Featured Health

ഇന്‍ഹെയില്‍ ചെയ്യാവുന്ന ഇന്‍സുലിന്‍ അവതരിപ്പിച്ചു; പ്രമേഹ ചികിത്സയില്‍ പുതിയ ചുവടുവയ്പ്

തിരുവനന്തപുരം: പ്രമേഹ ചികിത്സാ രംഗത്തു മാറ്റങ്ങള്‍ക്കു വഴിയൊരുക്കി ശ്വാസത്തിലൂടെ ശരീരത്തിലെത്തിക്കാവുന്ന ഇന്‍സുലിന്‍ ‘അഫ്രെസ’ ഇന്ത്യയില്‍ ആദ്യമായി തിരുവനന്തപുരത്ത് അവതരിപ്പിച്ചു.

ജ്യോതിദേവ്‌സ് പ്രഫഷണല്‍ എജ്യുക്കേഷന്‍ ഫോറവും പി. കേശവദേവ് ട്രസ്റ്റും സംയുക്തമായാണ് ‘അഫ്രെസ’ പരിചയപ്പെടുത്തിയത്.
അമേരിക്കയിലെ മാന്‍കൈന്‍ഡ് കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന അഫ്രെസ, പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ സിപ്ലയുടെ സഹകരണത്തോടെയാണ് ഇന്ത്യയില്‍ ലഭ്യമാക്കുന്നത്.

ഭക്ഷണസമയം ഉപയോഗിക്കാവുന്ന, അതിവേഗം പ്രവര്‍ത്തിക്കുന്ന ഇന്‍സുലിനാണ് അഫ്രെസ. ചെറിയ ഇന്‍ഹേലര്‍ ഉപകരണം വഴിയാണ് ഇത് ഉപയോഗിക്കുന്നത്. മുതിര്‍ന്ന പ്രമേഹരോഗികളില്‍ ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. ശ്വസിച്ച ഉടന്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്ന രീതിയിലാണ് രൂപകല്‍പ്പന. വ്യത്യസ്ത ഡോസുകളില്‍, നിറം തിരിച്ചുള്ള കാട്രിഡ്ജുകളില്‍ മരുന്ന് ലഭിക്കും.

ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ള മുതിര്‍ന്നവര്‍ക്ക് ഇത് ഉപയോഗിക്കാമെങ്കിലും കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് വിദഗ്ദ്ധര്‍ വിശദീകരിച്ചു.
ചലച്ചിത്ര താരം മണിയന്‍പിള്ള രാജു അഫ്രെസ അവതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. ജ്യോതിദേവ് കേശവദേവ്, ഡോ. മാത്യു ജോണ്‍, ഡോ. ടിട്ടു ഉമ്മന്‍, ഡോ. തുഷാന്ത് തോമസ്, ഡോ. പി.കെ. ജബ്ബാര്‍, ഡോ. അനീഷ് ഘോഷ് എന്നിവര്‍ ശാസ്ത്രീയ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.

ഇന്‍ഹേല്‍ഡ് ഇന്‍സുലിന്റെ ക്ലിനിക്കല്‍ ഉപയോഗത്തെക്കുറിച്ചുള്ള ഗവേഷണ ഫലങ്ങളും പ്രായോഗിക നിര്‍ദേശങ്ങളും വിശദീകരിക്കുന്ന പ്രത്യേക സെഷന്‍ ഡോ. ജ്യോതിദേവ് കേശവദേവിന്റെ നേതൃത്വത്തില്‍ നടന്നു. നൂറ്റന്‍പതോളം ഡോക്ടര്‍മാര്‍ പങ്കെടുത്തു.