Crime

വാടകഗർഭധാരണത്തിന് 35 ലക്ഷം, കുഞ്ഞിന്റെ DNA ടെസ്റ്റിൽ കള്ളി പുറത്ത്; ഡോക്ടറടങ്ങുന്ന വൻറാക്കറ്റ് പിടിയിൽ

വന്ധ്യതാ ചികിത്സയുടെ പേരില്‍ തട്ടിപ്പ്‌ നടത്തിയ 10 അംഗ സംഘം അറസ്‌റ്റില്‍. വാടക ഗര്‍ഭധാരണത്തിന്റെ പേരില്‍ നിരവധിപ്പേരെയാണു സംഘം പറ്റിച്ചത്‌. റെജിമെന്റല്‍ ബസാറിലെ യൂണിവേഴ്‌സല്‍ സൃഷ്‌ടി ഫെര്‍ട്ടിലിറ്റി സെന്ററിന്റെ പേരിലായിരുന്നു തട്ടിപ്പ്‌. സെന്ററിന്റെ മാനേജറായ ഡോ. നമ്രതയാണു പ്രതികളില്‍ പ്രധാനി. ഹൈദരാബാദ്‌ പോലീസാണു ക്ലിനിക്കില്‍ റെയ്‌ഡ് നടത്തിയത്‌.

വാടക ഗര്‍ഭപാത്ര മാര്‍ഗത്തിലൂടെ ജനിച്ച കുഞ്ഞിനു തങ്ങളുമായി രക്‌ത ബന്ധമില്ലെന്നു മാതാപിതാക്കള്‍ കണ്ടെത്തിയതാണു കേസില്‍ കലാശിച്ചത്‌. ഡി.എന്‍.എ പരിശോധനയെ തുടര്‍ന്ന്‌ അവര്‍ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. സംഭവത്തിനു പിന്നില്‍ പ്രത്യേക മാഫിയയുണ്ടെന്നു ഹൈദരാബാദ്‌ നോര്‍ത്ത്‌ സോണ്‍ ഡെപ്യൂട്ടി കമ്മിഷണര്‍ രശ്‌മി പെരുമാള്‍ പറഞ്ഞു. വന്ധ്യതാ ചികിത്സയ്‌ക്ക് രാജസ്‌ഥാനി ദമ്പതികളില്‍നിന്ന്‌ 35 ലക്ഷം രൂപയാണ്‌ ഈടാക്കിയത്‌.

ഈ വര്‍ഷമാണു കുഞ്ഞ്‌ ഉണ്ടായത്‌. തുടര്‍ന്ന്‌ ഡി.എന്‍.എ. പരിശോധനയ്‌ക്ക് ദമ്പതികള്‍ നിര്‍ബന്ധിച്ചെങ്കിലും ആശുപത്രി അധികൃതര്‍ നിഷേധിച്ചു. തുടര്‍ന്ന്‌ ദമ്പതികള്‍ ഡല്‍ഹിയില്‍ ഡി.എന്‍.എ പരിശോധന നടത്തി. കുഞ്ഞിന്‌ അവരുമായി ജനിതക ബന്ധമില്ലെന്നായിരുന്നു ഫലം.
ഗുജറാത്ത്‌, മധ്യപ്രദേശ്‌ തുടങ്ങിയ സംസ്‌ഥാനങ്ങളിലേക്ക്‌ അനധികൃതമായി ശേഖരിക്കുന്ന അണ്ഡവും ബീജവും ആശുപത്രിക്കാര്‍ കടത്തുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.

ദരിദ്രരായ യുവതികളെയാണ്‌ വാടക ഗര്‍ഭധാരണത്തിനു തെരഞ്ഞെടുത്തിരുന്നത്‌. അവര്‍ക്ക്‌ സ്വാഭാവിക രീതിയില്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ വന്ധ്യതാ ചികിത്സ ലഭിച്ച ദമ്പതികള്‍ക്കുണ്ടാതെന്നു പറഞ്ഞാണു കൈമാറിയിരുന്നത്‌.