Crime

സഹോദരിമാരുമായി പ്രണയം; നഗ്നവീഡിയോവച്ച് ബ്ലാക്ക് മെയിലിംഗ്​‍; യുവാവിനെ ഇരുവരും ചേർന്ന് അടിച്ചു കൊന്നു

നഗ്ന വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ 32കാരനെ സഹോദരിമാർ ചേർന്ന് അടിച്ചുകൊന്നു. തെലങ്കാനയിലെ ജഗ്തിയൽ ജില്ലയിൽ ഡിസംബർ 26നാണ് സംഭവം. പെദ്ദപ്പള്ളി ജില്ലയിലെ തുർക്കലമദ്ദികുന്ത സ്വദേശിയായ ബുറ മഹേന്ദർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിൽ മെഡിക്കൽ റെപ്രസെന്റേറ്റീവായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ജഗ്തിയാൽ സ്വദേശിയും സോഫ്റ്റ് വെയർ പ്രൊഫഷണലുമായ സ്ത്രീയുമായി മഹേന്ദർ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സോഫ്റ്റ് വെയർ പ്രൊഫഷണലുമായി പ്രണയത്തിലായിരിക്കെ തന്നെ ഇയാൾ അവരുടെ മുതിർന്ന സഹോദരിയുമായും ബന്ധം സ്ഥാപിച്ചു. ഇതിനിടെ ഇളയസഹോദരിക്ക് ഒരു വിവാഹാലോചന വന്നു. ഇതറിഞ്ഞ ഇയാൾ അവരുടെ നഗ്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ ചോർത്തുമെന്ന് പറഞ്ഞ് ഇയാൾ സഹോദരിമാരെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു.

തുടർന്ന് സഹോദരിമാർ ചേർന്ന് മഹേന്ദറിനെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കി. ഇതിന്റെ ഭാഗമായി ഇളയ സഹോദരി തന്നെ വന്നു കാണാൻ മഹേന്ദറിനോട് ആവശ്യപ്പെട്ടു. 26ന് രാത്രിയിൽ മഹേന്ദർ എത്തിയപ്പോൾ അവിടെ രണ്ട് സഹോദരിമാരും അവരുടെ ബന്ധുക്കളും അയാളെ കാത്തിരിക്കുകയായിരുന്നു.

ക്ഷുഭിതനായ മഹേന്ദർ അവരുമായി വാക്തർക്കത്തിലേർപ്പെട്ടു. ഈ സമയം ബന്ധുക്കൾ അയാളെ വടി കൊണ്ട് അടിക്കുകയും കണ്ണിൽ മുളക് പൊടി വിതറുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ജഗ്തിയാൽ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.