Featured Lifestyle

അന്ന് അദാനി, ടാറ്റ എന്നിവരെക്കാൾ സമ്പന്നന്‍; ഇന്ന് താമസിക്കുന്നത് വാടകവീട്ടില്‍ ! ആരാണ് ആ മനുഷ്യന്‍?

മുകേഷ് അംബാനിയെക്കാളും, ഗൗതം അദാനിയെക്കാളും, രത്തൻ ടാറ്റയെക്കാളുമെല്ലാം സമ്പന്നനായിരുന്നു വിജയ്പത് സിംഘാനിയ. ഒരിക്കൽ. ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുകയും ആഡംബരപൂർണമായ ജീവിതം നയിക്കുകയും ചെയ്ത അദ്ദേഹം ഇന്ന് എണ്‍പത്തിയാറാം വയസ്സിൽ ഒരു വാടക അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസിക്കുന്നു, അദ്ദേഹത്തിൻ്റെ കൈവശം സ്വന്തമായി സമ്പാദ്യമൊന്നുമില്ല.

1980-ൽ റേമണ്ട് ഗ്രൂപ്പിൻ്റെ ചുമതലയേറ്റ വിജയ്പത് അതിനെ ഒരു ഫാഷൻ ഭീമനായി വളർത്തി. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, റേമണ്ട് ചെറിയ തയ്യൽ കടകളിൽ നിന്ന് ഒരു ആഗോള ബ്രാൻഡായി വളർന്നു, പുരുഷന്മാരുടെ വസ്ത്രങ്ങളുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ പേരുകളിലൊന്നായി മാറി. നിലവിൽ കമ്പനിക്ക് 9478 കോടി രൂപയുടെ വിപണി മൂലധനമുണ്ട്.

സമ്പന്നമായ സിംഘാനിയ കുടുംബത്തിൽ ജനിച്ച വിജയ്പത് പാരമ്പര്യമായി കിട്ടിയ സമ്പത്തിൽ മാത്രം ഒതുങ്ങിയില്ല, ബിസിനസ്സ് വളർത്താൻ അദ്ദേഹം പ്രവർത്തിച്ചു, രാജ്യത്തും വിദേശത്തും ബഹുമാനം നേടി. അച്ചടക്കം, വിനയം, സൂക്ഷ്മമായ ബിസിനസ്സ് ബുദ്ധി എന്നിവയ്ക്ക് പേരുകേട്ട അദ്ദേഹം വ്യവസായ മേഖലയിലും പൊതുജീവിതത്തിലും ഒരുപോലെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയായി മാറി. തൻ്റെ സ്വത്തുക്കൾ രണ്ട് മക്കളായ മധുപതിക്കും ഗൗതമിനുമായി വീതിക്കാൻ അദ്ദേഹം ശ്രമിച്ചു. മധുപതി ബിസിനസിൽ നിന്ന് മാറി സിംഗപ്പൂരിൽ താമസിക്കാൻ തീരുമാനിച്ചു.

2015-ൽ, റേമണ്ടിലുള്ള തൻ്റെ 37 ശതമാനം ഓഹരി ഇളയ മകൻ ഗൗതം സിംഘാനിയക്ക് വിജയ്പത് കൈമാറി. എന്നാൽ ഇതിനെ തുടർന്ന് അപ്രതീക്ഷിത സംഭവങ്ങളാണ് അരങ്ങേറിയത്. ഗൗതമുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം വഷളാവുകയും കടുത്ത നിയമ തർക്കങ്ങളിലേക്ക് നയിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് വിജയ്പതിന് കുടുംബ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകേണ്ടിവന്നു, അദ്ദേഹം കെട്ടിപ്പടുത്ത സാമ്രാജ്യത്തിൽ നിന്ന് ഒറ്റപ്പെടുകയും ചെയ്തു.

2017-ൽ മുംബൈയിലെ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള ജെ.കെ. ഹൗസിലെ ഒരു ഡ്യൂപ്ലെക്സ് റേമണ്ട് ലിമിറ്റഡ് തനിക്ക് നൽകിയില്ലെന്ന് വിജയ്പത് അവകാശപ്പെട്ടു. പിതാവും മകനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയും 2018-ൽ സീനിയർ സിംഘാനിയയെ റേമണ്ടിൻ്റെ ചെയർമാൻ എമറിറ്റസ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഇപ്പോൾ, ഒരു ബില്യൺ ഡോളർ കമ്പനിയെ നയിച്ചിരുന്ന ആ മനുഷ്യൻ ഒരു ചെറിയ വാടക ഫ്ലാറ്റിൽ ലളിതവും ശാന്തവുമായ ജീവിതം നയിക്കുന്നു.

വ്യാപാര മേഖലയ്ക്ക് പുറമെ ജെ.ആർ.ഡി. ടാറ്റയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം ഒരു പ്രശസ്ത ഏവിയേറ്റർ കൂടിയാണ്. അദ്ദേഹത്തിന് പത്മഭൂഷൺ (2006) ലഭിച്ചിട്ടുണ്ട്, മുംബൈയുടെ ഷെരീഫ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്, ടെൻസിങ് നോർഗെ നാഷണൽ അഡ്വഞ്ചർ അവാർഡ് നേടിയിട്ടുണ്ട്, കൂടാതെ ഇന്ത്യൻ വ്യോമസേനയിലെ ഓണററി എയർ കമ്മഡോർ എന്ന പദവിയും വഹിക്കുന്നു.സമ്പത്ത് നഷ്ടപ്പെട്ടെങ്കിലും, വിജയ്പത്തിൻ്റെ നേട്ടങ്ങളും മൂല്യങ്ങളും ഇപ്പോഴും നിലനിൽക്കുന്നു. അദ്ദേഹം ഒരു ആഗോള ബ്രാൻഡ് കെട്ടിപ്പടുത്തു, പലർക്കും പ്രചോദനമായി, തൻ്റെ പതനത്തെ അന്തസ്സോടെ നേരിട്ടു.