ബുണ്ടി എന്ന സ്ഥലത്ത് വ്യാജ വിവരങ്ങള്‍ നല്‍കി ഒറ്റമുറിയെടുത്ത് താമസിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.

ഈ മുറിയില്‍വച്ച് പ്രസവം നടന്നയുടന്‍ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അത് നടക്കാതെ വന്നതോടെയാണ് വായില്‍ കല്ലുതിരുകി പശയൊട്ടിച്ച് ഉപേക്ഷിക്കാനായി ഇരുവരും തീരുമാനിച്ചതെന്നും ഭില്‍വാര എസ്പി ധര്‍മേന്ദ്ര സിങ് യാദവ് പറയുന്നു. കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തിയിരുന്നു. ഒരു തൊഴിലാളിയാണ് കുറ്റിക്കാട്ടില്‍ കുട്ടിയെ കണ്ട വിവരം പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ പൊലീസെത്തി കു‍ഞ്ഞിനെ മന്ദല്‍ഗര്‍ഹ് മഹാത്മാഗാന്ധി ആശുപത്രിയിലെത്തിച്ചു.

വെന്റിലേറ്ററിന്റെ സഹായത്തോടെ ആശുപത്രിയില്‍ തുടരുന്ന കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. വായിലേക്ക് കല്ല് കുത്തിക്കയറ്റിയതിനെത്തുടര്‍ന്ന മുഖത്തെല്ലാം മുറിവുകളേറ്റതായും ഡോക്ടര്‍ ഇന്ദ്രസിങ് പറയുന്നു.