രാജസ്ഥാനിലെ ആല്‍വാറിനടുത്തുള്ള കിഷന്‍ഗഡ്ബാസില്‍ അമ്മയും കാമുകനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരുവരേയും കുടുക്കിയത് എട്ടുവയസ്സുകാരന്റെ മൊഴി. പിതാവിനെ അമ്മയും മാമനും ചേര്‍ന്ന് ഒരു ഡ്രമ്മിലേക്ക് ഇറക്കിയെന്ന് കുട്ടിയുടെ മൊഴി കേസില്‍ നിര്‍ണ്ണായകമായി. സൂരജ് എന്നും അറിയപ്പെടുന്ന ഇരയായ ഹന്‍സ് രാജിനെ ഞായറാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തി.
വാടക വീടിന്റെ അടുക്കളയില്‍ നീല ഡ്രമ്മില്‍ ഒളിപ്പിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. മദ്യലഹരിയില്‍ ആയിരുന്ന ഹന്‍സ്‌രാജിനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. അഴുകല്‍ മറയ്ക്കാന്‍ ഭാര്യ സുനിതയും കാമുകന്‍ ജിതേന്ദ്ര ശര്‍മ്മയും മൃതദേഹം ഇട്ടിരുന്ന ഡ്രമ്മില്‍ ഉപ്പ് ഒഴിച്ചതായി റിപ്പോര്‍ട്ടുണ്ട്. കൊലപാതകത്തിന് ശേഷം, ഹന്‍സ് രാജിന്റെ ഭാര്യ സുനിതയും അവരുടെ മൂന്ന് മക്കളായ ഹര്‍ഷല്‍ (8), നന്ദിനി (3), ഗോലു (6 മാസം) എന്നിവരും കാമുകനും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് 50 കിലോമീറ്റര്‍ അകലെയുള്ള ഒരു ഇഷ്ടിക ചൂളയില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടു.
കൊലപാതകം എങ്ങനെയായിരുന്നുവെന്ന് മൂത്ത കുട്ടിയായ ഹര്‍ഷല്‍ പോലീസിനോട് വിവരിച്ചു. ”എന്റെ അച്ഛനും അമ്മയും വീട്ടുടമസ്ഥന്റെ മകനായ ജിതേന്ദ്രയും ഒരുമിച്ച് മദ്യപിച്ചിരുന്നു. എന്റെ അമ്മയ്ക്ക് രണ്ട് പെഗ്ഗുകള്‍ മാത്രമേ വേണ്ടതുള്ളു. പക്ഷേ എന്റെ അച്ഛനെ കൊന്ന ജിതേന്ദ്ര ധാരാളം മദ്യപിച്ചു. എന്റെ അച്ഛനും അങ്ങനെ തന്നെ. മദ്യപിച്ച ശേഷം അച്ഛന്‍ എന്റെ അമ്മയെ അടിക്കാന്‍ തുടങ്ങി. ജിതേന്ദ്ര ഇടപെടാന്‍ ശ്രമിച്ചു, പക്ഷേ എന്റെ അച്ഛന്‍ പറഞ്ഞു, ‘നീ അവളെ രക്ഷിച്ചാല്‍ ഞാന്‍ നിന്നെയും കൊല്ലുമെന്ന്. പിന്നെ ജിതേന്ദ്ര എന്റെ അച്ഛനെ ആക്രമിച്ചു. പിറ്റേന്ന് രാവിലെ, പിതാവിന്റെ മൃതദേഹം കട്ടിലില്‍ കണ്ടെന്നും അതിന് ശേഷം പ്രതികള്‍ മൃതദേഹം ഡ്രമ്മില്‍ വയ്ക്കുന്നത് കണ്ടതായും പറഞ്ഞു.
”ഞാന്‍ ഉണര്‍ന്നപ്പോള്‍, ഞാന്‍ എന്റെ അച്ഛനെ കട്ടിലില്‍ കണ്ടു, പിന്നീട് ഞാന്‍ വീണ്ടും ഉറങ്ങി, പക്ഷേ വീണ്ടും ഞാന്‍ ഉണര്‍ന്നപ്പോള്‍, ഞാന്‍ ജിതേന്ദ്രയേയും അമ്മയെയും കണ്ടു. വീട്ടുടമസ്ഥന്‍ എന്റെ അച്ഛനെ അന്വേഷിക്കാന്‍ തുടങ്ങിയതിനാലും പോലീസില്‍ പോകുമെന്ന് ഭീഷണിപ്പെടുത്തിയതിനാലും അവര്‍ ഭയന്നു, അതുകൊണ്ടാണ് ജിതേന്ദ്ര ഞങ്ങളെ ഒരു ഇഷ്ടിക ചൂളയിലേക്ക് കൊണ്ടുപോയത്. പക്ഷേ ഇഷ്ടിക ചൂള ഉടമ പോലീസിനെ വിളിച്ചു, അവര്‍ വന്ന ഞങ്ങളെ കൊണ്ടുപോയി,” കുട്ടി കൂട്ടിച്ചേര്‍ത്തു.
മരിച്ചത് കൊണ്ടാണ് അച്ഛനെ അടുക്കളയില്‍ ഡ്രമ്മില്‍ ഇറക്കി വെച്ചതെന്നും അമ്മ പറഞ്ഞതായും കുട്ടി പറഞ്ഞു. അവര്‍ വെള്ളം കളഞ്ഞ് പപ്പയുടെ മൃതദേഹം ഡ്രമ്മില്‍ ഇട്ട് അടുക്കളയില്‍ വച്ചു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഞാന്‍ അവരോട് ചോദിച്ചു, അപ്പോള്‍ പപ്പ മരിച്ചുവെന്ന് അവര്‍ പറഞ്ഞു. അച്ഛന്‍ അമ്മയെ എപ്പോഴും ഉപദ്രവിക്കുമായിരുന്നു. ചിലപ്പോള്‍ സിഗരറ്റ് ഉപയോഗിച്ച് ശരീരത്ത് പൊള്ളിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഹര്‍ഷല്‍ പറഞ്ഞു. അച്ഛന്‍ ഒരിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കാന്‍ ശ്രമിച്ചെന്നും പറഞ്ഞു.
ഓഗസ്റ്റ് 15 നാണ് കൊലപാതകം നടന്നതെന്ന് പോലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രമ്മില്‍ നിന്ന് ദുര്‍ഗന്ധം വരുന്നത് വീട്ടുടമസ്ഥ ശ്രദ്ധിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നീല ഡ്രമ്മില്‍ ഹന്‍സ്രാജിന്റെ മൃതദേഹം കണ്ടെത്തിയത്. സുനിതയും ജിതേന്ദ്രയും നാല് മാസമായി ഒരുമിച്ചായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹന്‍സ്രാജ് ഈ ബന്ധം കണ്ടെത്തുകയും സുനിതയുമായി ഇടയ്ക്കിടെ വഴക്കിടുകയും ചെയ്തിരുന്നതായി പറഞ്ഞു. കുട്ടികളെ അവരുടെ മുത്തശ്ശിമാര്‍ക്ക് കൈമാറും.




