Lifestyle

ടെക്കികൾക്കായി ഒരു രാജ്യം…! ഇന്ത്യൻ വംശജന്‍ ബാലാജി ശ്രീനിവാസൻ സ്വകാര്യ ദ്വീപ് വാങ്ങി

സാങ്കേതികവിദ്യാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കുവേണ്ടി ഒരു രാജ്യം ! മഹത്തായ ഈ വലിയ സ്വപ്നത്തിലേക്കാണ് കോയിന്‍ബേസിന്റെ മുന്‍ സിടിഒയും ഒന്നിലധികം സിലിക്കണ്‍ വാലി സംരംഭങ്ങളുടെ സഹസ്ഥാപകനുമായ ടെക്ക് സംരംഭകന്‍ ബാലാജി ശ്രീനിവാസന്റെ യാത്ര. ടെക്കികള്‍ക്കും നൂതന ആശയങ്ങളുള്ളവര്‍ക്കും സംരഭകര്‍ക്കും വേണ്ടിയുള്ള ഡിജിറ്റല്‍ ഫസ്റ്റ് സൊസൈറ്റി ലക്ഷ്യമിട്ട് ഇന്ത്യന്‍ വംശജനായ ശ്രീനിവാസനാണ് സിംഗപ്പൂരിനടുത്ത് ഒരു സ്വകാര്യ ദ്വീപ് വാങ്ങിയത്. അതിനെ അദ്ദേഹം ‘നെറ്റ് വര്‍ക്ക് സ്റ്റേറ്റ്’ എന്ന് വിളിക്കുന്നു.

2022 ലെ തന്റെ പുസ്തകമായ ‘ദി നെറ്റ് വര്‍ക്ക് സ്റ്റേറ്റി’ല്‍ അദ്ദേഹം അവതരിപ്പിച്ച ആശയമായ ഡിജിറ്റല്‍ ടെക്കികള്‍ക്കും സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്കുമായി അതിരുകളില്ലാത്ത ഒരു രാഷ്ട്രം കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ആദ്യം ഓണ്‍ലൈനില്‍ നിലനില്‍ക്കുന്ന കമ്മ്യൂണിറ്റികള്‍ സൃഷ്ടിക്കുക, തുടര്‍ന്ന് ഭൗതിക പ്രദേശം അവകാശപ്പെടുക, ഒടുവില്‍ ആഗോള അംഗീകാരത്തിനായി ചര്‍ച്ചകള്‍ നടത്തുക എന്നതാണ് ഈ ആശയം.

ഈ സംരംഭത്തിലെ ഒരു പങ്കാളി, നിക്ക് പീറ്റേഴ്‌സണ്‍, ദ്വീപിന്റെ ഒരു വെര്‍ച്വല്‍ ടൂര്‍ പങ്കിടുകയും അതിനെ ‘ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്കുമുള്ള ഒരു മരുപ്പച്ച’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ‘നെറ്റ്വര്‍ക്ക് സ്‌കൂള്‍ എന്ന ഈ യഥാര്‍ത്ഥ ജീവിത പരീക്ഷണത്തിലാണ് ഞാന്‍ ജീവിക്കുന്നത്, അവിടെ ഒരു പുതിയ രാഷ്ട്രം സൃഷ്ടിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് ഞങ്ങള്‍ പരീക്ഷിക്കുകയാണ്.’ സത്യം, ആരോഗ്യം, സമ്പത്ത് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘വിജയം-സഹായം-വിജയം’ സമൂഹങ്ങളെ വളര്‍ത്തുന്നതിനാണ് സ്‌കൂള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ശ്രീനിവാസന്‍ പറയുന്നു.

ന്യൂയോര്‍ക്കിലെ തമിഴ് വംശജരായ മാതാപിതാക്കളുടെ മകനായി ജനിച്ച ബാലാജി ശ്രീനിവാസന്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ ആന്‍ഡ് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ഒന്നിലധികം ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, കൗണ്‍സ്ളി, ഏണ്‍ ഡോട്ട്കോം, ടെലിപോര്‍ട്ട് എന്നിവയുള്‍പ്പെടെ നിരവധി ഉയര്‍ന്ന സാങ്കേതിക സംരംഭങ്ങള്‍ അദ്ദേഹം സ്ഥാപിക്കുകയും ചെയ്തു, കൂടാതെ ബിറ്റ്കോയിന്‍, യൂത്തേറിയും, ഓപ്പണ്‍സീ, ആല്‍ക്കെമി എന്നിവയില്‍ നിക്ഷേപം നടത്തുകയും ചെയ്തു. 44 കാരനായ ശ്രീനിവാസന്‍ സിലിക്കണ്‍ വാലിയിലെ കൂടുതല്‍ പ്രകോപനപരമായ ചിന്തകരില്‍ ഒരാളാണ്.

വിമര്‍ശകര്‍ അദ്ദേഹത്തിന്റെ ‘നെറ്റ്വര്‍ക്ക് നേഷന്‍’ എന്ന ആശയത്തെ ആധുനിക സാങ്കേതിക-ഉട്ടോപ്യനിസത്തോടോ അല്ലെങ്കില്‍ ഡിജിറ്റല്‍ യുഗ കൊളോണിയ ലിസത്തോടോ ഉപമിച്ചു. പക്ഷേ ശ്രീനിവാസന്‍ തളര്‍ന്നില്ല. 2024-ല്‍, ഈ തെക്കുകിഴക്കന്‍ ഏഷ്യന്‍ ദ്വീപില്‍ അദ്ദേഹം ആദ്യത്തെ നെറ്റ്വര്‍ക്ക് സ്‌കൂള്‍ ആരംഭിച്ചു. ഭാവിയില്‍ ദുബായ്, ടോക്കിയോ, മിയാമി എന്നിവിടങ്ങളിലും കാമ്പസുകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ‘ഞങ്ങള്‍ വിദൂര തൊഴിലാളികള്‍, ഡിജിറ്റല്‍ സ്രഷ്ടാക്കള്‍, വ്യക്തിഗത പരിശീലകര്‍, ഡെവലപ്പര്‍മാര്‍ എന്നിവരെ തിരയുകയാണ്. ക്രിപ്‌റ്റോ സമ്പാദിക്കാനും സാധനങ്ങള്‍ നിര്‍മ്മിക്കാനും കലോറികള്‍ കത്തിക്കാനും ആസ്വദിക്കാനും ആഗ്രഹിക്കുന്ന ആളുകള്‍.’ അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.