Celebrity

‘അധികാര മാറ്റമോ വർഗീയതയോ ആവാം.. 8വർഷമായി ബോളിവുഡിൽ തനിക്ക് അവസരം നഷ്ടപ്പെടുന്നു,’: എ.ആർ റഹ്മാൻ

ഇന്ന് ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ സംഗീത സംവിധായകരിൽ ഒരാളാണെങ്കിലും, ഹിന്ദി സിനിമാ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്താൻ എ.ആർ. റഹ്മാന് ഏഴ് വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. 1991-ൽ മണിരത്നത്തിന്റെ ‘റോജ’യിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. തുടർന്ന് ‘ബോംബെ’ (1995), ‘ദിൽ സേ’ (1998) എന്നീ ചിത്രങ്ങളിലൂടെ ആ കൂട്ടുകെട്ട് തുടർന്നു. ഇതിനിടയിൽ രാം ഗോപാൽ വർമ്മയുടെ ‘രംഗീല’യിലൂടെയും (1995) അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, കഴിഞ്ഞ എട്ടു വർഷമായി ഹിന്ദി സിനിമാ മേഖലയിൽ തനിക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നതിനെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും റഹ്മാൻ ഇപ്പോൾ തുറന്നു സംസാരിക്കുകയാണ്.

1999-ൽ പുറത്തിറങ്ങിയ സുഭാഷ് ഘായിയുടെ ‘താൽ’ എന്ന ചിത്രത്തിന് ശേഷമാണ് താൻ ബോളിവുഡിൽ ഒരു ‘ഔട്ട്‌സൈഡർ’ (പുറത്തുനിന്നുള്ളയാൾ) അല്ലെന്ന് റഹ്മാന് തോന്നിത്തുടങ്ങിയത്. “റോജ, ബോംബെ, ദിൽ സേ എന്നീ ചിത്രങ്ങൾ ചെയ്തപ്പോഴും ഞാൻ ഒരു പുറത്തുകാരനായിരുന്നു. എന്നാൽ ‘താൽ’ എല്ലാ വീടുകളിലും എത്തി. പഞ്ചാബി, ഹിന്ദി, പർവ്വത സംഗീതം എന്നിവയുടെ മിശ്രണമായ ആ പാട്ടുകൾ ഉത്തരേന്ത്യക്കാരുടെ രക്തത്തിൽ അലിഞ്ഞുചേർന്നു,” റഹ്മാൻ പറഞ്ഞു.

ഹിന്ദി സംസാരിക്കാൻ അറിയാത്തതായിരുന്നു അതുവരെ താൻ നേരിട്ട പ്രധാന തടസ്സമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. “ഒരു തമിഴനെ സംബന്ധിച്ചിടത്തോളം ഹിന്ദി സംസാരിക്കുക പ്രയാസമാണ്. എന്നാൽ സുഭാഷ് ഘായി എന്നോട് പറഞ്ഞു, ‘നിങ്ങളുടെ സംഗീതം എനിക്കിഷ്ടമാണ്, പക്ഷേ ഇവിടെ കൂടുതൽ കാലം നിലനിൽക്കണമെങ്കിൽ ഹിന്ദി പഠിക്കണം.’ അങ്ങനെ ഞാൻ ഹിന്ദി മാത്രമല്ല, 60-കളിലെയും 70-കളിലെയും ഹിന്ദി സംഗീതത്തിന്റെ മാതാവായ ഉറുദുവും പഠിക്കാൻ തീരുമാനിച്ചു,” ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിനോട് റഹ്മാൻ പറഞ്ഞു. ഉറുദുവിനോട് സാമ്യമുള്ളതിനാൽ അദ്ദേഹം അറബിയും പഠിച്ചു. സുഖ്‌വിന്ദർ സിംഗുമായുള്ള സൗഹൃദമാണ് റഹ്മാനെ പഞ്ചാബി സംഗീതത്തിലേക്കും എത്തിച്ചത്.

‘ചയ്യ ചയ്യ’, ‘റംതാ ജോഗി’, ഓസ്കാർ നേടിയ ‘ജയ് ഹോ’ തുടങ്ങി നിരവധി ഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ പിറന്നു. ‘താൽ’ എന്ന ചിത്രത്തിലെ പാട്ടുകൾ റഹ്മാനെ ഹിന്ദി സിനിമാ ലോകത്തെ അവിഭാജ്യ ഘടകമാക്കി മാറ്റി.

ബോളിവുഡിൽ തമിഴരോടോ അല്ലെങ്കിൽ മഹാരാഷ്ട്രയ്ക്ക് പുറത്തുള്ളവരോടോ വിവേചനമുണ്ടോ എന്ന ചോദ്യത്തിന് റഹ്മാൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു: “എനിക്ക് നേരിട്ട് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല, ഒരുപക്ഷേ അത് മറച്ചുവെച്ചതാകാം. എന്നാൽ കഴിഞ്ഞ എട്ട് വർഷമായി കാര്യങ്ങൾ മാറിമറിഞ്ഞു. ക്രിയേറ്റീവ് അല്ലാത്ത ആളുകളുടെ കയ്യിലാണ് ഇപ്പോൾ അധികാരം. ചിലപ്പോൾ ഇതൊരു വർഗീയമായ നീക്കവുമാകാം (Communal thing). നേരിട്ടല്ലെങ്കിലും, എന്നെ ബുക്ക് ചെയ്ത ശേഷം മ്യൂസിക് കമ്പനികൾ മറ്റ് അഞ്ച് പേരെ വെച്ച് പാട്ട് ചെയ്യിച്ചു എന്നൊക്കെയുള്ള സംസാരങ്ങൾ (Chinese whispers) ഞാൻ കേൾക്കാറുണ്ട്. അത് നല്ലതാണ്, എനിക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാൻ കൂടുതൽ സമയം ലഭിക്കുമല്ലോ. ഞാൻ ജോലി തേടി പോകാറില്ല. ജോലി എന്നെ തേടി വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.”

നേരത്തെ തമിഴിൽ നിന്നും ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തുന്ന ചിത്രങ്ങളിലെ മോശം വരികൾ തന്നെ വേദനിപ്പിച്ചിരുന്നതായും, അതുകൊണ്ടാണ് നേരിട്ട് ഹിന്ദി സിനിമകൾ ചെയ്യാൻ താൻ തീരുമാനിച്ചതെന്നും റഹ്മാൻ വെളിപ്പെടുത്തി.