Celebrity

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്; നടന്‍ ജയസൂര്യയേയും ഇ.ഡി. ചോദ്യംചെയ്തു, നടനൊപ്പം ഭാര്യയും ഇഡി ഓഫീസിൽ

സേവ് ബോക്‌സ് ഓണ്‍ലൈന്‍ ലേലആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ചോദ്യംചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .
കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ വിളിച്ചുവരുത്തിയാണു നടനെ ചോദ്യംചെയ്തത്. രാവിലെ 11.40 മുതല്‍ വൈകിട്ട് 5.30 വരെ ചോദ്യംചെയ്യല്‍ തുടര്‍ന്നു. ജയസൂര്യയ്‌ക്കൊപ്പം ഭാര്യയും ഇ.ഡി. ഓഫീസല്‍ ഹാജരായി. രണ്ടുവര്‍ഷം മുമ്പ് ഏറെ വിവാദമായ കേസാണ് സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്.

ഓണ്‍ലൈന്‍ ലേല ആപ്പായ ‘സേവ് ബോക്‌സി’ന്റെ ഫ്രൊഞ്ചൈസി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി. കേസില്‍ സേവ് ബോക്‌സ് സ്ഥാപന ഉടമയായ തൃശൂര്‍ സ്വദേശി സ്വാതിഖ് റഹീമിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഈ കേസിലാണ് ഇ.ഡിയും അന്വേഷണം നടത്തുന്നത്. ഇതു രണ്ടാം തവണയാണു ജയസൂര്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.

ഇന്ത്യയിലെ തന്നെ ആദ്യ ലേല ആപ്പ് എന്നുപറഞ്ഞാണു സേവ് ബോക്‌സിനെ പരിചയപ്പെടുത്തിയിരുന്നത്. സേവ് ബോക്‌സ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ കരാറിലേര്‍പ്പെട്ടിരുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണു ജയസൂര്യയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതെന്നും ഇ.ഡി. വൃത്തങ്ങള്‍ പറഞ്ഞു.

സിനിമാ താരങ്ങളുമായി അടുപ്പംപുലര്‍ത്തിയിരുന്ന സ്വാതിഖ് റഹീം ഈ ബന്ധങ്ങള്‍ തട്ടിപ്പിന് ഉപയോഗിച്ചതായി അന്വേഷണസംഘത്തിനു വിവരമുണ്ട്. സിനിമാ താരങ്ങള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ അടക്കം പങ്കുവച്ച് ആളുകളെ സേവ് ബോക്‌സ് ആപ്പിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തെന്നാണു നിഗമനം.

സിനിമാതാരങ്ങളെ പങ്കെടുപ്പിച്ചാണ് സേവ് ബോക്‌സിന്റെ ലോഞ്ചിങ് ചടങ്ങുകള്‍ സ്വാതിഖ് സംഘടിപ്പിച്ചത്. എന്നാല്‍, ഈ ചടങ്ങില്‍ പങ്കെടുത്ത താരങ്ങള്‍ക്ക് പഴയ ഐ-ഫോണുകള്‍ പുതിയ പെട്ടിയിലാക്കി സമ്മാനമായി നല്‍കി കബളിപ്പിച്ചെന്നും ആരോപണമുണ്ടായിരുന്നു.