ഗുരുഗ്രാമിലെ 47-കാരനായ പൂജൻ പ്രസാദ് എന്ന തൊഴിലാളിയെ കാണാതായത് ഓഗസ്റ്റ് അവസാനമാണ്. തുടർന്ന് സെപ്റ്റംബർ ഒന്നിന് കുടുംബം പോലീസിൽ പരാതി നൽകി. അന്വേഷണത്തില്‍ പോലീസ് കണ്ടെടുത്ത ഒരു മൃതദേഹം പൂജന്റേതാണെന്ന് തിരിച്ചറിഞ്ഞ് കുടുംബം ആചാരങ്ങളോടെ അത് സംസ്കരിച്ചു.
തല വേർപെട്ട നിലയിൽ ഉപേക്ഷിക്കപ്പെട്ട മൃതദേഹം ഒരു ഗോഡൗണിന് സമീപത്ത് നിന്നാണ് പോലീസ് കണ്ടെടുത്തത്. മൃതദേഹം പൂജന്റേതാണെന്ന് കരുതി മകൻ അന്ത്യകർമ്മങ്ങൾ നടത്തി. എന്നാൽ ചിതാഭസ്മം യമുനയിൽ ഒഴുക്കാൻ പോകുന്ന വഴിക്ക്, പൂജനെ ഖണ്ഡ്സയിലെ ലേബർ ചൗക്കിൽ വെച്ച് കണ്ടുവെന്ന് പറഞ്ഞ് ഒരു ബന്ധു വിളിക്കുകയായിരുന്നു.
അമിതമായി മദ്യപിച്ചതിനെ തുടർന്ന് വഴി അറിയാതെ പൂജൻ ദിവസങ്ങളോളം റോഡുകളിലും നിർമ്മാണ സ്ഥലങ്ങളിലും കിടന്നുറങ്ങുകയായിരുന്നു. പിന്നീട് ഒരു ഓട്ടോറിക്ഷാ ഡ്രൈവറായ തന്റെ ഭാര്യാസഹോദരൻ രാഹുലിന്റെ സഹായത്തോടെയാണ് പൂജൻ വീട്ടിൽ തിരിച്ചെത്തിയത്.
സംഭവം നടന്നതിന്റെ അടുത്ത ദിവസം പൂജൻ വീട്ടിൽ തിരിച്ചെത്തിയതോടെ കുടുംബാംഗങ്ങളും പോലീസും ഞെട്ടി. അതേസമയം, പൂജന്റേതെന്ന് തെറ്റിദ്ധരിച്ച് സംസ്കരിച്ച അജ്ഞാത മൃതദേഹത്തെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. ഈ കേസിൽ ഓട്ടോപ്സി റിപ്പോർട്ട് നിർണായകമായ തെളിവാണ്.




