Featured Oddly News

ഹാക്കിങ്ങിലൂടെ ഉത്തര കൊറിയയ്‌ക്ക്‌ വിദേശനാണ്യം നേടിക്കൊടുത്ത്‌ ഹാക്കര്‍മാര്‍; ലഭിച്ചത്‌ 17,742 കോടി

ഹാക്കിങ്ങിലൂടെ ഉത്തര കൊറിയയ്‌ക്ക്‌ വിദേശനാണ്യം നേടിക്കൊടുത്ത്‌ ഹാക്കര്‍മാര്‍. ഈ വര്‍ഷം ഇതുവരെ ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ സമ്പാദിച്ചത്‌ ഏകദേശം 200 കോടി ഡോളര്‍(ഏകദേശം 17,742 കോടി രൂപ)!. ക്രിപ്‌റ്റോ കറന്‍സി ഉടമകളെ ലക്ഷ്യമിട്ടായിരുന്നു ഹാക്കിങ്‌.
ഭരണകൂടത്തിന്റെ പിന്തുണയോടയാണു വലിയതോതില്‍ ഹാക്കിങ്‌ നടക്കുന്നതെന്നാണ്‌ ഐക്യരാഷ്‌ട്രസഭയുടെ നിലപാട്‌. അതിലൂടെ ലഭിക്കുന്ന വരുമാനം മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ (ജി.ഡി.പി) ഏകദേശം 13% വരും.

ക്രിപ്‌റ്റോ കറന്‍സികളില്‍ വന്‍തോതില്‍ നിക്ഷേപം നടക്കുന്നതാണു ഹാക്കര്‍മാര്‍ക്ക്‌ ആകര്‍ഷകമാകുന്നത്‌. ഇങ്ങനെ തട്ടിയെടുക്കുന്ന പണം ഉത്തര കൊറിയയുടെ ആണവ മിസൈല്‍ പരിപാടികള്‍ക്ക്‌ ഉപയോഗിക്കുന്നതായി പാശ്‌ചാത്യ സുരക്ഷാ ഏജന്‍സികള്‍ ആരോപിക്കുന്നു.
ഉത്തര കൊറിയക്കാര്‍ ഹാക്കിങ്ങിലൂടെ തട്ടിയെടുക്കുന്ന പണത്തിന്റെ ചെറിയ അംശം മാത്രമാണു പുറത്തുവന്നിട്ടുള്ളതെന്നു എലിപ്‌റ്റിക്കിലെ ചീഫ്‌ സയന്റിസ്‌റ്റ്‌ ഡോ. ടോം റോബിന്‍സണ്‍ പറഞ്ഞു. വ്യക്‌തികളെ ലക്ഷ്യമിട്ടുള്ള ഹാക്കിങ്‌കൂടി (ഇവ വെളിപ്പെടുത്താന്‍ സാധ്യത കുറവാണ്‌) പരിഗണിച്ചാല്‍ തുക ഉയരും. എന്നാല്‍, ഹാക്കിങ്ങില്‍ പങ്കുണ്ടെന്ന ആരോപണം ഉത്തര കൊറിയ നിഷേധിച്ചുവരികയാണ്‌.

ബേ്ലാക്ക്‌ചെയിനിലെ പൊതുവായ ഇടപാടുകളുടെ പട്ടിക പിന്തുടര്‍ന്ന്‌ ബിറ്റ്‌കോയിന്‍, എത്തേറിയം പോലുള്ള ഫണ്ടുകളുടെ നീക്കം എലിപ്‌റ്റിക്കിനും ചെയിന്‍അലിസിസ്‌ പോലുള്ള മറ്റ്‌ കമ്പനികള്‍ക്കും ട്രാക്ക്‌ ചെയ്യാന്‍ കഴിയും.
വര്‍ഷങ്ങളായി, ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ഇഷ്‌ടപ്പെടുന്ന രീതികളിലും ടൂളുകളിലും ഉള്ള പാറ്റേണുകള്‍ ഗവേഷകര്‍ ശ്രദ്ധിച്ചിട്ടുണ്ട്‌.2025ല്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, ഭരണകൂടം മോഷ്‌ടിച്ച ക്രിപ്‌റ്റോ ആസ്‌തികളുടെ അറിയപ്പെടുന്ന മൊത്തം മൂല്യം 600 ബില്യണ്‍ ഡോളറിന്‌(53,000 കോടി രൂപ)മുകളിലാണെന്ന്‌ എലിപ്‌റ്റിക്‌ കണക്കാക്കുന്നു.
ഉത്തര കൊറിയ ജി.ഡി.പി. കണക്കുകള്‍ പുറത്തുവിടുന്നില്ല, എന്നാല്‍ 2024ല്‍ രാജ്യം 1517 കോടി ഡോളര്‍ നേടിയതായി ഐക്യരാഷ്‌ട്രസഭ കണക്കാക്കുന്നു. ഈ വര്‍ഷം ഉത്തര കൊറിയയുമായി ബന്ധപ്പെടുത്തിയുള്ള ഏറ്റവും വലിയ ഹാക്ക്‌ ഫെബ്രുവരിയില്‍ ആയിരുന്നു, അന്ന്‌ ഹാക്കര്‍മാര്‍ ക്രിപ്‌റ്റോ തട്ടിപ്പിലൂടെ 140 കോടി ഡോളര്‍ ബില്യണ്‍ ഡോളര്‍(12,424 കോടി രൂപ) സ്വന്തമാക്കി. ഈ വര്‍ഷം ഇതുവരെ 30ല്‍ അധികം ആക്രമണങ്ങളെ എലിപ്‌റ്റിക്‌ അനലിസ്‌റ്റുകള്‍ ഉത്തര കൊറിയയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്‌.