Crime

അമ്മയുടെ സംശയം, കാമുകനൊപ്പം ഒളിച്ചോടിയ മകളെ കൊലപ്പെടുത്തിയ പിതാവ്‌ പിടിയില്‍

മറ്റൊരു ജാതിയില്‍പ്പെട്ട കാമുകനൊപ്പം ഡല്‍ഹിയിലേക്കു ഒളിച്ചോടിയ മകളെ പിതാവ്‌ കൊലപ്പെടുത്തി. ബിഹാറിലെ സമസ്‌തിപൂരിലാണ്‌ സംഭവം. കഴിഞ്ഞ ഏഴിനു സാക്ഷി(25) എന്ന പെണ്‍കുട്ടിയെ വീടിനുള്ളിലെ പൂട്ടിയിട്ട ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട്‌ പെണ്‍കുട്ടിയുടെ പിതാവ്‌ മുകേഷ്‌ സിങ്ങിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.

പ്രതി പെണ്‍കുട്ടിയുടെ കാമുകനെ കൊല്ലാനായി അന്വേഷിച്ചു നടന്നുവെങ്കിലും അയാള്‍ നാട്ടിലില്ലാതിരുന്നതിനാല്‍ രക്ഷപ്പെട്ടു. ജാതിയില്‍പ്പെട്ട ചെറുപ്പക്കാരനൊപ്പം പെണ്‍കുട്ടി പലായനം ചെയ്‌തതായി സാക്ഷിയുടെ അമ്മാവന്‍ വിപിന്‍ കുമാര്‍ പറഞ്ഞു. ഇരുവരും ഒരുമിച്ച്‌ കോളജില്‍ പഠിച്ചിരുന്നവരാണ്‌. മുന്‍ സൈനികന്‍ കൂടിയായ സിങ്‌ ഒരാഴ്‌ച മുമ്പ്‌ ഡല്‍ഹിയിലെത്തി മകളെ ‘പറഞ്ഞു മനസിലാക്കി’ തിരികെ നാട്ടിലെത്തിച്ചു.

എന്നാല്‍ കുറച്ച്‌ ദിവസങ്ങള്‍ക്കു ശേഷം സാക്ഷി അപ്രത്യക്ഷയായി.സാക്ഷിയുടെ അമ്മ കുട്ടിയെക്കുറിച്ച്‌ സിങ്ങിനോട്‌ ചോദിച്ചപ്പോള്‍ അവള്‍ വീണ്ടും വീട്ടില്‍നിന്ന്‌ പോയതായി അയാള്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ സംശയം തോന്നിയ അമ്മ പോലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന്‌ പോലീസ്‌ അന്വേഷണം ആരംഭിക്കുകയും അവരുടെ വീട്ടിലെ പൂട്ടിയിട്ടിരുന്ന ശുചിമുറിയില്‍നിന്ന്‌ ദുര്‍ഗന്ധം വമിക്കുന്നത്‌ ശ്രദ്ധിച്ചു. തുടര്‍ന്ന്‌ സാക്ഷിയുടെ മൃതദേഹം ഇവിടെ നിന്നു കണ്ടെടുത്തുകയുമായിരുന്നു.പോലീസ്‌ ചോദ്യം ചെയ്യലില്‍ സിങ്‌ കുറ്റം സമ്മതിച്ചു