Sports

എംബാപ്പെയ്‌ക്ക് കിട്ടും 653 കോടി, വേതനവും ബോണസും നിഷേധിച്ചെന്ന കേസില്‍ പി.എസ്‌.ജിക്കെതിരേ കോടതിവിധി

പാരീസ്‌: ഫ്രഞ്ച്‌ ഫുട്‌ബോളര്‍ കിലിയന്‍ എംബാപ്പെയ്‌ക്ക് അര്‍ഹമായ വേതനവും ബോണസും നിഷേധിച്ചെന്ന പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌ന്‍ ക്ലബ്‌ 6.09 കോടി യൂറോ (ഏകദേശം 653 കോടി രൂപ) നഷ്‌ടപരിഹാരം നല്‍കാന്‍ വിധി.

ഫ്രാന്‍സിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ തൊഴില്‍ തര്‍ക്ക കേസിലാണ്‌ എംബപെയ്‌ക്ക് അനുകൂലമായി കോടതി വിധി പ്രഖ്യാപിച്ചത്‌. നിലവില്‍ സ്‌പാനിഷ്‌ ക്ലബ്‌ റയാല്‍ മാഡ്രിഡിന്റെ താരമാണ്‌.

എംബാപ്പെയും പി.എസ്‌.ജിയും നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു കേസ്‌ നല്‍കിയിരുന്നു. തനിക്ക്‌ അര്‍ഹമായിരുന്ന വേതനവും ബോണസും നിഷേധിച്ചതിനാല്‍ 26 കോടി യൂറോ നഷ്‌ടപരിഹാരം വേണമെന്നായിരുന്നു എംബാപ്പെയുടെ ആവശ്യം. ക്ലബ്‌ ആവശ്യപ്പെട്ട പ്രകാരം എംബാപ്പെ ട്രാന്‍സ്‌ഫറിനു തയാറാകാതിരുന്നതു വഴി തങ്ങള്‍ക്കുണ്ടായ നഷ്‌ടം നികത്താന്‍ 44 കോടി യൂറോ ആവശ്യപ്പെട്ടായിരുന്നു പി.എസ്‌.ജി. ഹര്‍ജി നല്‍കിയത്‌.

പി.എസ്‌.ജിയുമായി 2024 വരെയുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന്‌ 2023 ല്‍ എംബാപ്പെ തീരുമാനിച്ചതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം. 2023 മുതല്‍ക്ല ബ്‌ വിടും വരെയുള്ള കാലത്ത്‌ ബോണസ്‌ തടഞ്ഞെന്നും മാനസികമായി പീഡിപ്പിച്ചെന്നുമുള്ള എംബാപ്പെയുടെ വാദം കോടതി അംഗീകരിച്ചു.