ബീഹാറിലെ മുസാഫർപൂരിലുള്ള ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ഒരു അപൂര്‍വ രംഗം അരങ്ങേറി. ആശുപത്രിയിലേയ്ക്ക് വിവാഹ വസ്ത്രത്തിൽ വധൂവരന്മാർ എത്തി. നേരേ വരന്റെ മുത്തശ്ശി രോഗബാധിതയായി കിടക്കുന്ന ആശുപത്രിയിലെ എമർജൻസി വാർഡിലേയ്ക്ക്. ആ മുറിയില്‍വച്ച് മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങി. വിവാഹത്തിന് സാക്ഷ്യം വഹിക്കാനുള്ള വരന്റെ മുത്തശ്ശിയുടെ അവസാനത്തെ ആഗ്രഹം അങ്ങനെ നിറവേറ്റി. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ മുത്തശ്ശി മരിച്ചു.
ബീഹാറിലെ മുസാഫർപൂരിലെ മിതൻപുരയിൽ നിന്നുള്ള റീത്ത ദേവിയുടെ ചെറുമകനായ അഭിഷേകിന്റെ വിവാഹം അടുത്ത മാസം നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് മുത്തശ്ശിയ്ക്ക് അസുഖം മൂര്‍ച്ഛിച്ചത്. വധുവിന്റെ കുടുംബത്തിൽ നിന്ന് സമ്മതം വാങ്ങിയ ശേഷം, ആശുപത്രിയുടെ പരിസരത്തുള്ള ശിവക്ഷേത്രത്തിൽ നടത്തി. ചടങ്ങിനുശേഷം, നവദമ്പതികൾ നേരിട്ട് ആശുപത്രിയിലേക്ക് പോയി അഭിഷേകിന്റെ മുത്തശ്ശിയുടെ അനുഗ്രഹം തേടി.
തന്റെ വിവാഹം കാണണമെന്ന് മുത്തശ്ശി പറഞ്ഞുവെന്നും അതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് അഭിഷേക് പറഞ്ഞു.. മുത്തശ്ശിയുടെ അവസാന ആഗ്രഹം സാധിച്ചുകൊടുത്ത അഭിഷേകിനെ നിരവധി പേര്‍ അഭിനന്ദിച്ചു.