Sports

ടോപ്‌ ഓഡറില്‍ ഇടംകൈയന്‍മാര്‍ മാത്രം, ഒരു വലംകൈയന്‍ ബാറ്റര്‍ അത്യാവശ്യം, സഞ്‌ജുവിനെ കളിപ്പിക്കുമെന്നു സൂചന

ചെന്നൈ: ദക്ഷിണാഫ്രിക്കയോടു തോറ്റതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ പ്ലേയിങ്‌ ഇലവനില്‍ മാറ്റത്തിനു സാധ്യത. അസിസ്‌റ്റന്റ്‌ കോച്ച്‌ റയാന്‍ ടെന്‍ ദോഷെയാണ്‌ അന്തിമ ഇലവനില്‍ മാറ്റമുണ്ടാകുമെന്ന സൂചന നല്‍കിയത്‌. മുന്‍നിര ബാറ്റിങ്‌ ഓഡറിലെ സന്തുലനാവസ്‌ഥ നിലനിര്‍ത്താന്‍ മലയാളി വിക്കറ്റ്‌ കീപ്പര്‍ സഞ്‌ജു സാംസണിനെ കളിപ്പിക്കുമെന്നാണു സൂചന.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും അഭിഷേക്‌ ശര്‍മയും നിറംമങ്ങിയിരുന്നു. അഭിഷേക്‌ 12 റണ്ണുമായും ഇഷാന്‍ പൂജ്യത്തിനും പുറത്തായി. ഇടംകൈയന്‍ സ്‌പിന്നറും ഉപനായകനുമായ അക്ഷര്‍ പട്ടേലിനെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പുറത്തിരുത്തിയ നടപടി വ്യാപക വിമര്‍ശനമുണ്ടാക്കി. പകരം കളിച്ച വാഷിങ്‌ടണ്‍ സുന്ദറിന്‌ മത്സരത്തില്‍ സ്വാധീനം ചെലുത്താനായില്ല. വാഷിങ്‌ടണിനെ പവര്‍പ്ലേയില്‍ പന്തേല്‍പ്പിക്കാത്തതും തിരിച്ചടിയായി.

ദക്ഷിണാഫ്രിക്കയുടെ ഇടംകയ്യന്‍ ബാറ്റര്‍മാരായ ക്വിന്റണ്‍ ഡി കോക്ക്‌, റയാന്‍ റികല്‍സ്‌റ്റന്‍, ഡേവിഡ്‌ മില്ലര്‍ എന്നിവരെ വീഴ്‌ത്താനാണ്‌ ഓഫ്‌ സ്‌പിന്നറായ വാഷിങ്‌ടന്‍ സുന്ദറിനെ ടീമിലെടുത്തത്‌. വലംകൈയനായ ഡെവാള്‍ഡ്‌ ബ്രെവിസ്‌ തകര്‍ത്തടിച്ചതിനാല്‍ രണ്ടോവര്‍ മാത്രാണ്‌ വാഷി ങ്‌ടണ്‍ സുന്ദര്‍ എറിഞ്ഞത്‌. 17 റണ്‍ വഴങ്ങിയെങ്കിലും വിക്കറ്റെടുക്കാനായില്ല. ബാറ്റിങ്ങില്‍ അഞ്ചാമനായി ഇറങ്ങിയെങ്കിലും 11 പന്തില്‍ 11 റണ്‍ മാത്രമാണു നേടിയത്‌. ലോകകപ്പില്‍ ഇന്ത്യ കളിച്ച അഞ്ച്‌ മത്സരങ്ങളില്‍ നാലിലും ഒരു ഓപ്പണറെങ്കിലും പൂജ്യത്തിന്‌ പുറത്തായി.

യുഎസ്‌, പാകിസ്‌താന്‍, നെതര്‍ലന്‍ഡ്‌സ് എന്നിവര്‍ക്കെതിരെ ഓപ്പണറായി ഇറങ്ങിയ അഭിഷേക്‌ ശര്‍മ പൂജ്യത്തിനു പുറത്തായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇഷാന്‍ കിഷനാണ്‌ ഡക്കായത്‌. നമീബിയയ്‌ക്കെതിരായ മത്സരത്തില്‍ മാത്രമാണു വ്യത്യാസമുണ്ടായത്‌. മത്സരത്തില്‍ ഇഷാന്‍ കിഷനും സഞ്‌ജു സാംസണും ചേര്‍ന്നാണ്‌ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തത്‌. ഇഷാന്‍ 67 റണ്ണും സഞ്‌ജു 22 റണ്ണുമെടുത്തു. ടോപ്‌ ഓര്‍ഡറിലെ ബലഹീനത എതിരാളികള്‍ തിരിച്ചറിഞ്ഞു. ടോപ്‌ ഓഡറിലെ ഇടം കൈയന്‍മാരെ ഓഫ്‌ സ്‌പിന്നറെ ഉപയോഗിച്ച്‌ വീഴ്‌ത്തുന്ന തന്ത്രം കുഞ്ഞന്‍മാരായ യു.എസും നെതര്‍ലന്‍ഡ്‌സും നടപ്പാക്കി.

ദക്ഷിണാഫ്രിക്കയും അതേപാത തുടര്‍ന്നതോടെ ആദ്യ ഓവറില്‍ വിക്കറ്റ്‌ വീണു. പാര്‍ട്ട ടൈം ഓഫ്‌ സ്‌പിന്നര്‍ കൂടിയായ നായകന്‍ എയ്‌ദീന്‍ മാര്‍ക്രം എറിഞ്ഞ ഓവറില്‍ ഇഷാന്‍ പൂജ്യത്തിനു മടങ്ങി. ടോപ്‌ ഓഡറില്‍ ഇടംകൈയന്‍മാര്‍ മാത്രം വരുന്നത്‌ എതിരാളികള്‍ക്കു ബൗളിങ്‌ പ്ലാനുകള്‍ എളുപ്പമാക്കുന്നുമെന്നു മുന്‍ താരവും കമന്റേറ്റുമായ ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലെഫ്‌റ്റ് – റൈറ്റ്‌ കോംബിനേഷന്‍ വന്ന നമീബിയയ്‌ക്കെതിരായ മത്സരത്തില്‍ മാത്രമാണ്‌ ഓപ്പണര്‍മാര്‍ക്ക്‌ പിടിച്ചുനില്‍ക്കാനായത്‌. ഓപ്പണിങ്ങില്‍ വലംകൈയന്‍ ബാറ്ററെ വേണമെന്ന്‌ മുറവിളി ഉയര്‍ന്നു കഴിഞ്ഞു. ടോപ്‌ ഓര്‍ഡറില്‍ ഒരു വലംകൈയന്‍ ബാറ്റര്‍ അത്യാവശ്യമാണെന്നും അടുത്ത മത്സരങ്ങളില്‍ സഞ്‌ജുവിനെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച്‌ ടീം മാനേജ്‌മെന്റ്‌ ആലോചിക്കുന്നുണ്ടെന്നും ടെന്‍ ദോഷെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *