Crime

പ്രസവ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനയ്ക്ക്; 800 മുതൽ 2,000 രൂപ വരെ നിരക്കിൽ വീഡിയോകൾ വിറ്റഴിച്ചു!

പ്രസവ ചികിത്സയ്ക്ക് പേരുകേട്ട ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഹാക്ക് ചെയ്ത് ടെലിഗ്രാമിൽ വിറ്റഴിക്കുന്നതായി പരാതി. ഗുജറാത്ത് പോലീസ് ഇന്ത്യയിലുടനീളമുള്ള ആശുപത്രികൾ, സ്കൂളുകൾ, ഓഫീസുകൾ, സ്വകാര്യ വീടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഹാക്ക് ചെയ്ത സിസിടിവി ദൃശ്യങ്ങൾ വിൽക്കുന്ന ഒരു വലിയ സൈബർ കുറ്റകൃത്യ ശൃംഖല കണ്ടെത്തി.

ഈ വർഷം ആദ്യം ഗുജറാത്തിലെ പ്രമുഖ ആശുപത്രിയിൽ ഗർഭിണികൾക്ക് സ്വകാര്യ ഭാഗങ്ങളിൽ ഇൻജക്ഷൻ എടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ വീഡിയോകൾക്ക് താഴെ, കൂടുതൽ ദൈർഘ്യമുള്ള ക്ലിപ്പുകൾ വിൽക്കുന്ന ടെലിഗ്രാം ചാനലുകളിലേക്കുള്ള ലിങ്കുകളും നൽകിയിരുന്നു.

രാജ്യത്തുടനീളമുള്ള ഏകദേശം 50,000 സിസിടിവി സംവിധാനങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ ഹാക്കർമാർ ചോർത്തിയെന്നും 800 മുതൽ 2,000 രൂപ വരെ നിരക്കിൽ വീഡിയോകൾ വിറ്റഴിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ചില ടെലിഗ്രാം ചാനലുകൾ സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിൽ തത്സമയ ഫീഡുകളും വാഗ്ദാനം ചെയ്തിരുന്നു.

ഈ വീഡിയോയ്ക്ക് ഒപ്പമുണ്ടായിരുന്ന ലിങ്ക് സമാനമായ മറ്റ് വീഡിയോകൾ വാങ്ങാൻ സഹായിക്കുന്നതായിരുന്നു. ഇതിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ഡോക്ടർമാരുടെ സുരക്ഷയെ കരുതിയാണ് പ്രസവ വാർഡിൽ സിസിടിവി ക്യാമറ വച്ചതെന്നാണ് ഹോസ്പിറ്റൽ നൽകുന്ന വിശദീകരണം.

രോഗിയുടെ സ്വകാര്യത ലംഘിച്ചതടക്കം ജാമ്യമില്ലാ വകുപ്പുകളും കേസിൽ പൊലീസ് ചുമത്തിയിട്ടുണ്ട്. എട്ട് പേരെയാണ് കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി മുതൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ നാല് പേർ മഹാരാഷ്ട്ര സ്വദേശികളും ബാക്കിയുള്ളവർ യുപി, ഗുജറാത്ത്, ഡൽഹി, ഉത്തരാഖണ്ഡ് സ്വദേശികളാണ്.

ദുർബലമായ സുരക്ഷാ സംവിധാനങ്ങൾ കാരണം ഇന്ത്യൻ സിസിടിവി സംവിധാനങ്ങൾ എളുപ്പത്തിൽ ലക്ഷ്യമാക്കപ്പെടുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. പല ഉപകരണങ്ങളും Admin123 പോലുള്ള ഡിഫോൾട്ട് പാസ്‌വേഡുകളിലാണ് പ്രവർത്തിക്കുന്നത്. ബ്രൂട്ട്-ഫോഴ്സ് ടൂളുകൾ ഉപയോഗിച്ചാണ് ഹാക്കർമാർ നെറ്റ്വർക്കുകളിലേക്ക് കടന്നുകയറിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഐപി വിലാസങ്ങളും പാസ്‌വേഡുകളും മാറ്റുക, ഇടയ്ക്കിടെ ഓഡിറ്റ് നടത്തുക, വീടുകളിലെയും ഓഫീസുകളിലെയും നെറ്റ്വർക്കുകൾ സുരക്ഷിതമാക്കുക എന്നിവ സൈബർ കുറ്റകൃത്യ വിദഗ്ധർ ഉപയോക്താക്കളെ ഉപദേശിക്കുന്നു.

വെളിപ്പെടുത്തപ്പെടുമെന്ന ഭയം കാരണം രോഗികളോ ആശുപത്രികളോ ഈ കേസിൽ പരാതി നൽകിയില്ലെന്നും, അതിനാൽ ഒരു ഉദ്യോഗസ്ഥൻ സ്വമേധയാ പരാതി നൽകുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ വർഷം, ഡാറ്റാ ചോർച്ചയുമായി ബന്ധമുള്ള വിതരണക്കാരെ ഒഴിവാക്കണമെന്ന് സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തുന്നതിനായി പുതിയ നിയമങ്ങൾ കൊണ്ടുവരികയും ചെയ്തിരുന്നു. എന്നിരുന്നാലും, ഇത്തരം സുരക്ഷാ വീഴ്ചകൾ ഇപ്പോഴും സാധാരണമാണ്.