Spotlight

അനിശ്ചിതത്വത്തിന് അവസാനം, ഇടത് ക്യാമ്പിലേക്കില്ല; അബ്ദുറഹ്മാൻ രണ്ടത്താണി ലീഗിൽ തുടരും

നേതൃത്വവുമായി ഇടഞ്ഞുനിന്നിരുന്ന മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ അബ്ദുറഹ്മാൻ രണ്ടത്താണി മുസ്‍ലിം ലീഗിൽ തന്നെ തുടരാൻ തീരുമാനിച്ചു. രാത്രി പാണക്കാട്ടെത്തി അബ്ബാസലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായത്. നേരത്തെ അദ്ദേഹം എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന് ശക്തമായ സൂചനകളുണ്ടായിരുന്നു.

രണ്ടത്താണിയുമായി സി.പി.എം നേതാക്കൾ ചർച്ചകൾ നടത്തിയ പശ്ചാത്തലത്തിൽ എ. വിജയരാഘവന്റെ സാന്നിധ്യത്തിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റും ചേർന്നിരുന്നു. താനൂരിലോ തിരൂരിലോ സീറ്റ് നൽകാമെന്ന വാഗ്ദാനമാണ് സി.പി.എം മുന്നോട്ടുവെച്ചത്. എന്നാൽ തിരൂരങ്ങാടിയിൽ സി.പി.ഐ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനാൽ അവിടെ മാറ്റം വരുത്താൻ എൽ.ഡി.എഫിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും സി.പി.എം വ്യക്തമാക്കിയിരുന്നു.

അബ്ദുറഹ്മാൻ രണ്ടത്താണിയെ അനുനയിപ്പിക്കാൻ ലീഗ് നേതൃത്വം ആദ്യം കാര്യമായ നീക്കങ്ങൾ നടത്തിയിരുന്നില്ല. രണ്ടത്താണിയും തന്റെ നിലപാടുകൾ വ്യക്തമാക്കാതെയാണ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നത്. അദ്ദേഹത്തെ ഇടതുപക്ഷത്തേക്ക് സ്വീകരിക്കുന്ന കാര്യത്തിൽ സി.പി.എമ്മിനുള്ളിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, ലീഗിലെ ആഭ്യന്തര പ്രശ്നങ്ങൾ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുമെന്നാണ് എ. വിജയരാഘവൻ പ്രതികരിച്ചത്. രണ്ടത്താണിയെ സ്വതന്ത്ര സ്ഥാനാർഥിയാക്കാനുള്ള സാധ്യതകളെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞിരുന്നില്ല.

തിരൂരങ്ങാടി മണ്ഡലത്തിൽ പി.എം.എ. സമീറിനെ സ്ഥാനാർഥിയാക്കിയതിനെ തുടർന്നാണ് രണ്ടത്താണി പാർട്ടിയുമായി അകന്നത്. പ്രാദേശിക കമ്മിറ്റികളുമായി ആലോചിക്കാതെയാണ് ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം പരസ്യമായി വിമർശിച്ചിരുന്നു. എന്നാൽ ഇത് രണ്ടത്താണിയുടെ താൽക്കാലികമായ വികാരപ്രകടനം മാത്രമാണെന്നായിരുന്നു മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഇതിനോട് പ്രതികരിച്ചിരുന്നത്. പാണക്കാട് തങ്ങന്മാരുമായി നടത്തിയ ചർച്ചയോടെ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *