Featured Oddly News

മുറിഞ്ഞുപോയ ചെവി കാലിൽ തുന്നിച്ചേർത്തു, മാസങ്ങൾക്ക് ശേഷം യഥാസ്ഥാനത്ത് തുന്നിപ്പിടിപ്പിച്ച് ചൈനീസ് ഡോക്ടർ, ലോകത്തില്‍ ആദ്യം

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ശസ്ത്രക്രിയകളെ കുറിച്ചൊക്കെയുള്ള വാര്‍ത്തകള്‍ വളരെ കൗതുകകരമായി നമ്മള്‍ കേള്‍ക്കാറുണ്ട്. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ചൈനയില്‍ നിന്ന് പുറത്ത് വരുന്നത്. ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മുറിഞ്ഞ് പോയ ചെവി താത്കാലികമായി യുവതിയുടെ കാലില്‍ തുന്നിപ്പിടിപ്പിച്ചു. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷം ചെവി യഥാസ്ഥാനത്ത് തന്നെ വിജയകരമായി തുന്നിചേര്‍ക്കുകയും ചെയ്തു.

മുറിഞ്ഞുപോയ ചെവി തലയില്‍ വീണ്ടും ഘടിപ്പിക്കുന്നതിന് മുമ്പ് താല്‍ക്കാലികമായി കാലില്‍ തുന്നിച്ചേര്‍ത്ത ലോകത്തിലെ ആദ്യത്തെ വിജയകരമായ ശസ്ത്രക്രിയയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ജിനാനിലെ ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ യുവതിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. യന്ത്രങ്ങള്‍ മൂലമുണ്ടായ അപകടത്തില്‍ തലയോട്ടിയുടെ വലിയൊരു ഭാഗത്തിനൊപ്പം ചെവിയും മുറിഞ്ഞ് പോയി. അപകടത്തില്‍ യുവതിയുടെ തലയോട്ടി, കഴുത്ത്, മുഖത്തിന്റെ തൊലി എന്നിവ ഒന്നിലധികം കഷണങ്ങളായി മുറിഞ്ഞ് പോയി. അതേസമയം ചെവി തലയോട്ടിയില്‍ നിന്നും പൂര്‍ണ്ണമായും മുറിഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മൈക്രോസര്‍ജറി ടീമിലെ ഡോക്ടര്‍മാര്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തലയോട്ടി ശസ്ത്രക്രിയയ്ക്ക് ശ്രമിച്ചു. എന്നാല്‍ തലയോട്ടിയിലെ കലകള്‍ക്കും അതിന്റെ വാസ്‌കുലര്‍ ശൃംഖലയ്ക്കുമുണ്ടായ വലിയ മുറിവുകളെ തുടര്‍ന്ന് ശസ്ത്രക്രിയ പരാജയപ്പെട്ടു. തലയോട്ടിയിലെ കലകള്‍ ഭേദമാകാന്‍ സമയം ആവശ്യമായതിനാല്‍, ശസ്ത്രക്രിയാ വിദഗ്ധര്‍ക്ക് ചെവി പെട്ടെന്ന് തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ശസ്ത്രക്രിയയ്ക്ക് രോഗിയുടെ ശരീരം സജ്ജമാകുന്നത് വരെ മുറിഞ്ഞ ചെവി ജീവനോടെ നിലനിര്‍ത്തുന്നതിന് രോഗിയുടെ കാല്‍പാദത്തിന്റെ മുകള്‍ ഭാഗത്ത് തുന്നിച്ചേര്‍ക്കുകയായിരുന്നു.

പ്രാരംഭ ശസ്ത്രക്രിയ 10 മണിക്കൂര്‍ നീണ്ടു നിന്നു. 0.2 മുതല്‍ 0.3 മില്ലിമീറ്റര്‍ വരെ വ്യാസമുള്ള, അസാധാരണമായ സൂക്ഷ്മ ശസ്ത്രക്രിയ ആവശ്യമുള്ള, ചെവിയിലെ വളരെ സൂക്ഷ്മമായ രക്തക്കുഴലുകളെ ബന്ധിപ്പിക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം വെനസ് റിഫ്‌ലക്‌സ് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തി, ചെവി പര്‍പ്പിള്‍ കലര്‍ന്ന കറുപ്പായി മാറി.

ഇതോടെ അഞ്ച് ദിവസത്തിനുള്ളില്‍ ഏകദേശം 500 തവണ പുറത്ത് നിന്നും രക്തം നല്‍കേണ്ടി വന്നു. ഇതിനിടെ രോഗിയുടെ വയറ്റില്‍ നിന്ന് എടുത്ത തൊലി ഗ്രാഫ്റ്റ് ചെയ്ത് തലയോട്ടി ഡോക്ടര്‍മാര്‍ പുനര്‍നിര്‍മ്മിച്ചിരുന്നു. അഞ്ച് മാസങ്ങള്‍ക്ക് ശേഷം വീക്കം കുറയുകയും ശസ്ത്രക്രിയ ചെയ്ത എല്ലായിടവും സുഖപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ കഴിഞ്ഞ ഒക്ടോബറില്‍ ആറ് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ ചെവിയും യഥാസ്ഥാനത്ത് വിജയകരമായി തുന്നിച്ചേര്‍ക്കുകയും ചെയ്തു.