Featured Sports

ഇന്ത്യയും പാകിസ്താനും ഇന്ന് മുഖാമുഖം

ബുലവായോ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യ – പാകിസ്താന്‍ പോരാട്ടം. ബുലവായോയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് സൂപ്പര്‍ സിക്‌സ് ഗ്രൂപ്പ് 2 മത്സരം. ഈ ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടുന്നത്. സൂപ്പര്‍ സിക്‌സിലെ അവസാന റൗണ്ട് മത്സരമാണിത്. ഗ്രൂപ്പ് രണ്ട് ജേതാക്കളായി ഇംണ്ട് സെമി ഫൈനല്‍ ഉറപ്പാക്കി. ഇന്ത്യയോ (ആറ് പോയിന്റ്) പാകിസ്താനോ (നാല് പോയിന്റ്) രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തും.

ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പ്. പാകിസ്താന് ജയം മാത്രം പോര. ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റ് 3.337 പോയിന്റാണ്. പാകിസ്താന്‍ 1.484 പോയിന്റ മാത്രമാണ്. ഇന്ത്യക്കെതിരേ വമ്പന്‍ മാര്‍ജിന്‍ കുറിച്ചാല്‍ മാത്രമേ പാകിസ്താന് ആറ് പോയിന്റുമായി ഒപ്പമെത്താനാകു. പാകിസ്താന്‍ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ 30 0 നു മുകളില്‍ എടുക്കുകയും 85 റണ്ണിനു മുകളില്‍ ജയിക്കുകയും വേണം. മറിച്ചാണെങ്കില്‍ ഇന്ത്യയെ 200 റണ്ണില്‍ താഴെ പുറത്താക്കുകയും 31.5 ഓവറില്‍ ലക്ഷ്യം കടക്കുകയും വേണം. വിജയ ലക്ഷ്യം 251 റണ്ണാണെങ്കില്‍ പാകിസ്താന്‍ 33.2 ഓവറില്‍ ജയിക്കണം. ഡിസംബറില്‍ നടന്ന അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താന്‍ ഇന്ത്യയെ 191 റണ്ണിനു തോല്‍പ്പിച്ചിരുന്നു.

ദുബായില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 347 റണ്ണെടുത്തു. ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ 90 റണ്ണിനാണു തോല്‍പ്പിച്ചത്. ഫൈനലില്‍ സമീര്‍ മിന്‍ഹാസ് 172 റണ്ണുമായി തിളങ്ങിയിരുന്നു. ഇന്ത്യന്‍ അണ്ടര്‍ 19 ടീം ബുലവായോയില്‍ നാല് മത്സരങ്ങളാണു കളിച്ചത്. നാലിലും ഓവറില്‍ 6.32 റണ്‍ എന്ന കണക്കില്‍ അടിച്ചെടുക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കായി.

ലോ സ്‌കോറിങ് പിച്ചാണെങ്കിലും സിംബാബ്‌വേയ്‌ക്കെതിരേ 300 കടക്കാന്‍ ഇന്ത്യക്കായി. ബുലവായോയില്‍ ആകെ 39 വിക്കറ്റുകളാണ് സ്പിന്നര്‍മാര്‍ എറിഞ്ഞിട്ടതെന്നതും ശ്രദ്ധേയമാണ്. വെടിക്കെട്ട് ഓപ്പണര്‍ വൈഭവ് സൂര്യവംശിയും പാക് പേസര്‍ അലി റാസയുമാണ് ഇന്നത്തെ ശ്രദ്ധാകേന്ദ്രം. റാസ ഇതുവരെ 12 വിക്കറ്റുകളെടുത്തു. ഏഷ്യാ കപ്പ് ഫൈനലില്‍ വൈഭവിനെയും ആയുഷ് എംഹാത്രെയെും പുറത്താക്കിയത് അലി റാസയാണ്.

ഇന്ത്യന്‍ ടീം: ആയുഷ് എംഹാത്രെ (നായകന്‍), വിഹാന്‍ മല്‍ഹോത്ര, ആരോണ്‍ ജോര്‍ജ്, ആര്‍.എസ്. അംബ്രിഷ്, കനിഷ്‌ക് ചൗഹാന്‍, ദീപേഷ് ദേവേന്ദ്രന്‍, ഹെനില്‍ പട്ടേല്‍, ഖിലാന്‍ പട്ടേല്‍, അഭിഗ്യാന്‍ കുണ്ടു, മുഹമ്മദ് ഇനാന്‍, ഉദ്ധവ് മോഹന്‍, ഹര്‍വംശ് പന്‍ഗാലിയ, കിഷന്‍ സിങ്, വൈഭവ് സൂര്യവംശി, വേദാന്ത് ത്രിവേദി.
പാകിസ്താന്‍ ടീം: ഫര്‍ഹാന്‍ യൂസഫ് (നായകന്‍), ഉസ്മാന്‍ ഖാന്‍, അബ്ദുള്‍ ഖാദിര്‍, അബ്ദുള്‍ സുഭാന്‍, അഹമ്മദ് ഹുസൈന്‍, അലി ഹസന്‍ ബലൂച്, അലി റാസ, ഡാനിയേല്‍ അലി ഖാന്‍, ഹംസ സാഹൂര്‍, ഹുസൈഫ അഹ്നഹ്‌സാന്‍, മുഹമ്മദ് സായം, മോമിന്‍ ഖമര്‍, നിഖ്വാബ് ഷഫീഖ്, സമീര്‍ മിന്‍ഹാസ്, ഉമര്‍ സായിബ്.