Sports

മെസ്സി… മെസ്സിവിളി ഇത്തവണ ക്രിസ്ത്യാനോയെ അലോസരപ്പെടുത്തിയില്ല! തംപ്‌സ്അപ്പ് കാട്ടി പുഞ്ചിരിച്ച് താരം

മെസ്സിയുമായുള്ള റൊണാള്‍ഡോയുടെ മത്സരം ഒരു ദശാബ്ദത്തിലേറെയായി ഫുട്ബോളിന്റെ മുന്‍നിരയിലുണ്ട്. രണ്ടു ലീഗിലായിട്ടും രണ്ടുപേരെയും ചേര്‍ത്തുള്ള വൈരം അതാതു ലീഗിലെ ആള്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ട്. സൗദിലീഗില്‍ കളിക്കുന്ന റൊണാള്‍ഡോയാണ് ഇതിന്റെ ഏറ്റവും ഇരയാകുന്നത്. എന്നാല്‍ വെള്ളിയാഴ്ച ബുറൈദയില്‍ നടന്ന സൗദി പ്രോ ലീഗ് മത്സരത്തില്‍ തന്നെ മെസിയെന്ന് കളിയാക്കിയ കാണികള്‍ക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നല്‍കിയ മറുപടി വൈറലാണ്.

അല്‍ നാസറും അല്‍ താവൂണും തമ്മില്‍ 1-1 സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ ടീം ലീഗ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് താഴ്ന്നിരിക്കുകയാണ്. പതിവുപോലെ, റൊണാള്‍ഡോയെ എതിര്‍ ആരാധകര്‍ ഈ മത്സരത്തിലും മെസ്സിയുടെ പേര് വിളിച്ച് പരിഹസിച്ചെങ്കിലും ആദ്യ പകുതിയില്‍ റൊണാള്‍ഡോയെ അലോസരപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ല. ആരാധകര്‍ ‘മെസ്സി, മെസ്സി’ എന്ന് വിളിച്ചപ്പോള്‍ ഇത്തവണ, അദ്ദേഹത്തിന് വ്യത്യസ്തമായ പ്രതികരണം ഉണ്ടായിരുന്നു. അദ്ദേഹം ഒരു തംബ്‌സ്-അപ്പിലൂടെ ആംഗ്യം കാണിച്ചു.

മുന്‍കാലങ്ങളില്‍, പോര്‍ച്ചുഗല്‍ ഇന്റര്‍നാഷണല്‍ എല്ലായ്‌പ്പോഴും മെസി ചാന്റിനോട് അസ്വസ്ഥതയും അലോസരവും കാണിക്കുന്ന പ്രതികരണം ആയിരുന്നു നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ താരം തള്ളവിരല്‍ ഉയര്‍ത്തിക്കാട്ടുകയും ഒരു ലളിതമായ പുഞ്ചിരി അയയ്ക്കുകയും ചെയ്തു. റൊണാള്‍ഡോ ഉണ്ടായിട്ടും അല്‍ നാസറിന് കാര്യമായ നേട്ടം ഉണ്ടാക്കാനായിട്ടില്ല. ടൈറ്റില്‍ ചലഞ്ചില്‍ അവരുടെ പിടി വിട്ടു വരികയാണ്. 15 മത്സരങ്ങളില്‍ നിന്ന് 40 പോയിന്റ് നേടിയ ലീഗ് ലീഡര്‍മാരായ അല്‍ ഹിലാലിനേക്കാള്‍ പിന്നിലാണ് അവര്‍. അല്‍ നാസറിന് 15 മത്സരങ്ങളില്‍ 29 പോയിന്റാണ് ഉള്ളത്. അഞ്ചാം സ്ഥാനത്തുള്ള അല്‍ അഹ്ലിയെക്കാള്‍ മൂന്ന് പോയിന്റ് മുന്നിലാണ്.

മെസ്സിയും റൊണാള്‍ഡോയും എതിരാളികളായി ബാഴ്സലോണയെയും റയല്‍ മാഡ്രിഡിനെയും പ്രതിനിധീകരിക്കുമ്പോള്‍ ഇരുവരും തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച ഒമ്പത് സീസണുകളാണ് പരസ്പരം കളിച്ചത്്. ക്ലബ്ബിനും രാജ്യത്തിനുമായി അതാത് കരിയറില്‍ 800-ലധികം ഗോളുകള്‍ നേടിയ രണ്ട് ഫുട്‌ബോള്‍ താരങ്ങളും അവര്‍ മാത്രമാണ്.