ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ഭര്‍ത്താവ് വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് 25 കാരിയായ യുവതിയെ കടക്കാരന്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഒരു പ്രാദേശിക പണമിടപാട് സ്ഥാപനത്തിനെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടന്ന സംഭവത്തില്‍ സിരിഷ എന്ന യുവതിയാണ് ഇര.
നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയും കുപ്പം പോലീസ് മുനിക്കണ്ണപ്പനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുടുംബം പോറ്റാനും കടം വീട്ടാനും ദിവസക്കൂലിയായി ജോലി ചെയ്തു വരികയായിരുന്നു സിരിഷ. സിരിഷയുടെ ഭര്‍ത്താവ് തിമ്മരയപ്പ മൂന്ന് വര്‍ഷം മുമ്പ് മുനിക്കണ്ണപ്പയുടെ ധനകാര്യസ്ഥാപനത്തില്‍ നിന്ന് 80,000 രൂപ കടം വാങ്ങിയിരുന്നു. തിരിച്ചടയ്ക്കാനാവാതെ ദമ്പതികള്‍ കുട്ടികളുമായി ഗ്രാമം വിടുകയും ചെയ്തു. കുപ്പം മണ്ഡലത്തിലെ നാരായണപുരം ഗ്രാമം വിട്ടു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് കുട്ടിയുടെ പരീക്ഷാ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ സിരിഷയെ മുനിക്കണ്ണപ്പ തിരിച്ചറിയുകമായിരുന്നു. തുടര്‍ന്ന് അസഭ്യം പറയുകയും വേപ്പ് മരത്തിലേക്ക് വലിച്ചിഴച്ച് കയറുകൊണ്ട് കെട്ടിയിടുകയും മര്‍ദിക്കുകയും ചെയ്തു. ലോണ്‍ അടച്ചില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. കണ്ടുനിന്നവര്‍ സംഭവം പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ അവരെയും ആക്രമിച്ചു. കേസില്‍ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഉത്തരവിട്ടു.
മുഖ്യമന്ത്രി ഉടന്‍ തന്നെ ജില്ലാ പോലീസ് സൂപ്രണ്ടുമായി സംസാരിച്ചു, പ്രതിയെ ഇതിനകം അറസ്റ്റ് ചെയ്തതായി അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നായിഡു പൊലീസിന് നിര്‍ദേശം നല്‍കി. ഇരയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കാനും ജില്ലാ അധികാരികളോട് അദ്ദേഹം നിര്‍ദ്ദേശിച്ചു.




