Sports

152.3 കി.മീ. വേഗതയിൽ പന്തെറിഞ്ഞ് ജോഫ്ര ആർച്ചർ; ഐപിഎൽ 2025 ലെ ഏറ്റവും വേഗതയേറിയ ഡെലിവറി

പുരോഗമിക്കുന്തോറും പോരാട്ടം കൂടുതല്‍ കടുപ്പമായി മാറിയിരിക്കുന്ന ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേയുള്ള കഴിഞ്ഞ മത്സരത്തില്‍ ഈ പതിപ്പിലെ ഏറ്റവും വേഗമേറിയ പന്തുകളില്‍ ഒന്ന് തൊടുത്ത് ഇംഗ്‌ളണ്ടിന്റെ പേസര്‍ ജോഫ്രെ ആര്‍ച്ചര്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ 2025ലെ 23-ാം മത്സരത്തില്‍ 152.3 കി.മീ വേഗത്തില്‍ ആര്‍ച്ചര്‍ പന്തെറിഞ്ഞു.

മത്സരത്തിന്റെ ആദ്യ ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ഷോര്‍ട്ട് ഡെലിവറി ബാറ്ററുടെ ശരീരത്തിലേക്ക് തിരിയുകയായിരുന്നു. സായ് സുദര്‍ശന് പന്ത് കാണാന്‍ പോലും കഴിഞ്ഞില്ല. പന്തിന്റെ വേഗത കണ്ട് ബാറ്റര്‍ അമ്പരന്നതുപോലെ തോന്നി. ജോഫ്ര ആര്‍ച്ചറിന്റെ 152.3 കിലോമീറ്റര്‍ വേഗത്തിലുള്ള പന്ത് ഈ ടൂര്‍ണമെന്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ പന്തായിരുന്നു എന്നത് ശ്രദ്ധേയമാണ്.

ഈ സീസണിലെ ഏറ്റവും വേഗതയേറിയ പന്തിന്റെ റെക്കോര്‍ഡ് 153.2 കിലോമീറ്റര്‍ വേഗമെടുത്ത ലോക്കി ഫെര്‍ഗൂസന്റെ പേരിലാണ്. അതേസമയം ഇത് രണ്ടാമത്തെ തവണയാണ് ജോഫ്രേ ആര്‍ച്ചര്‍ വേഗമേറിയ പന്ത് എറിയുന്നത്. നേരത്തേ പഞ്ചാബ് കിംഗ്‌സുമായുള്ള മത്സരത്തില്‍ ഇംഗ്ലീഷ് പേസര്‍ മണിക്കൂറില്‍ 151.3 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിരുന്നു. നേരത്തേ കാഗിസോ റബാഡ 151.6 കി.മീ. പന്തെറിഞ്ഞിരുന്നു. 149.6 കി.മീ വേഗതയില്‍ പന്തെറിഞ്ഞ ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഹമ്മദ് സിറാജാണ് വേഗമേറിയ ഇന്ത്യന്‍ ബൗളര്‍.