ഇന്ത്യ കലയുടെയും സംസ്കാരത്തിന്റെയും നാടായാണ് അറിയപ്പെടുന്നത്. തമിഴ്നാട്ടിൽ നിന്ന് ഉത്ഭവിച്ച ഭരതനാട്യം പ്രധാനപ്പെട്ട ഒരു ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമാണ്. അതിമനോഹരമായ കാൽച്ചുവടുകൾക്കും, ഭാവപ്രകടനങ്ങളുള്ള കൈമുദ്രകൾക്കും സൂക്ഷ്മമായ മുഖഭാവങ്ങൾക്കും പേരുകേട്ടതാണ് ഈ നൃത്തരൂപം. ഈ പുരാതന നൃത്തരൂപം ഹിന്ദുമതവുമായി ആഴത്തിൽ ബന്ധപ്പെട്ടതും പലപ്പോഴും മതപരവും ആത്മീയവുമായ വിഷയങ്ങളെ ചിത്രീകരിക്കുന്നതുമാണ്. ഇപ്പോൾ, രെമോണ എവററ്റ് പെരേര എന്ന പെൺകുട്ടി നിർത്താതെ 170 മണിക്കൂർ ഭരതനാട്യം അവതരിപ്പിച്ച് ലോക റെക്കോർഡ് സ്ഥാപിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്.
ആരാണ് രെമോണ എവററ്റ് പെരേര?
മംഗളൂരുവിലെ സെന്റ് അലോഷ്യസ് കോളേജിലെ വിദ്യാർത്ഥിനിയായ രെമോണ എവററ്റ് പെരേര, തുടർച്ചയായി 170 മണിക്കൂർ ഭരതനാട്യം അവതരിപ്പിച്ച് ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി അന്താരാഷ്ട്ര ശ്രദ്ധ നേടി. അവളുടെ അസാധാരണമായ ഈ നേട്ടം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ അഭിനന്ദനങ്ങളും പിന്തുണയും അറിയിച്ചുകൊണ്ട് സന്ദേശങ്ങൾ അയക്കുന്നുണ്ട്.
എട്ട് ദിവസത്തോളം രെമോണ നിർത്താതെ നൃത്തം ചെയ്തു. ഓരോ മണിക്കൂറിലും അഞ്ച് മിനിറ്റ് മാത്രം ഇടവേളയെടുത്തു. ജൂലൈ 21-ന് കോളേജ് ഓഡിറ്റോറിയത്തിൽ ഗണപതി പ്രാർത്ഥനയോടെ ആരംഭിച്ച ഈ പ്രകടനം, അടുത്ത തിങ്കളാഴ്ച ഉച്ചയോടെ ഒരു ബാലെയും ദുർഗ്ഗാദേവിക്കുള്ള അന്തിമ പ്രാർത്ഥനയോടും കൂടി സമാപിച്ചു.
പ്രകടനത്തിനിടയിലെ ഇടവേളകൾ
പ്രകടനത്തിലുടനീളം, ഓരോ മൂന്ന് മണിക്കൂറിനും ശേഷം 15 മിനിറ്റ് ഇടവേള അവൾക്ക് അനുവദിച്ചിരുന്നു. കഠിനമായ ഈ സമയക്രമം ഉണ്ടായിരുന്നിട്ടും, രെമോണ തന്റെ ഭാവവും ചലനങ്ങളും നിലനിർത്തി. ചലനങ്ങളിലും മുഖഭാവങ്ങളിലും കൈമുദ്രകളിലും ശ്രദ്ധേയമായ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചു. അവളുടെ ഗുരു, ശ്രീവിദ്യ മുരളീധർ, രെമോണയുടെ അർപ്പണബോധത്തെ പ്രശംസിച്ചു. രെമോണ തുളുനാടിനും രാജ്യത്തിനും വലിയ ബഹുമതിയാണ് നേടിത്തന്നതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
രെമോണയുടെ ഭരതനാട്യം യാത്ര
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തതനുസരിച്ച്, രെമോണയുടെ ഭരതനാട്യത്തിലേക്കുള്ള യാത്ര മൂന്നാം വയസ്സിൽ ശ്രീവിദ്യ മുരളീധറിന്റെ കീഴിൽ ആരംഭിച്ചു. 2019-ൽ അവൾ അരങ്ങേറ്റം നടത്തിയ രെമോണ സജീവ എൻഎസ്‌എസ് വളണ്ടിയർ കൂടിയാണ് . ക്ലാസിക്കൽ നൃത്തം എല്ലാവർക്കും പ്രാപ്യമാക്കാനുള്ള ആഗ്രഹത്താൽ അനാഥർ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ വ്യക്തികൾ എന്നിവർക്ക് നൃത്തം പഠിക്കാൻ അവസരം നൽകാൻ രെമോണ ലക്ഷ്യമിടുന്നു. ഭരതനാട്യത്തിൽ പിഎച്ച്ഡി നേടുക എന്നതാണ് അവളുടെ ആഗ്രഹം. 2022-ൽ രെമോണക്ക് പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം ലഭിച്ചു. കൂടാതെ മറ്റ് നിരവധി റെക്കോർഡുകളും അവൾക്ക് സ്വന്തമാണ്. നിരവധി അവാർഡുകളും ടെലിവിഷൻ പരിപാടികളിലെ സാന്നിധ്യവും അവൾക്ക് നേടിക്കൊടുത്തു.
രെമോണയ്ക്ക് ഭരതനാട്യത്തിൽ മാത്രമല്ല കഴിവ്, ക്ലാസിക്കൽ, സെമി-ക്ലാസിക്കൽ, ഫോക്ക്, ഹിപ് ഹോപ്പ്, ലാറ്റിൻ, ബോളിവുഡ്, ബാൾറൂം, അക്രോബാറ്റിക് ശൈലികൾ അവൾ വിദഗ്ദ്ധമായി അവതരിപ്പിക്കുന്നു. പൊട്ടിയ ഗ്ലാസ്സുകളിലും ആണികളുള്ള ബോർഡുകളിലും നൃത്തം ചെയ്യുക, മൺകലങ്ങളിലും ചെമ്പ് പാത്രങ്ങളിലും ബാലൻസ് ചെയ്യുക, തീച്ചട്ടികളും തീ ഹൂള ഹൂപ്പുകളും ഉപയോഗിക്കുക, എൽഇഡി ഫെതർ പ്രോപ്പുകൾ പ്രദർശിപ്പിക്കുക, നൃത്തം ചെയ്യുമ്പോൾ തലയിൽ ചായ ഉണ്ടാക്കുക എന്നിങ്ങനെയുള്ള അവളുടെ തനതായ പ്രകടനങ്ങൾ കാഴ്ചക്കാരെ അതിശയിപ്പിക്കുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പറയുന്നു.




