ചൈനയില്‍ ഒരു അച്ഛനും മകനും തെരുവിൽ ഏറ്റുമുട്ടുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായി. പരീക്ഷയിൽ തോറ്റതിന് അച്ഛൻ മകനെ മർദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. അച്ഛൻ ബെൽറ്റുമായി മകന്റെ പിന്നാലെ ഓടുന്നതും, ചെറുപ്പക്കാരനായ മകൻ വടികൊണ്ട് അച്ഛന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നതും വീഡിയോയിൽ കാണാം.
ഈ സംഭവത്തെ നെറ്റിസൺസ് രൂക്ഷമായി വിമർശിക്കുകയും, വീഡിയോ ഇന്റർനെറ്റിൽ വൈറലായതോടെ ഇത് രക്ഷാകർതൃത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകൾ ഉയർത്തുകയും ചെയ്തിട്ടുണ്ട്.
വീഡിയോയുടെ തുടക്കത്തിൽ മകൻ അച്ഛന്റെ അടുത്തേക്ക് വരുന്നതും, എന്നാൽ ബെൽറ്റുമായി അച്ഛൻ അവനെ തള്ളിമാറ്റുന്നതും കാണാം. അച്ഛൻ മകന്റെ സ്കൂൾ ബാഗ് നടപ്പാതയിലേക്ക് വലിച്ചെറിയുകയും അവനെ അടിക്കാൻ പിന്നാലെ ഓടുകയും ചെയ്യുന്നുണ്ട്. ഒരു ബ്ലോക്കിന് ചുറ്റും തുടർച്ചയായ ഓട്ടത്തിനുശേഷം അവർ റോഡിന്റെ നടുവിൽ വെച്ച് നേർക്കുനേർ വരുന്നു. അച്ഛൻ ബെൽറ്റ് വീശി മകനെ അടിക്കാൻ തുടങ്ങുമ്പോൾ, മകൻ വടികൊണ്ട് സ്വയം പ്രതിരോധിക്കുന്നു.
ഒരു ഘട്ടത്തിൽ, പ്രകോപിതനായ മകൻ വടികൊണ്ട് അച്ഛനെ തിരിച്ചടിക്കാനും തുടങ്ങുന്നുണ്ട്. ഒടുവിൽ, പിന്നിൽ നിന്ന് ആരോ മകനെ പിടിച്ചുനിർത്തുകയും അച്ഛൻ ബെൽറ്റുകൊണ്ട് അവനെ അടിക്കുന്നത് തുടരുകയും ചെയ്യുന്നു.
“മോശം രക്ഷാകർതൃത്വം”- നെറ്റിസൺസ് പ്രതികരിക്കുന്നു
അച്ഛന്റെ ഈ പെരുമാറ്റത്തെ നെറ്റിസൺസ് രൂക്ഷമായി വിമർശിക്കുകയും പോസ്റ്റിൽ രൂക്ഷമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒരു ഉപയോക്താവ് ഇങ്ങനെ കുറിച്ചു: “ഇത് ഭയാനകമായ രക്ഷാകർതൃത്വമാണ്. അതേ പരീക്ഷയിൽ ആ അച്ഛൻ പാസ്സാകുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.” ഈ സംഭവം അച്ചടക്ക രീതികളെക്കുറിച്ചും കുട്ടികളിൽ ഇത്തരം ഏറ്റുമുട്ടലുകൾ ഉണ്ടാക്കുന്ന മാനസിക ആഘാതത്തെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.




